Monday, March 20, 2023

ദൂരം ശരീരത്തിനാണ്. അകല്ച മനസ്സിനാണ്. ശരീരം അടുത്താണെങ്കിലും മനസ്സുകൊണ്ട് അകന്നിരിക്കാം. മനസ്സുകൊണ്ട് ഒന്നാണെങ്കിൽ ശരീരം അകലെയാണെങ്കിലും അടുത്താണ്. സ്ഥലകാലദൂരത്തിനപ്പുറത്തുള്ള ഒരു ഋഷിവര്യനിൽ മനസ്സർപ്പിച്ച് ഇരുന്നാൽ നമുക്ക് ശാന്തി അനുഭവപ്പെടും. അടുത്തൊരു മുല്ലമൊട്ടുണ്ടെങ്കിൽ മൂക്കിൽ ആ സുഗന്ധം വന്നെത്തുന്നു. അടുത്ത് അഗ്നിയുണ്ടെങ്കിൽ ത്വക്കിൽ ചൂടുതട്ടുന്നു. എന്നതുപോലെതന്നെ മനസ്സ് എന്തിനെ സങ്കല്പിക്കുന്നുവോ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിദ്ധിക്കുന്നു. ദുഃഖ വിഷയങ്ങളിൽ മനസ്സ് അർപ്പിക്കുന്നവർ ദുഃഖം അനുഭവിക്കുന്നു. സുഖവിഷയങ്ങളിൽ മനസ്സ് അർപ്പിക്കുന്നവർ സുഖിക്കുന്നു. മനസ്സ് ഈശ്വരനിലോ ഋഷിവചനങ്ങളിലോ ഋഷിവര്യന്മാരിലോ അർപ്പിച്ചിരിക്കുന്നവർക്ക് അതിൻറെ ഫലവും സിദ്ധിക്കുന്നു. മനസ്സ് എവിടെയാണോ അവിടെയാണ് നമ്മുടെ ജീവിതാനുഭവം. മനസ്സ് എപ്പോഴാണോ അന്യവിഷയങ്ങളെ വിട്ട് ആത്മാവിൽ ചെന്നു ചേരുന്നത് അപ്പോൾ അറിയുവാൻ മറ്റൊന്ന് ഇല്ലാതെയാകുന്നു. അറിയുവാൻ എന്തെങ്കിലും ഉള്ളപ്പോഴാണ് മനസ്സ് ഇളകുന്നതും ഉടലെടുക്കുന്നതും. അറിയുവാനും പറയുവാനും പരാതികളും അറിവുകളും ഉണ്ടായിരിക്കുന്നു എന്നതിനാൽ നാം ആത്മാവിനെ വിട്ട് അന്യവിഷയങ്ങളുടെ പുറകേ പോകുന്നു. അന്യവിഷയങ്ങളിൽ നിന്നും ശ്രദ്ധ മാറുകയും ആത്മാവിൽ ശ്രദ്ധയുറയ്‌ക്കുകയും ചെയ്യുമ്പോൾ സ്ഥലകാലങ്ങളുടെ ദൂരം സൃഷ്ടിക്കുന്ന ഈ ശരീരവും ഈ മനസ്സും ഈ കർമ്മങ്ങളും അടങ്ങുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ചക്രത്തിൻറെ സ്വരൂപം വ്യക്തമാകില്ല. ചലനം നിലയ്ക്കുന്നതിനനുസരിച്ച് സ്വരൂപം തെളിഞ്ഞുതുടങ്ങും. കാലചക്രത്തിൽപ്പെട്ട് കറങ്ങുന്നതിനാൽ നമുക്ക് പലതരത്തിലുള്ള അറിവുകൾ അനുഭവങ്ങളായി വന്നു മറഞ്ഞുകൊണ്ടിരിക്കുന്നു. ഒന്നുമാറി മറ്റൊന്ന് വന്നുപോകുന്നതിനാൽ കഴിഞ്ഞുപോയതൊന്നും ഓർമ്മിക്കാൻ സാധിക്കുന്നില്ല. ഇതൊരു ബുദ്ധിഭ്രമമാണ്. ഈ ഭ്രമത്തിൽ അതാത് സമയത്ത് തങ്ങിനിൽക്കുന്ന കാര്യങ്ങളെയാണ് നാം സ്മൃതി എന്നു പറയുന്നത്. പൂർവ്വാപരബന്ധം മറന്നു പോകുന്നത്ര വേഗത്തിൽ മറ്റനുഭവങ്ങൾ വീണ്ടും വീണ്ടും വന്നു മൂടിക്കൊണ്ടിരിക്കുന്നു. "മേലായ മൂലമതിയാലാവൃതം ജനനി നീ, ലാസ്യമാടിവിടുമീ- കീലാലവായ്വനലകോലാഹലം ഭുവന- മാലാപമാത്രമഖിലം, കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടം ഭവതി മെയ്- മേലാകെ മൂടുമതിനാ, ലാരുമുള്ളതറി- വീലാഗമാന്തനിലയേ. " (ജനനീ നവരത്നമഞ്ജരി) അതിനാൽ ഈ കാല ചക്രത്തിൽപ്പെട്ടിരിക്കുന്നിടത്തോളം കാലം ജീവന് തൻറെ സ്വരൂപം എന്താണെന്ന് വെളിപ്പെടുകയില്ല. കാലം, ദേശം, നിമിത്തം തുടങ്ങിയ നൂലുകൾകൊണ്ട് തുന്നിയ ഒരു മായാവസ്ത്രം ബുദ്ധിയിൽ സ്മൃതിയായും വിസ്മൃതിയായും വന്നു മൂടിക്കൊണ്ടിരിക്കുന്നു. അതിനാൽ ആരും ഉള്ളത് അറിയുന്നില്ല. അനന്തമായ കാലത്തിൽ ഏതോ ഒരു ബിന്ദുവിലെ ചെറിയൊരു വൃത്തമാണ് നമ്മുടെ ചിത്തവൃത്തികൾ. പൂർവ്വാപരം അറിയാതെ ഭ്രമത്തിൽ പെട്ടിരിക്കുന്ന ഈ ചെറിയ സ്മൃതികൊണ്ട് നാം നമ്മുടെ ജന്മത്തിൻറെ അർത്ഥം തന്നെ ശരിയായി അറിയുകയോ നിർവ്വചിക്കുകയോ ചെയ്യുന്നില്ല. അപൂർണ്ണതാബോധത്തിൽ നിന്നുകൊണ്ട് പൂർണ്ണതയുടെ ഈശ്വരനെ കുറിച്ച് എന്തെങ്കിലും പറയുവാൻ സാധിക്കുമോ? ഒരേയൊരു വഴി എന്താണെന്നോ? അല്പമാത്രം ഗ്രഹിച്ചിരിക്കുന്ന ഈ മനോവൃത്തത്തെ ഇറുത്തെടുത്ത് അനന്തതയിൽ അർപ്പിക്കുക. ഒരു ഉപ്പുകണം എടുത്ത് കടലിൽ ഇടുന്നതുപോലെ ഈ മനസ്സാകുന്ന മലർ കൊയ്തെടുത്ത് അനന്തചൈതന്യത്തിന് സമർപ്പിക്കുക. അതുമല്ലെങ്കിൽ അനന്തതയിൽ ലയിച്ചിരിക്കുന്ന പൂർവ്വ ഗുരുക്കന്മാരെ സ്മരിക്കുക. അതുമല്ലെങ്കിൽ ഇഷ്ടദേവതയ്ക്കോ മന്ത്രത്തിനോ പുരാണങ്ങൾക്കോ മനസ്സിനെ കൊടുക്കുക. മനസ്സ് എവിടെയാണോ അവിടെയാണ് നമ്മുടെ അറിവും അനുഭവവും. മനസ്സാണ് കുഴപ്പമെങ്കിൽ മനസ്സ് കുഴപ്പമില്ലാത്തിടത്ത് അടങ്ങിനിന്നു ശീലിക്കേണ്ടതുണ്ട്. അതിനാണ് ഉപാസനാമാർഗ്ഗം. "മനമലർ കൊയ്തു മഹേശപൂജ ചെയ്യും മനുജനുമറ്റൊരു വേല ചെയ്തിടേണ്ട; വനമലർ കൊയ്തുമതല്ലായ്കിൽ മായാ- മനുവുരുവിട്ടുമിരിക്കിൽ മായ മാറും." (ആത്മോപദേശശതകം) ഇപ്പോൾ നാം അനുഭവിക്കുന്ന കർമ്മഫലങ്ങളായ സുഖങ്ങളെ നാം ജ്ഞാനത്തിൻറെ ഫലമെന്നു തെറ്റിദ്ധരിച്ചുപോകാൻ ഇടയുണ്ട്. അതാണ് മനസ്സിൻറെ ലീല. മരണസമയം എന്ത് സങ്കല്പിക്കുമെന്ന് ആർക്കാണ് നിശ്ചയിച്ചു വയ്ക്കുവാൻ സാധിക്കുക? ഈ കാലചക്രത്തിൽ നമ്മുടെ മനസ്സ് ചുറ്റിവരുന്ന ഓരോ ഡിഗ്രി സ്ഥലത്തിലും അപ്പഴപ്പോൾ ചെയ്ത സങ്കല്പങ്ങളുടെ സംസ്ക്കാരം ശക്തിയായി ഉണ്ടായിരിക്കും. മരണം എവിടെ വച്ചാണോ അവിടെവച്ച് അത്തരം സംസ്ക്കാരത്തിൽ ഒന്ന് ആയിരിക്കും സ്വാഭാവികമായി ഉണർന്നുവന്ന് അടുത്ത ജന്മത്തിന് കാരണമാകുന്നത്. അതിനാൽ നിരന്തരം ഉപാസിക്കുന്ന വിഷയം നമുക്ക് മരണസമയത്ത് തുണയായി വരുകതന്നെ ചെയ്യും. പകയോടെ മരിക്കുന്നവരുണ്ട്. നിരാശയോടെ മരിക്കുന്നവരുണ്ട്. രുചികരമായ ഭക്ഷണം ആഗ്രഹിച്ച് മരിക്കുന്നവരുണ്ട്. നാമജപത്തോടെ മരിക്കുന്നവരുണ്ട്. അതുവരെ ചെയ്തതും സങ്കല്പിച്ചതുമായ കർമ്മങ്ങളുടെ ശക്തിക്ക് അനുസരിച്ചാണ് മരണസമയത്തെ വിചാരം. അത് സ്ഥലകാലകർമ്മബന്ധത്തിലെ ഗണിതയുക്തിയാണ്! നാം ഇപ്പോൾ സങ്കല്പിക്കുകയും ചിന്തിക്കുകയും പറയുകയും ചെയ്യുകയും ജപിക്കുകയും ചെയ്യുന്നതൊന്നും വെറുതേ പോകുന്നില്ല. എല്ലാം സ്ഥലകാലനിമിത്തമായി സംസ്ക്കാരരൂപത്തിൽ പരിണമിക്കുന്നുണ്ട്. ജനനവും മരണവും ശരീരത്തിൻറെ നാശം മാത്രമാണ്. ഈ പൂർവ്വസംസ്ക്കാരത്തിന് ശക്തിയുള്ളിടത്തോളം കാലം ജനിമൃതി ചക്രം തുടർന്നുപോകുകതന്നെ ചെയ്യും. നമ്മുടെ ശരീരവും മനസ്സും ഒരു മാസം തുടർച്ചയായി ഒരുപോലെ ഇരിക്കുന്നുണ്ടോ? മനസ്സ് അസ്വസ്ഥമാകുകയോ പല വിഷയങ്ങളിലേയ്ക്ക് പോകുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് ഈ കാലചക്രത്തിലെ സംസ്കാരത്തിൻറെ ഉണർന്നു വരവിൻറെ ഫലമാണ്. അത്തരം പൂർവ്വസംസ്ക്കാരം ഉള്ളിടത്തോളം കാലം മരണ സമയത്ത് നാം എന്ത് ചിന്തിച്ചു മുന്നോട്ടു പോകും എന്നു തീരുമാനിക്കാനുള്ള അറിവോ സ്വാതന്ത്ര്യമോ നമുക്ക് ഉണ്ടായിരിക്കുന്നില്ല. അത് കാലധർമ്മം ആയി സംഭവിക്കുന്നു. അതിനാൽ ഗുരുക്കന്മാരുടെ ഉപദേശം സ്വീകരിച്ച് ജീവിതത്തെയും ഉപാസനയെയും ധർമ്മം അറിഞ്ഞ് ശരിയായി സമീപിക്കേണ്ടതുണ്ട്. അതാണ് വിവേകം. ഈ നിമിഷത്തിൽ ജീവിക്കുക എന്നത് കഴിഞ്ഞുപോയ നിമിഷങ്ങളിൽ സൃഷ്ടിക്കപ്പെട്ട സംസ്കാരത്തിൻറെ സ്വാഭാവികമായ ചലനശക്തിയുടെ ഫലം മാത്രമാണ്. അങ്ങനെ നാം സ്വപ്രകൃതിക്ക് കീഴ്പ്പെട്ട് ബലാൽ ചിന്തിക്കുകയും ബലാൽ പ്രവർത്തിക്കുകയും ചെയ്യുന്നു. സുഖമോ ദുഃഖമോ നമ്മുടെ കൈകളിൽ അല്ല. രണ്ടും കർമ്മഫലം ആയി കാലത്തിൻറെ കരങ്ങളിൽ ഇരിക്കുകയാണ്. സുഖത്തിനും ദുഃഖത്തിനും സാക്ഷി ആകുക എന്നതാണ് ആത്മോന്മുഖമായ ജ്ഞാനമാർഗ്ഗം. കടപ്പാട്.

Monday, March 13, 2023

*ബലിക്കല്ലുകൾ* 🟧🟧🟧🟧🟧🟧🟧 സ്ഥിരമായി ക്ഷേത്രദർശനം നടത്തുന്നവർക്ക് പോലും ക്ഷേത്രത്തിൽ കാണുന്ന ബലിപീഠങ്ങളെ കുറിച്ചുള്ള അറിയില്ല. ശ്രീകോവിൽ കഴിഞ്ഞാൽ അകത്തുള്ള ബലിവട്ടത്തിന് അന്തർമണ്ഡലം എന്ന് പറയും. ഒരു ക്ഷേത്രത്തെപ്പറ്റി പഠിക്കുമ്പോൾ അകത്തും പുറത്തുമുള്ള ബലിപീഠങ്ങളെ കുറിച്ച് ശരിയായി അറിഞ്ഞിരിക്കണം ആദ്യമായി അന്തർമണ്ഡലത്തിലെ ബലിപീഠങ്ങൾ എന്തൊക്കെയാണെന്ന് പറയാം. ബലിക്കല്ലുകളിൽ പ്രധാനപ്പെട്ടവർ അഷ്ടദിക്പാലന്മാരാണ്. 8 ദിക്കുകളുടെ അധിപന്മാരുടെ സ്ഥാനങ്ങൾ. കിഴക്ക് ഇന്ദ്രൻ, തെക്ക് കിഴക്ക് അഗ്നി, തെക്ക് യമൻ, തെക്ക് പടിഞ്ഞാറ് നിര്യതി, പടിഞ്ഞാറ് വരുണൻ, വടക്ക് പടിഞ്ഞാറ് വായു, വടക്ക് സോമൻ, വടക്ക് കിഴക്ക് ഈശാനൻ. ഈശാനന്റെയും ഇന്ദ്രന്റെയും മദ്ധ്യത്തിലായി ഊർധ്വലോകത്തിന്റെ നാഥനായ ബ്രഹ്മാവിനെയും, നിര്യതിയുടെയും വരുണന്റെയും നടുവുലായി അധോദിക്കിന്റെ നാഥനായ അനന്തനെയും കാണാം. തെക്ക് ഭാഗത്ത് യമന്റെ ബലപീഠത്തിന് അൽപ്പം പടിഞ്ഞാറ് മാറി ദീർഘചതുരമായി ഒരു ബലിപീഠത്തിൽ 9 ദേവതകളെ പ്രതിഷ്ഠിച്ചതായി കാണാം. സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി എന്നിവരാണിവർ. ബ്രാഹ്മി, വൈഷ്ണവി, മാഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡ എന്നിവരാണ് ആ സപ്തമാതൃക്കൾ. മഹാക്ഷേത്രങ്ങളിൽ സപ്തമാതൃക്കൾക്ക് അൽപ്പം പടിഞ്ഞാറ് മാറി ശാസ്താവും, വായുകോണിന്റെ അൽപ്പം കിഴക്കായി ദുർഗ്ഗയെയും, സോമന്റെ പടിഞ്ഞാറു ഭാഗത്തായി സുബ്രഹ്മണ്യനെയും, സോമന്റെ കിഴക്ക് ഭാഗത്ത് കുബേരനെയും പ്രതിനിധാനം ചെയ്യുന്ന ബലിക്കല്ലുകളുണ്ട്. ഈ പറഞ്ഞ പരിവാരദേവതകൾ എല്ലാം എല്ലാ ക്ഷേത്രങ്ങളിലും ഒരു പോലെയാണ്. ഇവയിൽ നിന്ന് വ്യത്യസ്തമായി മിക്കവാറും ശിവലിംഗത്തിന്റെ ആകൃതിയിൽഈശാനന്റെ തൊട്ടു പടിഞ്ഞാറ് ഭാഗത്തായി നിർമ്മാല്യധാരി എന്നൊരു സങ്കൽപ്പവുമുണ്ട്. നിർമ്മാല്യധാരി ഓരോ ദേവതയ്ക്കും വ്യത്യസ്തമാണ്. ബലിക്കല്ലിൽ അറിയാതെ ചവിട്ടിയാൽ തൊട്ടു തലയിൽ വെക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമത്രേ. കാരണം ബലിക്കല്ലുകളിലെ മൂർത്തികൾ എപ്പോഴും ധ്യാനാവസ്ഥയിൽ ആയിരിക്കും. കാൽ ബലിക്കല്ലിൽ തട്ടിയാൽ ആ ധ്യാനത്തിന് തടസ്സം വന്ന് അവർ ഉണരും. വീണ്ടും ധ്യാനാവസ്ഥയിലാവുമ്പേൾ വീണ്ടും തൊട്ടു അവരെ ഉണർത്തരുത്. അറിയാതെ ബലിക്കല്ലിൽ കാൽ കൊണ്ടാൽ "കരചരണകൃതം വാക് കായജം" എന്ന മന്ത്രം ചൊല്ലാം. അല്ലെങ്കിൽ ക്ഷമാപണം ചോദിച്ചു പ്രാർത്ഥിക്കാം. 🟧🟧
മനുഷ്യൻ സമൂഹ ജീവി. ഒറ്റയ്ക്ക് ഏതെങ്കിലും ഒരു കാര്യം ചെയ്യാൻ സാധിക്കുമോ? ആരെങ്കിലും കൃഷി ചെയ്തു വിളവെടുത്ത ഭക്ഷണം ആരെങ്കിലും പാചകം ചെയ്തു തരണം. ആരെങ്കിലും വീടും പരിസരവും വൃത്തിയാക്കണം. ആരെങ്കിലും കച്ചവടത്തിനായി ഉല്പാദിപ്പിച്ച വാഹനം വാങ്ങി ഓടിക്കണം. വഴിയിൽ ബോധം കെട്ടു വീണാൽ ആരെങ്കിലും ആശുപത്രിയിൽ എത്തിക്കണം. മരങ്ങളും പുഴകളും കിളികളും മലകളും കാടുകളും നല്ല മനസ്സുള്ളവരും ഇങ്ങനെ പലരും പലതും ചെയ്തു പരസ്പരം സഹായിക്കുന്നു. ഇതിൽ ഒന്നായിരിക്കും നമ്മുടെ സേവനം. ഇങ്ങനെ പലരുടെയും സഹായത്തോടു കൂടിയാണ് നാം നമ്മുടെ വേല ചെയ്യുന്നത്. ആരും ഒറ്റയ്ക്ക് ഒന്നും ചെയ്തതായി വരുന്നില്ല. ലോകത്തെ മുഴുവൻ മറന്നുകൊണ്ടു മാത്രമേ ഒരാൾക്ക് താൻ ചെയ്ത പ്രവൃത്തിയുടെ ശുഭ ഫലത്തിൽ അഹങ്കരിക്കാൻ സാധിക്കുകയുള്ളൂ. ലോകത്തോടും ലോകരോടും ഭക്തിയുള്ളവരായിരിക്കേണ്ടതുണ്ട്. പുഴയോടും മലയോടും വനങ്ങളോടും ജീവജാലങ്ങളോടും ആദരവുണ്ടാകേണ്ടതുണ്ട്. മനുഷ്യർക്ക് മാത്രമായി ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല. മനുഷ്യർക്ക് ജീവിക്കാൻ ഇവിടെ ആവാസവ്യവസ്ഥ ഒരുക്കുന്നതിൽ പ്രകൃതിയിലെ ഓരോ അണുവും സൃഷ്ടിയായും സ്ഥിതിയായും സംഹാരമായും കൂടെ പ്രവർത്തിക്കുന്നുണ്ട്. പരസ്പരം ആശ്രയിച്ച് നിലനിൽക്കുന്ന ഭൂമിയെ പരസ്പരം ആദരിച്ചുകൊണ്ടു വേണം നിലനിർത്തേണ്ടത്. ഇത് ധർമ്മബോധമാണ്. നമ്മുടെ നിലനില്പിന് ആധാരമായ ധർമ്മത്തെ കുറിച്ച് ബോധം ഉണ്ടാകുമ്പോൾ ജീവിതം ധർമ്മാനുസരണം ക്രമീകരിക്കപ്പെടുന്നു. അങ്ങനെ ഈശ്വരനെയും ഗുരുജനങ്ങളെയും പിതൃക്കളെയും സമൂഹത്തെയും ജീവജാലങ്ങളെയും പ്രകൃതിയെയും പൂജിക്കുക എന്നത് ജീവിതത്തിൻറെ ഭാഗമാകേണ്ടിയിരിക്കുന്നു. നമ്മെ സംരക്ഷിക്കുന്നവരെ നാം സംരക്ഷിക്കുമ്പോൾ ആ ഒരു ധർമ്മത്തിൽ നമുക്ക് പരസ്പരം നിലനിന്നുപോകാൻ സാധിക്കുന്നു. അച്ഛനമ്മമാർ വഴിവിട്ട ജീവിതം നയിക്കാതെ അധ്വാനിച്ച് കുടുംബം നോക്കുന്നതുകൊണ്ട് കുട്ടികൾക്ക് പഠിക്കാനും കളിക്കാനും കറങ്ങിനടക്കാനും അലസമായി കിടന്നുറങ്ങാനും സമയവും ശക്തിയും കിട്ടുന്നു. ഇന്ന് അധ്വാനിക്കുന്നവർ നാളെ അധ്വാനിക്കാതെയാകുമ്പോൾ വൃദ്ധരായ അച്ഛനമ്മാരെ മക്കൾക്ക് അധ്വാനിച്ചു നോക്കേണ്ടതുണ്ട്. അതിനാൽ അച്ഛനമ്മമാരുടെ ഇന്നത്തെ അധ്വാനത്തിൻറെ ഫലമാണ് കുട്ടികളുടെ നാളത്തെ ജീവിതത്തിന് അടിസ്ഥാനം കെട്ടുന്നതെന്നു കാണാം. അവർ ഇന്നത്തെ സമയം ശരിയായി വിനിയോഗിച്ച് പഠിക്കാമെന്നുണ്ടെങ്കിൽ നാളത്തെ സമയം ശരിയായി അധ്വാനിച്ച് സ്വന്തം ധർമ്മം പാലിക്കാൻ സാധിക്കും. ധർമ്മബോധം ഉളള ജനങ്ങൾക്കു മാത്രമേ കുടുംബത്തെയും നാടിനെയും പ്രകൃതിയെയും ജീവജാലങ്ങളെയു പരസ്പരം ഇണക്കി ഭരിക്കാൻ സാധിക്കുകയുള്ളൂ. ഒന്നും ഒന്നിൽനിന്ന് വേർപെട്ടല്ല ഇരിക്കുന്നത്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ ലോകത്തിൽ എവിടെ ഒരു കുഴപ്പം നടന്നാലും അത് ആകെ സിസ്റ്റത്തെയും ബാധിക്കുന്നു. നമ്മിൽ നല്ലൊരു ആശയം ഉണർന്നാൽ അത് ലോകരുടെ മനസ്സിലും പ്രകൃതിയുടെ താളത്തിലും നന്മയുടെ അലകൾ ഉയർത്തുമല്ലോ? നമ്മുടെ ഉള്ളിൽ തിന്മയുണർന്നാലോ? അതാകും ലോകത്തിലേയ്ക്കും വിക്ഷേപിക്കപ്പെടുക. ഭക്തികൊണ്ടും ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതയജ്ഞം കൊണ്ടും വേണം ലോകധർമ്മം സംരക്ഷിക്കപ്പെടേണ്ടത്. ഭക്തിയില്ലാതെവരുമ്പോൾ ജീവജാലങ്ങളിലോ പ്രകൃതിയിലോ മനുഷ്യരിൽത്തന്നെയോ നമുക്ക് ശ്രദ്ധയുണ്ടാകുകയില്ല. നാം ഭരിക്കുന്ന പ്രദേശത്തെ ഏകമായി കണ്ട് സ്നേഹിക്കണം. അതായത് ഒരു ഭരണാധികാരിയെ സംബന്ധിച്ച് ഭൂമി സ്വന്തം ശരീരം തന്നെയാണ്. സ്വന്തം ശരീരം കാത്തുസൂക്ഷിക്കുമ്പോലെ ഭൂമിയിലെ ഓരോന്നിനെയും തുല്യപ്രാധാന്യത്തോടെ കാണണം. ഭൂമിയുടെ ആത്മാവാണ് ഭരണാധികാരി. കുടുംബത്തിൻറെ ആത്മാവാണ് ഗൃഹനാഥൻ. ശരീരത്തിൻറെ ആത്മാവാണ് ഈശ്വരൻ. എൻറെയെന്നും നിൻറെയെന്നും വേർതിരിവു കല്പിക്കുമ്പോൾ സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പൊതിഞ്ഞ് കണ്ടവരുടെ പുരയിടത്തിലേയ്ക്ക് എറിയും. സ്വന്തം നാട്ടിലെ സമ്പത്ത് അഴിമതിയിലൂടെ കൊള്ളചെയ്ത് സ്വന്തം നാടിനെ അരാജകത്വത്തിലേയ്ക്ക് നയിക്കും. മന്ത്രിക്ക് മോഷ്ടിക്കാമെങ്കിൽ ഞങ്ങൾക്ക് എന്താ മോഷ്ടിച്ചുകൂടെ എന്നൊരു പ്രജ ചോദിക്കരുതല്ലോ? ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുമ്പോഴാണ് കുഴപ്പം. നമ്മെ ആരൊക്കെ ചുറ്റും നിന്നു സഹായിക്കുന്നുണ്ട് എന്നതാണ് ലോകവിദ്യാഭ്യാസത്തിലൂടെ ഒരാൾ പഠിക്കേണ്ടത്. അത് ലോകത്തെ കുറിച്ചുള്ള ശരിയായ ധർമ്മജ്ഞാനം ആണ്. ലോകത്തിൻറെ ധർമ്മം അറിയാതെ നമുക്ക് എങ്ങനെയാണ് ഭരണം വ്യവസ്ഥ ചെയ്യാൻ സാധിക്കുക? ധർമ്മം അറിയാതെ എങ്ങനെയാണ് നീതിശാസ്ത്രവും അർത്ഥശാസ്ത്രവും കാമശാസ്ത്രവും മോക്ഷശാസ്ത്രവും നിശ്ചയിക്കുക? ആകെ പ്രപഞ്ചത്തിൽ എന്തൊക്കെ ധർമ്മത്തിലാണ് ഞാൻ എന്നൊരു അഹംബോധം ഈ ഭൂമിയിൽ ഈ ഭൂഖണ്ഡത്തിൽ ഈ പ്രദേശത്ത് ഈ വീട്ടിൽ സുഖമായി ഇരിക്കുന്നത് എന്ന അറിവാണ് ലോകവിദ്യകൊണ്ട് സാധിക്കേണ്ടത്. എങ്ങനെ അധികം ധനം സമ്പാദിക്കാം എന്നതല്ല പഠനത്തിൻറെ ലക്ഷ്യം. എങ്ങനെ നിലനിൽക്കുന്നു എന്ന ധർമ്മത്തെയാണ് അറിയേണ്ടത്. ധർമ്മം അനുസരിച്ച് ജീവിക്കാൻ കഴിയുക എന്നതാണ് പഠനത്തിൻറെ ലക്ഷ്യം. അറിയുന്നതെല്ലാം ധർമ്മമാണ്. അറിയുന്നതെല്ലാം ഏതൊരു ധർമ്മത്തിലാണ് നിലനിൽക്കുന്നത് എന്ന അറിവാണ് പഠനംകൊണ്ട് സാധിക്കുന്നത്. നാം ഒറ്റയ്ക്ക് ഈ ലോകത്തിൽ ഒന്നും ചെയ്യുന്നില്ല. ഈ ലോകം നമ്മുടെ മാത്രം ചുമലിൽ അല്ല എന്ന അറിവുണ്ടാകുന്നു. നാം നമ്മുടെ ഭാഗം ധർമ്മബോധത്തോടു കൂടി ചെയ്യുന്നു എന്നു വരണം. ഞാൻ ചെയ്യുന്നു എന്ന അഹങ്കാരമാലിന്യത്തെ മാറ്റി ഞങ്ങൾ ചെയ്യുന്നു എന്നു കരുതിയാൽ അണ്ണാൻ കുഞ്ഞും തന്നാലായത് എന്നതുപോലെ നമുക്കും ഈശ്വരനുവേണ്ടി ഈ പാലം പണിയാം. ഞാൻ എന്ന ഭാവം മാറുമ്പോൾ ജീവിതത്തിൻറെ ഭാരവും കുറയുന്നതായി അനുഭവപ്പെടും. ഞാൻ ആകെ ലോകത്തിലെ ഒരു അവയവമാണെന്നോ ഞാൻ ആകെ ലോത്തിൻറെ ആത്മാവാണെന്നോ കരുതിയാൽ നമുക്ക് ഒരിക്കലും ഈ പ്രപഞ്ചസംവിധാനത്തിൽ സ്വാർത്ഥം പ്രവർത്തിക്കേണ്ടി വരില്ല. സ്വാർത്ഥതയാണല്ലോ ദുരന്തം വിതയ്ക്കുന്നത്? ഗൃഹനാഥൻ സ്വാർത്ഥമായി ജീവിക്കുമ്പോൾ കുടുംബം ദുരന്തത്തിലാകുന്നു. ഭരണാധികാരി സ്വാർത്ഥനാകുമ്പോൾ നാടും ദുരന്തത്തിലാകുന്നു. മനുഷ്യൻ സ്വാർത്ഥനാകുമ്പോൾ മറ്റു ജീവികളും പ്രകൃതിയും ദുരന്തത്തിലാകുന്നു. എല്ലാം താൻ തന്നെയാണെന്ന ആത്മബോധത്തിൽ എല്ലാം ഈശ്വരനാണെന്ന ഭക്തിഭാവത്തിൽ എല്ലാത്തിനെയും ആരാധിക്കേണ്ടതുണ്ട്. ജീവിതം പഞ്ച യജ്ഞമാകേണ്ടതുണ്ട്. കടപ്പാട്

Sunday, March 12, 2023

പ്രാരബ്ധവിഷയത്തിൽ നമുക്ക് രാഗമുണ്ടായിരിക്കും എന്നതാണ് ലക്ഷണം. രാഗമുള്ള വിഷയത്തിൽ നിന്നു മാത്രമേ സുഖമോ ദുഃഖമോ അനുഭവിക്കേണ്ടതുള്ളൂ. മദ്യപിക്കാത്തൊരാള സംബന്ധിച്ച് അതിനെ ഓർത്തുള്ള പ്രശ്നമില്ല. തീർത്ഥയാത്രകളിലോ ഈശ്വരധ്യാനത്തിലോ രാഗമില്ലാത്തൊരാൾക്ക് അതിനു വേണ്ടിയുള്ള പ്രവൃത്തികൾ ഇല്ല. വിവാഹം, സന്താനം, ധനം, പ്രശസ്തി, അധികാരം തുടങ്ങിയുള്ള എല്ലാംതന്നെ കർമ്മമാർഗ്ഗത്തിലൂടെ സാധിക്കേണ്ടുന്ന പ്രാരബ്ധവിഷയങ്ങളാണ്. ആഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ഏതൊന്നും നമ്മുടെ ജന്മപ്രാരബ്ധമാകുന്നുള്ളൂ. ആഗ്രഹിച്ചുപോകുകയാണ് എന്നല്ലാതെ ആഗ്രഹങ്ങളെ നാം നിയന്ത്രിക്കുകയല്ലല്ലോ? അതിനാൽ ജന്മപ്രാരബ്ധമായ ആഗ്രഹവിഷയങ്ങൾ പൂർവ്വാർജ്ജിത സംസ്ക്കാരത്തിൻറെ ഭാഗമാണെന്നു കാണാം. അർത്ഥകാമങ്ങളെന്നാണ് പ്രാരബ്ധവിഷയങ്ങളെ പൊതുവായി പറയുന്നത്. വിവാഹജീവിതവുമായി ബന്ധപ്പെട്ട പ്രാരബ്ധം അനുഭവിക്കാനുണ്ടെങ്കിൽ അതിൽ രാഗമുണ്ടാകുന്നു. ഏതൊന്നിലാണോ നമ്മുടെ ജീവിതത്തിൻറെ പൂർണ്ണതയിരിക്കുന്നതായി നമുക്ക് തോന്നുന്നത് അതിനോടാണ് നമുക്ക് രാഗമുണ്ടായിരിക്കുന്നത്. നമുക്ക് രാഗമുള്ള വിഷയത്തിൽ പൂർണ്ണതയുണ്ടോ എന്നതാണ് ജീവിതാനുഭവങ്ങളിലൂടെ കണ്ടെത്തുന്നത്. ദുഃഖമില്ലാത്ത യാതൊന്നാണ് നാം ആഗ്രഹിക്കുന്നത്? അപൂർണ്ണതയുടെ ധർമ്മ ലക്ഷണങ്ങളാണ് ദുഃഖവും നാശവും. അപൂർണ്ണമായതിനെ ആഗ്രഹിക്കുന്നു എന്നതാണ് ജന്മപ്രാരബ്ധമായ ദുഃഖത്തിനു കാരണം എന്നു വ്യക്തമാകുന്നു. ഒരാൾക്ക് സന്താനം ഇല്ല എന്ന ദുഃഖം. മറ്റൊരാൾക്ക് സന്താനം ഉണ്ടായിട്ടും ദുഃഖം. രണ്ടും സന്താനപ്രാരബ്ധം ആണ്. ഒരു പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്യണം. എന്നാൽ ആ പുരുഷൻ കൊള്ളരുതാത്തയാളാണെന്ന് വീട്ടുകാർക്ക് അറിയാവുന്നതിനാൽ അവർ വിവാഹത്തിന് സമ്മതം കൊടുക്കുന്നില്ല. പെൺകുട്ടിയാകട്ടെ തൻറെ ഇഷ്ടപുരുഷൻറെ കൂടെ ഇറങ്ങി പോകുന്നു. അങ്ങനെ അപ്പോഴത്തെ ദുഃഖം പരിഹരിച്ചുകൊണ്ട് സുഖം കണ്ടെത്തി. അതായത് വീട്ടുകാൾ സൃഷ്ടിച്ച തടസമായിരുന്നു അതുവരെ അനുഭവിച്ചിരുന്ന ദുഃഖം. തുടർന്നാകട്ടെ വിവാഹം ചെയ്ത പുരുഷൻറെ മദ്യപാനവും ചീത്തവിളിയും ഉപദ്രവവും ദാരിദ്ര്യവും നിസഹായതയും കടന്നു വരുന്നു. അങ്ങനെ ഒരേ രാഗവിഷയം തന്നെ എപ്പോഴും ദുഃഖമാണ് കൊടുക്കുന്നതെന്നു വരുന്നു. ആദ്യം കിട്ടാത്ത ദുഃഖം. രണ്ടാമത് കിട്ടിയതിനു ശേഷം അതിൽ കാണപ്പെടുന്ന ദുഃഖം. ജീവിതത്തിലെ എല്ലാ സുഖങ്ങളും ഇങ്ങനെ തന്നെയാണ്. ജീവിതപ്രാരബ്ധം എന്നു പറഞ്ഞാൽ ഇതു രണ്ടും ചേർന്നതാണ്. അതിനാൽ നമുക്ക് ജീവിതത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കുവാൻ സാധിക്കില്ല. പ്രശ്നങ്ങളെ പ്രശ്നങ്ങളല്ലെന്നു കാണാൻ സാധിക്കും. അതാണ് പരിഹാരം. പ്രാരബ്ധവിഷയം നമ്മുടെ ആഗ്രഹങ്ങളാണല്ലോ? ആഗ്രഹങ്ങൾ നമ്മുടെ നിയന്ത്രണത്തിലുമല്ലല്ലോ? വരാൻ പോകുന്ന ദുഃഖത്തെ തടുക്കാനുള്ള ബുദ്ധിശക്തിയോ അറിവോ കായികശേഷിയോ നമുക്കുണ്ടോ? അങ്ങനെയൊരു സ്വതന്ത്രബുദ്ധി നമുക്ക് ഉണ്ടായിരുന്നെങ്കിൽ നാം ദുഃഖവിഷയങ്ങളെ ആഗ്രഹിക്കുമായിരുന്നോ? സുഖം ഉണ്ടെന്ന് പറയുന്നത് നമ്മുടെ ബുദ്ധിയാണല്ലോ? അതിൽ ദുഃഖം ഉണ്ടെന്നു കണ്ടെത്തുന്നതും നമ്മുടെ ബുദ്ധിയാണല്ലോ? അതിനർത്ഥം ബുദ്ധി നമ്മുടെതല്ല കാലത്തിൻറെതാണ് എന്നാണ്. കാലത്തെയാണ് ബുദ്ധി അനുസരിക്കുന്നത്. അന്ന് നല്ലതെന്ന് തോന്നി. കിട്ടിയപ്പോൾ ചീത്തയെന്നും തോന്നി. ഇത്രയേ നമ്മുടെ ബുദ്ധിക്ക് ഉപദേശിക്കാൻ കഴിയൂ. എന്തെന്നാൽ അത് ഉപകരണം മാത്രമാണ്. കാലത്തിനനുസരിച്ച് കാണപ്പെടുന്ന കാര്യങ്ങളെ അത് അതാത് സമയം ചിന്താരൂപത്തിലോ നിശ്ചയരൂപത്തിലോ പ്രതിഫലിപ്പിക്കുന്നു. ഏതൊരാളുടെയും പ്രാരബ്ധം നശിക്കുന്തോറും അയാളുടെ ആഗ്രഹങ്ങളും കുറഞ്ഞു കാണുന്നുണ്ട്. അങ്ങനെ ആഗ്രഹങ്ങൾ കുറയണമെങ്കിൽ അതുവരെ ആഗ്രഹമുണ്ടായിരുന്ന രാഗവിഷയങ്ങളോട് രാഗം നഷ്ടപ്പെടുവാൻ പോന്ന ദുരന്താനുഭവങ്ങൾ വന്നിട്ടുണ്ടാകണം. ദോഷം ഉണ്ടെന്ന് കണ്ടാലല്ലാതെ രാഗവിഷയത്തിൽ വൈരാഗ്യം തോന്നില്ലല്ലോ? ആരും ബലാൽ ഒന്നും ഉപേക്ഷിച്ചുകൊണ്ടല്ല സന്ന്യാസം സ്വീകരിക്കുന്നത്. സ്വാഭാവികമായി സംഭവിക്കുന്നതാണ് വൈരാഗ്യം. ഒരാൾക്ക് രാഗം സ്വാഭാവികമായതുകൊണ്ട് കർമ്മമാർഗ്ഗത്തിലൂടെ സുഖം കണ്ടെത്താൻ ശ്രമിക്കുന്നു. മറ്റൊരാൾക്ക് വൈരാഗ്യം സ്വാഭാവികമായതുകൊണ്ട് നിവൃത്തിമാർഗ്ഗധർമ്മത്തിൽ സ്വസ്ഥമായിരുന്നരുളുന്നു. ഇങ്ങനെവേണം പ്രവൃത്തിമാർഗ്ഗധർമ്മത്തെയും നിവൃത്തിമാർഗ്ഗധർമ്മത്തെയും വേർതിരിച്ചറിയേണ്ടത്. ധർമ്മബോധം ഇല്ലാതെവരുമ്പോഴാണ് ഇവയെ കൂട്ടിക്കുഴച്ച് ഉപദേശിക്കുന്നത്. ഈ ലോകത്തിലെ ഏതെങ്കിലും സുഖം കണ്ടെത്തണമെങ്കിൽ സുഖവിഷയം ഇരിക്കുന്ന സ്ഥലവും കാലവും ഒത്തു വരണം. അതിനു വേണ്ടിയുള്ള കാത്തിരിപ്പും അതിനുവേണ്ടിയുള്ള കായിക വളർച്ചയും അതിനു വേണ്ടിയുള്ള ദേശാന്തരഗമനവും ആണ് പ്രവൃത്തിമാർഗ്ഗം എന്നു പറയുന്നത്. ഈ സ്ഥലകാലസഞ്ചാരം ശരീരംകൊണ്ട് സാധിക്കേണ്ടിയിരിക്കുന്നു. അത് ജന്മങ്ങളോളം തുടരുന്നുണ്ട്. ഈ ജന്മം സന്താനം ഇല്ലാതെ സന്താനദുഃഖം അനുഭവിക്കുന്നവർ അടുത്ത ജന്മം സന്താനം ലഭിച്ച ശേഷം അതിൽ നിന്നുള്ള സന്താനദുഃഖം അനുഭവിക്കുന്നു. ഈ ജന്മം നല്ല ഭാര്യയെ കിട്ടാത്തയാൾ അടുത്ത ജന്മം നല്ല ഭാര്യയെ കിട്ടിയെങ്കിലും അവരുടെ രോഗമോ മരണമോ കൊണ്ട് ദുഃഖം അനുഭവിക്കുന്നു. ഇങ്ങനെ നമ്മുടെ അപൂർണ്ണതാബോധം ആകുന്ന ദുഃഖം പ്രാരബ്ധമായി എപ്പോഴും പിൻതുടർന്നുകൊണ്ടേയിരിക്കും. പൂർവ്വജന്മസംസ്ക്കാരമാണ് ഇങ്ങനെ ആഗ്രഹരൂപത്തിൽ നമ്മിൽ ശക്തിപ്രാപിച്ചിരിക്കുന്നത്. ഓരോ ജന്മവും ശരീരത്തിൻറെ ഉപകരധർമ്മം ആകുന്ന വളർച്ച പൂർത്തിയാകുമ്പോൾ അതാത് കാലത്ത് ഓരോ ആഗ്രഹങ്ങൾ ഉണർന്നു വരുന്നു. ഇല്ലാത്തതല്ല ഉണർന്നു വരുന്നത്. ഉള്ളിലുള്ള പൂർവ്വസംസ്കാരത്തിൽ നിന്നാണ് ആഗ്രഹങ്ങൾ വരുന്നത്. മുന്നിൽ കാണുന്ന ലോകസുഖങ്ങളോട് എല്ലാവർക്കും ആഗ്രഹം തോന്നാറില്ല. ഒരാൾ രാഗത്തോടെ നോക്കുന്ന വിഷയത്തെ മറ്റൊരാൾ അതൃപ്തിയോടെയോ ഉദാസീനമായോ വൈരാഗ്യത്തോടെയോ ആകും കാണുന്നത്. ജന്മപ്രാരബ്ധം ഉള്ള വിഷയത്തിലാണ് നമ്മുടെ മനസ്സ് ശക്തിയായി ബന്ധിക്കപ്പെടുന്നത്. ആ വിഷയബന്ധനത്തിൽ നാം ഒരു കുറ്റിയിൽ കെട്ടിയിട്ട പശുവിനെ പോലെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും. നമ്മുടെ പ്രാരബ്ധവിഷങ്ങൾക്ക് അപ്പുറം നമ്മുടെ സഞ്ചാരത്തിൻറെ വൃത്തത്തിന് വ്യാപ്തിയില്ല. നമ്മുടെ ജീവിതത്തിൻറെ വ്യാസം അളന്നാൽ അത് സ്വന്തം ആഗ്രഹങ്ങളിൽ നിന്നു തുടങ്ങി രാഗവിഷയങ്ങളിൽ ചെന്നവസാനിക്കുന്നതു കാണാം. ആഗ്രഹങ്ങളുടെ വൃത്തപരിധിയിലാണ് നമ്മുടെ ജീവിതത്തിൻറെ സുഖവും ദുഃഖവും. അതാണ് പ്രാരബ്ധം. ഈ വൃത്തപരിധിയെ മറികടക്കണമെങ്കിൽ അനന്തതയെ സ്നേഹിക്കേണ്ടിയിരിക്കുന്നു. അതാണ് ഈശ്വരൻ. അതാണ് ആത്മാവ്. എല്ലാ വൃത്തപരിധികളും അനന്തതയിലാണ്. ഓരോ തിരയും ഓരോ ഓളവും സമുദ്രത്തിൽത്തന്നെയാണ് എന്നതുപോലെ. ഓരോ ജീവനും ഓരോ അനന്തത ആകുകയില്ല. രണ്ട് അനന്തം ഉണ്ടാകില്ല എന്നതുപോലെ രണ്ട് ഈശ്വരനും ഉണ്ടാകില്ല. നിങ്ങളുടെ ഈശ്വരൻ സത്യമല്ല എൻറെ ഈശ്വരനാണ് സത്യം എന്നത് അജ്ഞതയാണ്. നിങ്ങളുടെ ഈശ്വരൻ സത്യമാണെങ്കിൽ എൻറെ ഈശ്വരനും സത്യമാണ് എന്നതാകണം യുക്തിനിഷ്ഠമായ ഈശ്വരദർശനം. മറ്റൊരാളുടെ ഈശ്വരനെ നിഷേധിച്ചുകൊണ്ട് സ്വന്തം ഈശ്വരനെ സ്ഥാപിക്കുമ്പോൾ ആ യുക്തി നമ്മുടെ ഈശ്വരനെത്തന്നെ നിഷേധിക്കുന്നു. ഈ വിരളമായ കാഴ്ചകളെല്ലാം ഓരോ ജ-ീവൻറെയും വൃത്തിപരിധികൾ മാത്രമാണ്. ഇങ്ങനെ പ്രാരബ്ധവിഷയമായ വൃത്തപരിധിയിലാണ് നാം ചലിച്ചുകൊണ്ടിരിക്കുന്നത്. ആനാത്മവിഷയസംബന്ധിയായ എന്തിനെ കുറിച്ച് നമുക്ക് വാദിക്കാനുണ്ടെങ്കിലും അതെല്ലാം ജന്മപ്രാരബ്ധം ആയിരിക്കുന്നു. ഈ ലോകത്തിലെ നമ്മുടെ ഇത്തരം പ്രാരബ്ധങ്ങളെ തിരിച്ചറിയണം. എന്നാൽ മാത്രമേ ആത്മാവിൻറെ സ്വാതന്ത്ര്യം ഉള്ളിൽ തെളിയുകയുള്ളൂ. പലവിധയുക്തി പറഞ്ഞ് പലതും വാദിക്കാനും സമർത്ഥിക്കാനും ഉണ്ടെങ്കിൽ അത് ഒരുകാലത്തും പൂർണ്ണതയിൽ എത്തുകയില്ല. ഗുരുക്കന്മാർ പ്രാരബ്ധവിഷയങ്ങളെ കാണുന്നു. ആത്മവിഷയത്തെ കുറിച്ചു മാത്രം ഓർമ്മപ്പെടുത്തുന്നു. കർമ്മമാർഗ്ഗത്തിൽ പ്രാരബ്ധമായ സുഖദുഃഖങ്ങളിൽപ്പെട്ട് വലയുന്നവരാണെങ്കിലോ? അവർ ആത്മവിഷയം പറഞ്ഞാലും തുടർന്ന് ജന്മപ്രാരബ്ധവിഷയങ്ങളുടെ വിവാദങ്ങളിൽപ്പെട്ട് പലവഴിക്ക് പോകുന്നു. ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. എന്തെന്നാൽ ഇത് മായയാണ്! ഫലം ആഗ്രഹിച്ചു പ്രവൃത്തിമാർഗ്ഗത്തിൽ നിക്കുമ്പോൾ നമുക്ക് ഒരിക്കലും തൃപ്തിയുണ്ടാകില്ല. ഒരിക്കലും സാധിക്കാത്ത ആഗ്രഹങ്ങളുടെ വൃത്തപരിധിയിൽ ഈ ജന്മവും ചുരുങ്ങിപ്പോകുമ്പോഴാണ് ഈ ജന്മപ്രകൃതിയിൽ സുകൃതികൾ പോലും അവശരായി ചുറ്റിപ്പോകുന്നത്. നമ്മുടെ ആഗ്രഹവിഷയങ്ങളെല്ലാം പരവശമായിരിക്കുന്നു. അതാണ് നമ്മുടെ അവശതയ്ക്ക് കാരണം. സ്വവശം എന്തുണ്ടോ അതിൽ സുഖം കണ്ടെത്തിയാൽ അവിടെയാണ് പരിഹാരം. ഈ പരവശത മാറണം. സ്വവശം ആത്മാവിൽ സ്വരാജ്യം കണ്ടെത്തണം. സുകൃതഫലം കൊണ്ട് കുറച്ച് സുഖം തോന്നും. എന്നാൽ അത് ക്ഷയിക്കുമ്പോൾ വീണ്ടും സുകൃതികൾ സുഖ ഫലത്തിനായി ദുഃഖത്തോടെ വേല തുടങ്ങും. "പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു! വികൃതി വിടുന്നതിനായി വേല ചെയ്‌വീ- ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം." (ആത്മോപദേശശതകം) ഈ ലോകരെ എന്തെങ്കിലും പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിട്ടു വേണോ നമുക്ക് ജന്മസാഫല്യം നേടാൻ? ഈ ലോകത്തിൽ നിന്ന് എന്തെങ്കിലും നേടിയിട്ടു വേണോ നമുക്ക് സംതൃപ്തി ഉണ്ടാകുവാൻ? എങ്കിൽ അതൊരിക്കലും സാധിക്കുന്നതല്ല. സ്വന്തം ആഗ്രഹങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ല. ആഗ്രഹവസ്തുവിൽ സുഖം ഉണ്ട് എന്ന ഫലാഗ്രഹത്തെ നമുക്ക് ഉപേക്ഷിക്കാൻ സാധിക്കും. അതായത് പ്രാരബ്ധത്തെ ഉപേക്ഷിക്കാൻ സാധിക്കില്ല. എന്നാൽ ഫലത്തിലുള്ള ആഗ്രഹം ഉപേക്ഷിച്ചുകൊണ്ട് നേട്ടത്തെയും നഷ്ടത്തെയും ഒന്നായി കണ്ട് ജീവിക്കുന്നതായാൽ ഈ ജന്മപ്രകൃതിയിലെ പൂർവ്വസംസ്ക്കാരബാധയിൽ നിന്ന് രക്ഷപ്രാപിക്കാവുന്നതാണ്. ആത്മാവിനല്ല മോക്ഷം. ദുഃഖകരമായ നശ്വരവിഷയങ്ങളോടുള്ള രാഗത്തിൽ നിന്നാണ് മോക്ഷം വേണ്ടി വരുന്നത്. വൈരാഗ്യമാണ് ആത്മസ്വരൂപം വെളിപ്പെടുന്നതിനുള്ള അർഹത. നശ്വരമായ സുഖത്തിലുള്ള ആഗ്രഹമാണ് രാഗം. അനശ്വരമായ സുഖത്തിലുള്ള ശ്രദ്ധയാണ് വൈരാഗ്യം. ഒരേ സമയത്ത് പ്രവൃത്തിമാർഗ്ഗത്തിലും നിവൃത്തിമാർഗ്ഗത്തിലും ശ്രദ്ധയുണ്ടാകുക എന്നത് സാധിക്കില്ലല്ലോ? നിവൃത്തിമാർഗ്ഗധർമ്മത്തിൽ നിൽക്കുന്ന ഗുരുക്കന്മാർക്ക് പ്രവൃത്തിമാർഗ്ഗത്തിലെ പ്രശ്നങ്ങളെ കാണാനും കഴിയും ശരിയായ ധർമ്മം ഉപദേശിക്കാനും സാധിക്കും. എന്നാൽ പ്രവൃത്തിമാർഗ്ഗധർമ്മത്തിൽ നിന്നുകൊണ്ട് ശരിയായ ധർമ്മത്തെ ഉപദേശിക്കാൻ കഴിയില്ല എന്നുമാത്രമല്ല നിവൃത്തിമാർഗ്ഗധർമ്മത്തെ കുറിച്ച് അനുഭവജ്ഞാനം ഇല്ലാത്തതിനാൽ കളിയാക്കുകയോ നിഷേധിക്കുകയോ ചെയ്തെന്നും വരും. രണ്ടു ധർമ്മത്തെയും ശരിയായി മനസ്സിലാക്കിയില്ലെങ്കിൽ ഇവയെ കൂട്ടിക്കുഴച്ച് ഉപദേശിക്കുന്ന കപടയതികളുടെ വാക്കുകളുടെ ഭംഗിയിൽ നാം ഭ്രമിച്ചുപോകും. ലോകത്തിൽ പ്രവൃത്തിമാർഗ്ഗമെന്നും നിവൃത്തിമാർഗ്ഗമെന്നും രണ്ടും ധർമ്മമേ ഉള്ളൂ. മൂന്നാമതൊന്ന് ഇല്ല. രണ്ടുംകൂടിക്കലർന്ന മാർഗ്ഗം എന്നതും ഇല്ല. ഇവയിൽ നിന്ന് സ്വധർമ്മത്തെ നാം തിരിച്ചറിയുക. അത് ഭംഗിയായി നിർവ്വഹിക്കുക. പ്രവൃത്തിമാർഗ്ഗത്തിലാണ് നാം സുഖം തേടുന്നതെങ്കിൽ അത് ഫ"ലാഗ്രഹമറ്റ് വേണം" എന്നതാണ് ഗുരൂപദേശമായ ധർമ്മം. നാം ആഗ്രഹിക്കുന്നത് സുഖമാണ്. ഈ ലോകത്തിൽ സുഖം ഉണ്ട് എന്ന ആഗ്രഹത്തെ ഉപേക്ഷിച്ചു കൊണ്ട് പ്രാരബ്ധവശാൽ ആഗ്രഹിച്ചു പോകുന്നു എന്ന കാരണം കൊണ്ട് പലതും നേടുന്നു എന്ന ധർമ്മബോധത്തോടെ ജീവിക്കുക. അപ്പോൾ പരവശമായ സുഖം മാറി സ്വവശമായ സുഖം അനുഭവിക്കാൻ സാധിക്കും. അതാണ് ആത്മാവിൻറെ സ്വാതന്ത്ര്യം! ആത്മസുഖം നിത്യമായി സ്വവശം ഉള്ളപ്പോൾ എന്തിന് അനിത്യമായവയെ ചിന്തിച്ചുള്ള പരവശത? ഓം. കടപ്പാട്

Saturday, March 11, 2023

ആയുർവേദത്തിലാകട്ടെ ജ്യോതിഷത്തിലാകട്ടെ മന്ത്രത്തിലാകട്ടെ തന്ത്രത്തിലാകട്ടെ വാസ്തുവിലാകട്ടെ എല്ലാത്തിലും അവയ്ക്ക് ആധാരമായ ദർശനം ഉണ്ട്. ദർശനം സിദ്ധിച്ചാൽ ശാസ്ത്രം സ്വയം സൃഷ്ടിക്കാവുന്നതാണ്. ദർശനം സിദ്ധിച്ചിട്ടാത്തവർക്ക് ശാസ്ത്രഗ്രന്ഥങ്ങളെ പഠിക്കേണ്ടതുണ്ട്. ദർശനം എന്താണെന്ന് കണ്ടെത്തുംവരെ മാത്രമേ ശാസ്ത്രപഠനത്തിൻറെ ആവശ്യം വരുന്നുള്ളൂ. ദർശം സിദ്ധിച്ച ആൾ അത് ലോകരോട് പറയുമ്പോഴാണ് അത് ശാസ്ത്രം ആകുന്നത്. അപ്പോൾ ശാസ്ത്രം പഠിക്കുന്നയാൾ ദർശനം ആണ് കണ്ടെത്തേണ്ടിവരുന്നത്. ശാസ്ത്രം പഠിക്കാൻ വ്യാകരണവും നിരുക്തവും തുടങ്ങിയ വിദ്യകളുടെ അഭ്യാസം മതിയാകും. എന്നാൽ ദർശനം സിദ്ധിക്കുന്നതുവരെ ശാസ്ത്രപഠനം കൊണ്ട് അർത്ഥം ശരിയായി ഗ്രഹിക്കപ്പെടുന്നില്ല. ശാസ്ത്രം എന്ന വാക്കുകൊണ്ട് ഒരുവിഭാഗം പണ്ഡിതർ സ്വയം കൊടുക്കുന്ന നിർവചനം അവരുടെ സിദ്ധാന്തത്തിനും അവരുടെ അന്വേഷണസമ്പ്രദായത്തിനും ഇണങ്ങുന്നതായിരിക്കും. എന്നാൽ സ്വന്തം ശാസ്ത്ര നിർവചനം കൊണ്ട് ദർശനത്തിൽ നിന്നുണ്ടായ ഭാരതീയ ശാസ്ത്രങ്ങളെ ചോദ്യം ചെയ്യരുതല്ലോ? ദർശനം സിദ്ധിക്കാത്തതുകൊണ്ടാണ് ശാസ്ത്രവാക്യങ്ങൾക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടാകുന്നത്. ദർശനം സിദ്ധിച്ചയാളാണ് ഗുരു. ഗുരുമുഖത്തു നിന്നു കേൾക്കുമ്പോൾ ശാസ്ത്രാർത്ഥം വ്യക്തമാകും. ദർശനം സിദ്ധിക്കാത്ത വ്യാകരണപണ്ഡിതൻറെ നിരുക്തമാകട്ടെ തെറ്റിദ്ധാരണകളെ പഠിപ്പിക്കുന്നതായി കണ്ടെന്നും വരാം. ശ്രദ്ധയാണ് ഇവിടെ ആവശ്യം. 'ശ്രദ്ധ'യ്ക്ക് നാം പൊതുവെ കൊടുക്കുന്ന അർത്ഥമല്ല ദർശനതലത്തിലുള്ള അർത്ഥം. ഒരു യാഗം നടത്തുമ്പോൾ കർമ്മം ചെയ്യുന്നയാൾ ശുദ്ധസങ്കല്പത്തോടെ ഈശ്വരനെ ശ്രദ്ധിച്ചിരുന്നാൽ അദ്ദേഹത്തിന് ശാന്തിയനുഭവപ്പെടും. അത് ശ്രദ്ധയുടെ ഫലമാണ്. നേരെ മറിച്ച് മറ്റൊരാളുടെ ശ്രദ്ധ തൻറെ ആജന്മശത്രുക്കളിലാണെങ്കിലോ? തൻറെ യാഗത്തിൻറെ ഫലമായി ശത്രുക്കൾക്ക് എന്ത് ദോഷം വരുന്നുണ്ട് എന്നാകും നോക്കുക. ഇതും ശ്രദ്ധയുടെ ഫലമായ അശാന്തിയാണ്. ഇതാണ് ശ്രദ്ധ എന്ന വാക്കിൻറെ ശരിയായ അർത്ഥം. ചെവി കൂർപ്പിച്ച് കേട്ടിരിക്കുന്നു എന്നതല്ല ശ്രദ്ധ. എന്ത് കേൾക്കാൻ ഇഷ്ടപ്പെടുന്നു, എന്ത് കാണാൻ ഇഷ്ടപ്പെടുന്നു, എന്ത് വിഷയം അന്വേഷിക്കുന്നു എന്നതെല്ലാമാണ് ശ്രദ്ധ. മണ്ണിൽ കിടക്കുന്ന സ്വർണ്ണം ചികഞ്ഞ് ദൂരെ എറിഞ്ഞിട്ട് ധാന്യമണി കൊത്തിത്തിന്നുന്ന പക്ഷിയുടെ ശ്രദ്ധ അതാണ്. മനുഷ്യൻ സ്വർണ്ണം ചികഞ്ഞെടുക്കുന്നു. ചില മനുഷ്യർ സ്വർണ്ണത്തെ പോലും ഗ്രഹിക്കാതെ വൈരാഗ്യത്തോടെ കണ്ട് കടന്നു പോകുന്നു. ധനനേട്ടത്തിൽ ശ്രദ്ധയുള്ളയാളെ നമ്മുടെ തോട്ടത്തിലേയ്ക്ക് വിളിച്ചുകൊണ്ടു പോയാൽ തെങ്ങിൻറെ വിളവു നോക്കും. എത്ര തെങ്ങുണ്ട് എത്ര തേങ്ങ കിട്ടും എന്നെല്ലാം ചോദിക്കും. പ്രകൃതിഭംഗിയിൽ ശ്രദ്ധയുള്ളയാൾ അവിടെ നിൽക്കുന്ന മരങ്ങളുടെ വളവും വൈവിദ്ധ്യവും കണ്ട് ആസ്വദിച്ചു സംസാരിക്കും. ആത്മധ്യാനത്തിൽ ശ്രദ്ധയുള്ളയാളിൽ ആ പ്രകൃതി മുഴുവനും ഗുരുരൂപത്തിൽ നിന്നരുളുകയാണെന്നുള്ള ആദരവു വന്നേയ്ക്കും. ഇതെല്ലാം ശ്രദ്ധമാറുന്നതിൻറെ ഫലമായ അറിവുകളാണ്. ശ്രദ്ധ എന്നത് ജന്മാന്തരഗതമായി ജീവനിലുള്ള സംസ്ക്കാരമാണ്. അത് നമുക്ക് കൊടുക്കാൻ കഴിയില്ല. അദ്ധ്യാപകന് കൊടുക്കാൻ കഴിയുന്നതല്ല ശ്രദ്ധ. അദ്ധ്യാപകൻ എന്തു പറഞ്ഞാലും കുട്ടി തൻറെ ശ്രദ്ധാവിഷയം മാത്രമേ മനസ്സിലാക്കുകയുള്ളൂ. ചില വിഷയം പറയുമ്പോൾ ചില കുട്ടികൾ പ്രതികരിക്കില്ല. മറ്റു ചില വിഷയം പറയുമ്പോൾ മറ്റു കുട്ടികൾ പ്രതികരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിലുള്ള വ്യത്യാസമാണ്. സഹപ്രവർത്തകർ ഒരുമിച്ച് ഓഫീസിൽ ഇരിക്കുമ്പോൾ എന്ത് പറയുന്നു എന്നത് ശ്രദ്ധാവിഷയമാണ്. ചിലർക്ക് ചില വിഷയങ്ങളിൽ ശ്രദ്ധകാണില്ല. അവർ അത്തരം കാര്യങ്ങളുടെ ചർച്ച ശ്രദ്ധിക്കാറില്ല. ആത്മവിഷയത്തിൽ ശ്രദ്ധ ഉറച്ചുകഴിഞ്ഞവരാണ് സന്ന്യാസികൾ. അങ്ങനെയുള്ളവർ ശാസ്ത്രം പഠിപ്പിച്ചു കഴിഞ്ഞാൽ വിഷയം മാറിപ്പോകില്ല. അവർ ഒരു വേദാന്തഗ്രന്ഥത്തിന് ആമുഖം എഴുതിയാൽ ശ്രദ്ധാവിഷയം മാറിപ്പോകില്ല. നാം എന്ത് പഠിച്ചാലും എന്ത് വായിച്ചാലും എന്ത് പഠിപ്പിച്ചാലും നമ്മുടെ ശ്രദ്ധയാണ് അവിടെ ഇടപെടുന്നത്. ശ്രദ്ധയെ കുറിച്ച് 'കഠോപനിഷത്തി'ലും 'ഭഗവദ്ഗീത'യിലും എടുത്ത് പറയുന്നുണ്ട്. ശ്രദ്ധാവാന് ജ്ഞാനം സിദ്ധിക്കുന്നത് ശ്രദ്ധയുടെ ഫലമായാണ്. ധർമ്മബോധം ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനെ സ്കൂൾ കലോത്സവത്തിന് വേദിയിൽ ക്ഷണിച്ചാൽ അവിടെ നിന്ന് കൊച്ചു കുട്ടികളോട് അദ്ദേഹം തൻറെ ശ്രദ്ധാവിഷയമായ രാഷ്ട്രീയം പ്രസംഗിച്ചെന്നു വരും. രാഷ്ട്രീയക്കാരനായ ഒരു അദ്ധ്യാപകൻ താൻ പഠിപ്പിച്ച വിദ്യാർത്ഥികളുടെ രാഷ്ട്രീയം നോക്കി അവരുടെ ശരിതെറ്റുകൾ വ്യാഖ്യാനിച്ചെന്നു വരും. മഹാഭാരതമോ രാമായണമോ വായിക്കുന്ന ഒരാൾക്ക് അതിൽ ബ്രാഹ്മണാധിപത്യമോ ആര്യാധിനിവേശമോ ആണ് കാണാൻ കഴിയുന്നതെങ്കിൽ അത് ശ്രദ്ധയുടെ ഫലമാണ്. മറ്റൊരാൾക്ക് ഇതിഹാസങ്ങൾ വായിക്കുമ്പോൾ ധർമ്മം, അർത്ഥം, കാമം, മോക്ഷം ഇവയെ കുറിച്ച് വ്യക്തമായ ദർശനം സിദ്ധിച്ചെന്നു വരും. ശ്രദ്ധയുടെ ഫലമാണത്. ഒരാൾ ചോദിക്കും ശ്രീകൃഷ്ണൻ ജീവിച്ചിരുന്നോ അതോ കല്പിതകഥാപാത്രമാണോ? മറ്റൊരാളാകട്ടെ ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിച്ചും ജപിച്ചും ഈശ്വരീയമായ അനുഭൂതി ദർശിക്കുന്നു. രണ്ടും ശ്രദ്ധയുടെ ഫലമാണ്. വേദാന്തകൃതി വായിച്ചാലും ഗുരുക്കന്മാരുടെ വിശുദ്ധചരിതങ്ങൾ വായിച്ചാലും ഒരാളുടെ ശ്രദ്ധാവിഷയം വിവാദവിഷയങ്ങളാണെങ്കിൽ അത്തരത്തിൽ മാത്രമേ മനസ്സിലാക്കുകയോ വ്യാഖ്യാനിക്കുകയോ ഉള്ളൂ. "ഈ ജീവൻ ശ്രദ്ധാമയൻ ആണ്" എന്ന് ശ്രുതികൾ പറയുന്നത് ശരിയാണ്. ഇത്തരത്തിൽ, ശ്രദ്ധമാറുന്നതിനനുസരിച്ചാണ് നമ്മുടെ കർമ്മങ്ങളുടെയും ശാസ്ത്രാർത്ഥങ്ങളുടെയും എല്ലാം വ്യാഖ്യാനം പലവഴിയായി മാറിപ്പോകുന്നത്. ശ്രദ്ധ ശുദ്ധമാകണമെങ്കിൽ ഏതൊരു വിദ്യയും ഈശ്വരോപാസനയോടു കൂടി പഠിക്കേണ്ടതുണ്ട്. ഉള്ളിലെ കാമക്രോധങ്ങളെ യമനിയമങ്ങൾകൊണ്ട് അടക്കാതെ എങ്ങനെയാണ് ശുദ്ധസങ്കല്പവും ശ്രദ്ധയും സാധിക്കുക? നല്ലൊരു ഉപാസകയ്ക്കോ നല്ലൊരു ഉപാസകനോ ഏതു ശാസ്ത്രത്തിൻറെയും ദർശനതലം കണ്ടെത്താൻ സാധിക്കും. ആത്മാവിൽ ശ്രദ്ധ ഉണ്ടായാൽ പിന്നെ എല്ലാം സ്വയം വെളിപ്പെട്ടുകൊള്ളും. എന്തെന്നാൽ ആത്മാവ് മറ്റൊന്നല്ലല്ലോ? സ്വയം അറിയാൻ എന്താണ് തടസ്സം! ശ്രദ്ധയുണ്ടായിട്ടില്ല എന്നതുമാത്രമാണ് തടസ്സമെന്നു കാണാം. ശിഷ്യൻ ആത്മവിഷയത്തിൽ ശ്രദ്ധയോടു കൂടി ആത്മാവിൽ ശ്രദ്ധയോടുകൂടിയ ഗുരുക്കന്മാരെ ശരണം പ്രാപിക്കണം. അപ്പോൾ അന്യവിഷയങ്ങളുടെ വിവാദങ്ങൾ വന്ന് പരസ്പരം ശ്രദ്ധയെ ചിതറിക്കുകയോ ഉള്ളിൽ കാമക്രോധങ്ങളെ ഉണർത്തുകയോ ഇല്ല. ശ്രദ്ധയെ ആത്മവിഷയത്തിൽ പിടിച്ചുനിർത്താനാണ് മന്ത്രജപാദി സാധനകളെല്ലാംതന്നെ. ശ്രദ്ധയുണ്ടായാൽ അത് മറ്റൊന്ന് അല്ലാത്തതിനാൽ സ്വരൂപം സ്വയം വെളിപ്പെട്ടുകൊള്ളും. ശ്രദ്ധ അന്യവിഷയങ്ങളിൽപ്പെട്ട് ചിതറിപ്പോകുമ്പോൾ എല്ലാം സംശയത്തോടു കൂടിയേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ശ്രദ്ധ ആത്മാവിൽ എത്തുമ്പോൾ അത് അന്യവസ്തു അല്ലാത്തതിനാലാണ് സ്വരൂപമായി വെളിപ്പെടുന്നത്. അപ്പോൾ അത് ആരെങ്കിലും പറഞ്ഞുതരുന്നതല്ല. ഇതാണ് ശ്രദ്ധ എന്ന പദത്തിൽ വെളിപ്പെടുന്ന ഋഷിദർശനം. ഇവിടെ ശാസ്ത്രങ്ങളെല്ലാം ദർശനങ്ങളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ശാസ്ത്രങ്ങളിൽ നിന്ന് ദർശനം ഉണ്ടാകുന്നതല്ല. ശാസ്ത്രം ലോകരുടെ വിദ്യയ്ക്കു വേണ്ടിയാണ്. ദർശനം സാധിച്ചവരാണ് അത് ചെയ്യുന്നത്. ശ്രദ്ധ മാറുമ്പോൾ ദർശനം സാധിക്കുന്നില്ല. ശ്രദ്ധയ്ക്ക് അനുസരിച്ചാണ് നാം ശാസ്ത്രങ്ങളെ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടാണ് ദർശനം സിദ്ധിച്ച ഗുരുമുഖത്തു നിന്നും ശാസ്ത്രാർത്ഥം പഠിക്കേണ്ടി വരുന്നത്. ഉള്ളിലെ കാമക്രോധങ്ങളാകുന്ന കളങ്കമെല്ലാം അകന്നു പരിശുദ്ധി നേടണം. എന്നാൽ മാത്രമേ ശാസ്ത്രാർത്ഥം ഗുരുമുഖത്തു നിന്നായാലും ശരിയായി ഗ്രഹിക്കാൻ സാധിക്കുകയുള്ളൂ. ഉപാസനയോടു കൂടി മനഃശുദ്ധി കൈവരിച്ച് ശാസ്ത്രം പഠിക്കുക. ദർശനം ഉണ്ടാകുന്നതുവരെ പഠനവും ഉപാസനയും ഗുരുപൂജയും ഒരേ സമയം തുടരണം. ഉപാസനാമൂർത്തിയെത്തന്നെ ഗുരുസ്ഥാനത്ത് കാണാവുന്നതുമാണ്. ദർശനം ഉണ്ടാകുമ്പോഴാണ് അതുവരെ വായിച്ചു കഴിഞ്ഞ ശാസ്ത്രങ്ങളുടെ എല്ലാം അർത്ഥം ഒന്നായി വെളിപ്പെടുന്നത്. അതുവരെ എല്ലാം അവ്യക്തമോ സംശയാസ്പദമോ കേട്ടുകേൾവിയോ മാത്രമായിരിക്കും! കടപ്പാട്

Friday, March 10, 2023

#കുറി_തൊടുന്നത്_എന്തിന്?... #എങ്ങനെ? ലലാടം (നെറ്റിത്തടം), കഴുത്ത്, രണ്ടു തോള്‍, രണ്ടു കൈമുട്ടുകള്‍, നെഞ്ച്, വയര്‍ ഭാഗം, രണ്ടു കണങ്കാലുകള്‍ എന്നീ ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം ഈ മൂന്നു ദ്രവ്യങ്ങള്‍ കൊണ്ട് അങ്കനം ചെയ്യുന്ന രീതിയെ ‘തിലകമണിയല്‍ ‘ അഥവാ ‘ കുറിതൊടല്‍ ‘ എന്നു പറയുന്നു. നെറ്റിത്തടം ആന്തരിക വിദ്യയെ കുറിക്കുന്ന സ്ഥാനമാണ്. വിശാലമായ നെറ്റിത്തടം ഉത്തമ ലക്ഷണമാണ്. ശിരസ്സു പരമാത്മാവിന്‍റെയും, നെറ്റിത്തടം ആകാശത്തേയും, പുരികം വായുവിനെയും, കണ്ണ് അഗ്നിയേയും, നാക്ക് ജലത്തേയും, മൂക്ക് ഭൂമിയേയും സൂചിപ്പിക്കുന്നു. തിലകം ജ്ഞാനത്തിന്‍റെ പ്രതീകമാണ്. സ്നാനത്തിനു ശേഷമാണ് തിലകവിധി. മഹാവിഷ്ണു, പരമശിവന്‍, പരാശക്തി എന്നിങ്ങനെ മൂന്നു ആദ്ധ്യാത്മിക ശക്തികളാണല്ലൊ നമ്മുടെ സങ്കല്‍പ്പത്തില്‍. പരാശക്തി (ദേവിശക്തി) സൃഷ്ടിരൂപവും, മഹാവിഷ്ണു പരിപാലകനും, പരമശിവന്‍ സംഹാരകനുമാണ്. അരൂപിയും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ആത്മദര്‍ശനമാണ് ശിവതത്വം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ് ഭസ്മം. അതുപോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്. അതുകൊണ്ട് ഭസ്മം ശിവനെ പ്രതിനിധീകരിക്കുന്നു. ഭസ്മകുറി ലലാടത്തിനു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഇടണമെന്നാണു ശാസ്ത്രം വിധിച്ചിട്ടുള്ളത്. മൂന്നു കുറികള്‍ സന്യാസിമാര്‍ക്കെ വിധിച്ചിട്ടുള്ളൂ. കാരണം ഓരോ കുറിയും കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം ഇവയെയാണ് സൂചിപ്പിക്കുന്നത്. ഭസ്മം നെറ്റിക്ക് മുകളിലേയ്ക്ക് നീളത്തില്‍ (ഗോപിക്കുറി) ധരിക്കാന്‍ പാടില്ല. നെറ്റിയുടെ ഇടതുവശത്തു ആരംഭിച്ച് മറ്റേ അറ്റം വരെ കുറിയിട്ടശേഷം തലയ്ക്കുചുറ്റുമായി പ്രദക്ഷിണംവെയ്ച്ച്, പെരുവിരല്‍ കൊണ്ട് ഭൂമദ്ധ്യത്തില്‍ (മൂക്കില്‍) സ്പര്ശിച്ച് നിറുത്തണം. ചൂണ്ടുവിരല്‍ ഉപയോഗിക്കരുത്. ചന്ദനം വിഷ്ണുതത്വത്തെ സൂചിപ്പിക്കുന്നു. വിഷ്ണു സര്‍വ്വവ്യാപിയാണല്ലൊ. അതുപോലെ ചന്ദന സുഗന്ധവും പെട്ടെന്ന് സര്‍വ്വത്ര പരക്കുന്നതാണ്. ചന്ദനം മോതിരവിരല്‍ കൊണ്ട് തൊടണം. നെറ്റിയ്ക്കു മദ്ധ്യഭാഗത്ത് മുകളിലോട്ട് നീളത്തില്‍ തൊടണം (ഗോപിക്കുറി). വൈഷ്ണവര്‍ ഇതിനെ ‘ഊര്‍ദ്ധ്വപൂണ്ഡ്രം’ (സുഷുമ്ന നാഡിയുമായി ബന്ധിച്ച്) എന്ന് വിളിക്കുന്നു. വിഷ്ണുഭഗവാന്‍റെ നടുനായകത്വം സൂചിപ്പിക്കുകയാണ് ചന്ദനക്കുറി. കുങ്കുമം ദേവിസ്വരൂപമാണ്. ലലാടത്തിനു നടുവിലോ, ഭൂമദ്ധ്യത്തിലോ (മൂക്കിനും നെറ്റിക്കും ഇടയ്ക്ക്) വൃത്താകൃതിയില്‍ തൊടാം. വിശാലമായ പ്രപഞ്ചത്തില്‍ സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയായ ഒരു ബിന്ദുവായിട്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്. ഇത് ആത്മാവും പ്രപഞ്ചവും തമ്മിലുള്ള ഐക്യത്തെ തെളിയിക്കുന്നു. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. നെറ്റിക്ക് കുറുകയോ, നെടുകയോ തൊട്ടുകൂടാ. കുങ്കുമം ഭസ്മത്തിനോട്‌ ചേര്‍ത്തു തൊടുന്നത് ശിവശക്ത്യാത്മകവും, ചന്ദനക്കുറിയോടു ചേര്‍ത്തു തൊടുന്നത് വിഷ്ണുമായ പ്രതീകവും, മൂന്നും കൂടി തൊടുന്നത് ത്രിപുരസുന്ദരി പ്രതീകവും ആകുന്നു. പ്രഭാതത്തില്‍ (ബ്രാഹ്മമുഹൂര്‍ത്തം) ചന്ദനവും, പുലര്‍ച്ചെ കുങ്കുമവും, സായാഹ്നത്തില്‍ ഭസ്മവും കുറിതൊടുന്നത് ഉത്തമമാകുന്നു. ശീലമാക്കിയാല്‍ നാഡിശോധനത്തിനും രോഗനിവാരണത്തിനും ഉതകുന്ന കുറികള്‍ ഭക്തി വര്‍ദ്ധിപ്പിക്കാനും ജ്ഞാനശക്തിയുടെ കേന്ദ്രമായ ആജ്ഞാചക്രം ഉണരുവാനും വളരെ ഉപയുക്തമാവുന്നു 🙏🙏🙏
തന്നത് കാലമാണ്. തിരിച്ചെടുക്കുന്നതും കാലമാണ്. അതിനാൽ എന്തെങ്കിലുമൊന്ന് എത്രകാലം സ്നേഹത്തോടെയോ വിദ്വേഷത്തോടെയോ വൈരാഗ്യത്തോടുകൂടിയോ നമ്മുടേതായിരിക്കുന്നു എന്നത് കാലധർമ്മം മാത്രമാണ്. ആരാണോ കാലധർമ്മത്തെ അറിഞ്ഞിരിക്കുന്നത് അവർ ഒന്നും തൻറേതാണെന്നു കരുതുന്നില്ല. രാജർഷിയായ ജനകൻറെ കഥയാണ് ദൃഷ്ടാന്തം. തെറ്റു ചെയ്ത പ്രജയോട് തൻറെ രാജ്യാതിർത്തി വിട്ടുപോകുവാൻ ശിക്ഷാവിധി പറയുന്നു. എന്നാൽ ശിക്ഷാവിധി കേട്ടപ്പോൾ അദ്ദേഹം തിരിച്ചു ചോദിക്കും- "അങ്ങയുടെ രാജ്യത്തിൻറെ അതിർത്തി ഏതുവരെയാണെന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ അതു കടന്നു പോകാമായിരുന്നു." പക്ഷേ ജനകമഹാരാജാവിന് ആ ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ല. ഈ ശരീരമോ ഈ രാജ്യമോ എവിടെയാണ് എൻറെതായി തീർന്നത് എന്ന കാലത്തിൻറെ അതിർത്തി തേടിയിട്ടു കണ്ടെത്താൻ സാധിക്കുന്നില്ല. ശരീരത്തിൻറെ അതിർത്തി നോക്കിയപ്പോഴും രാജ്യത്തിൻറെ അതിർത്തി നോക്കിയപ്പോഴും കഴിഞ്ഞ ജന്മം എൻറേതായിരുന്നോ? അടുത്ത ജന്മം ഇത് ആരുടെതായിരിക്കും? പല ശരീരമെടുത്തിരിക്കുന്ന തനിക്ക് ഈ ശരീരമാണോ അതിർത്തി? ഈ രാജ്യം എൻറേതുമാത്രമാണോ? എന്നും എൻറേതായിരിക്കുമോ? എന്നീ ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടിവരുന്നു. ഒടുവിൽ ജനകൻ ഇങ്ങനെയാണ് മറുപടി പറയുന്നത്- "അങ്ങ് ഇവിടം വിട്ട് എങ്ങും പോകണ്ട. ഒന്നുകിൽ ഇതെല്ലാം അതിരുകളില്ലാതെതന്നെ എൻറെതാണ്. അല്ലെങ്കിൽ ഇതെല്ലാം എല്ലാവരുടേതുമാണ്. രണ്ടായാലും അങ്ങ് എങ്ങും പോകേണ്ടതില്ല." നാം നമ്മുടേതെന്നു കരുതുന്നതൊക്കെയും നമ്മുടേതായിരിക്കുന്നത് ഈ ജന്മത്തിലെ യോഗമാണ്. ആ നിലയ്ക്ക് ഇതെല്ലാം ഇപ്പോൾ നമ്മുടേതാണ്. എന്നാൽ ഇതെല്ലാം നമ്മുടെ ഇഷ്ടമോ അനുവാദമോ കൂടാതെതന്നെ നശിച്ചുപോകും എന്നതിനാൽ ഇതൊന്നും നമ്മുടേതാകുന്നുമില്ല. അതിനാൽ കൈകളിൽ ഉള്ളതെല്ലാം കൊടുക്കാനുള്ളതാണ് എന്ന ധർമ്മബോധത്തോടെ കൊടുക്കുക. ഒന്നും അപഹരിക്കാതിരിക്കുക. എല്ലാം കൊടുക്കാനുള്ളതാണ് എന്ന അറിവോടെ സന്തോഷത്തോടെ കൊടുക്കുക. കൊടുക്കാനുള്ളതെല്ലാം കൊടുക്കുക. ആരുടെയെങ്കിലും സ്വത്ത് നാം സ്വന്തമാക്കി എന്ന് കരുതി നേട്ടം ചിന്തിക്കാതിരിക്കുക. ഇരിക്കാനുള്ളിടത്തോളം കാലം നമ്മുടെ അടുത്തിരിക്കുന്നതാണ് ബന്ധങ്ങളും സമ്പത്തും പ്രശസ്തിയും എല്ലാം. എല്ലാം കാലധർമ്മം മാത്രം. ഈ കാലധർമ്മത്തെ അറിഞ്ഞ് കൊടുക്കാനുള്ളതെല്ലാം കൊടുക്കുക. ആരുടെയെങ്കിലും അധ്വാനഫലത്തെ നാം എടുത്തിട്ട് തൻറേതാണെന്ന് കരുതുന്നുണ്ടെങ്കിൽ അത് കൊടുക്കുക. അങ്ങനെ കൊടുക്കാനുള്ളതെല്ലാം ധർമ്മബോധത്തോടുകൂടി കൊടുക്കുക. കൈകളിലുള്ളതൊന്നും സ്വന്തമല്ലെന്ന ധർമ്മബോധത്തോടെ നിർഭയനായി ജീവിക്കുക. ഭയവും നിരാശയും വിദ്വേഷവും എല്ലാം കാലധർമ്മത്തെ അറിയാഞ്ഞിട്ടാണ്. ജ്യോതിഷം എന്ന ശാസ്ത്രം നമ്മുടെ പ്രശ്നത്തെ മാറ്റാനുള്ളതാണോ അതോ നാം പ്രശ്നമെന്നു കാണുന്നത് പ്രശ്നം അല്ല എന്ന കാല ധർമ്മത്തെ അറിയാനുള്ളതാണോ? എന്നു ചോദിച്ചാൽ പ്രശ്നത്തെ പ്രശ്നമല്ലെന്ന് അറിയാനുള്ള ധർമ്മോപദേശമാണ് ജ്യോതിഷത്തിലൂടെ സാധിക്കേണ്ടത്. നമ്മുടെ പ്രശ്നം എന്താണെന്നോ? നഷ്ടപ്പെടും എന്നുറപ്പുളള ശരീരത്തെയും ധനത്തെയും സ്വന്തമാണെന്ന് വിശ്വസിക്കുന്നു. നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെടുന്നു എന്നതാണ് നമ്മുടെ പ്രശ്നം. കുറച്ചു കാലം നമ്മുടേതായിരുന്ന സമ്പത്തും കുറച്ചു കാലം നമ്മുടേതായിരുന്ന ബന്ധങ്ങളും വിട്ടു പോകുന്നുണ്ടെങ്കിൽ അത് കാലധർമ്മം മാത്രമാണ്. നേടിയത് നമ്മുടെ കഴിവുകൊണ്ടാണ് എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ നഷ്ടപ്പെട്ടപ്പോൾ എന്തുകൊണ്ട് നമുക്ക് തടുക്കാനുള്ള കഴിവില്ലാതെ പോയി എന്നു ചോദിക്കേണ്ടി വരുമല്ലോ? പരിശ്രമിച്ചു നേടുന്നതെല്ലാം പരിശ്രമം കൂടാതെ നഷ്ടപ്പെടുമെന്നാണോ? ഇവിടെയാണ് നമ്മുടെ അജ്ഞത. നഷ്ടപ്പെട്ടുപോകുന്ന ശരീരങ്ങളാണല്ലോ നാം നേട്ടമെന്നു കരുതുന്ന സുഖങ്ങളെല്ലാം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നിനെ ആരാണ് സംരക്ഷിക്കുന്നു എന്ന് വിശ്വസിക്കുന്നത്? അവിവേകം തന്നെയാണ് ആ വിശ്വാസം. ലാഭവും നഷ്ടവും, യോഗവും വിയോഗവും കർമ്മബന്ധം മാത്രമാണ്. അത് കാലധർമ്മത്താൽ പ്രവർത്തിച്ചു നശിക്കുന്നു. കർമ്മബന്ധം ഇല്ലാത്തതായി ഒന്നേയുളളൂ. അത് ഈശ്വരനാണ്. കർമ്മബന്ധം ഇല്ലാത്തതിനാൽ ഈശ്വരൻ കാലത്തിനും ലോകാതിർത്തികൾക്കും അതീതനായിരിക്കുന്നു. നമ്മുടെ ശരീരവും ശരീരസംബന്ധിയായ അർത്ഥകാമങ്ങളും കാലദേശനിമിത്തങ്ങൾക്ക് അതീതമല്ല, അധീനമാണ്. കാലധർമ്മത്തെ അറിഞ്ഞിരിക്കുന്നയാൾക്ക് ഈ ജന്മത്തിൽ ലാഭമോ നഷ്ടമോ ഇല്ല. എല്ലാം കാലത്തിൻറെ കൈകളിലാണ്. എന്നതിനാൽ കാലം എടുക്കും മുമ്പ് മനസ്സാൽ എല്ലാം ഉപേക്ഷിച്ചുകൊള്ളണം. മനസ്സാൽ ഉപേക്ഷിക്കപ്പെട്ടതിനെ ആർക്കും അപഹരിക്കാൻ സാധിക്കില്ല. ഒരു സന്ന്യാസിയുടെ ഭക്ഷണപാത്രത്തെ അപഹരിച്ചുകൊണ്ട് ഓടുന്ന ഒരു കള്ളൻ! ആ കള്ളനെ ഓടിച്ചിട്ടു പിടിച്ച ശേഷം സന്ന്യാസി ഒരു ഗ്ലാസ്സ് വച്ചു നീട്ടികൊണ്ടു പറയും- "ഇതാ ഈ ജലപാത്രവും അങ്ങയുടേതാണ്, വച്ചുകൊള്ളൂ." നമുക്ക് കാലത്തിൻറെ കൈകളിൽ ഇരിക്കുന്ന അർത്ഥകാമങ്ങളോട് അതാത് സമയത്ത് ആഗ്രഹം തോന്നും എന്നല്ലാതെ അതാത് സമയത്ത് വന്നു ചേർന്ന് അതാത് സമയത്ത് നഷ്ടപ്പെടും എന്നല്ലാതെ ഒന്നുംതന്നെ സ്വന്തമാക്കി വയ്ക്കാനുള്ള ശക്തിയുണ്ടായിരിക്കുന്നില്ല. സ്വന്തം ശരീരം തന്നെ അതിനു തെളിവാണല്ലോ? പിന്നെയല്ലേ ശരീരം കൊണ്ട് നേടുന്ന മറ്റുള്ളവയെ സംരക്ഷിക്കാൻ കഴിയുമോ എന്ന ചോദ്യം! അതിനാൽ ആരുടെയും ധനം മോഹിക്കേണ്ടതില്ല, ആരുടെയും ധനം അപഹരിക്കേണ്ടതില്ല, സ്വന്തമെന്നു കരുതുന്ന ധനാദികളെയും ഇഷ്ടത്തോടെ ലോകക്ഷേമത്തിനായി ത്യാഗം ചെയ്യുക. കൊടുക്കാനുള്ളതാണ് എന്ന അറിവോടെ കൊടുക്കുക. നഷ്ടബോധമില്ലാതെ കൊടുക്കുക. അധ്വാനിക്കുക. കഴിയുന്നത്ര ധനം നേടുക. പക്ഷേ എല്ലാം ലോകക്ഷേമത്തിനാണ് എന്ന ധർമ്മത്തിൽ വിനിയോഗിക്കുക. എല്ലാം തനിക്കു വേണ്ടി തൻറേതാക്കി നേടുമ്പോഴാണ് ധനം നമ്മുടെയും മറ്റുള്ളവരുടെയും സുഖം കെടുത്തുന്നത്. അതിനാൽ കൊടുക്കാനുള്ളതെല്ലാം തൻറെതല്ലെന്ന ഭാവത്തിൽ ഈ ജന്മം തന്നെ കൊടുക്കുക. അങ്ങനെ ഈ ജീവിതം യജ്ഞമാകും. കർമ്മങ്ങൾ ഉപാസനയാകും. ഫലമാകട്ടെ കർമ്മക്ഷയവും സ്വരൂപദർശനവും ആയിരിക്കും. കർമ്മബന്ധത്തിലെ സുഖം സ്വരൂപജ്ഞാനത്തെ മറയ്ക്കുന്നു. കർമ്മക്ഷയത്തിനു വേണ്ടിയാണ് എല്ലാ ഉപാസനാമാർഗ്ഗങ്ങളും. ആ ഒരു ലക്ഷ്യം ഉണ്ടാകുമ്പോഴാണ് കർമ്മം യോഗമാർഗ്ഗമാകുന്നത്. കർമ്മംകൊണ്ട് സാധിക്കുന്നത് ജ്ഞാനമല്ല. കർമ്മംകൊണ്ട് സാധിക്കുന്ന ഫലങ്ങൾക്ക് നാശമുണ്ട്. ആത്മജ്ഞാനം എന്നത് കർമ്മംകൊണ്ട് ഉണ്ടാകേണ്ടതോ അതുകൊണ്ടുതന്നെ നശിക്കുന്നതോ ആയ ലക്ഷണത്തോടു കൂടിയുള്ളതല്ല. കർമ്മംകൊണ്ട് കർമ്മഫലത്യാഗമാണ് സാധിക്കുന്നത്. കർമ്മക്ഷയംകൊണ്ടാണ് സ്വരൂപദർശം സിദ്ധിക്കുന്നത്. കടപ്പാട്