Friday, March 10, 2023

തന്നത് കാലമാണ്. തിരിച്ചെടുക്കുന്നതും കാലമാണ്. അതിനാൽ എന്തെങ്കിലുമൊന്ന് എത്രകാലം സ്നേഹത്തോടെയോ വിദ്വേഷത്തോടെയോ വൈരാഗ്യത്തോടുകൂടിയോ നമ്മുടേതായിരിക്കുന്നു എന്നത് കാലധർമ്മം മാത്രമാണ്. ആരാണോ കാലധർമ്മത്തെ അറിഞ്ഞിരിക്കുന്നത് അവർ ഒന്നും തൻറേതാണെന്നു കരുതുന്നില്ല. രാജർഷിയായ ജനകൻറെ കഥയാണ് ദൃഷ്ടാന്തം. തെറ്റു ചെയ്ത പ്രജയോട് തൻറെ രാജ്യാതിർത്തി വിട്ടുപോകുവാൻ ശിക്ഷാവിധി പറയുന്നു. എന്നാൽ ശിക്ഷാവിധി കേട്ടപ്പോൾ അദ്ദേഹം തിരിച്ചു ചോദിക്കും- "അങ്ങയുടെ രാജ്യത്തിൻറെ അതിർത്തി ഏതുവരെയാണെന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ അതു കടന്നു പോകാമായിരുന്നു." പക്ഷേ ജനകമഹാരാജാവിന് ആ ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ല. ഈ ശരീരമോ ഈ രാജ്യമോ എവിടെയാണ് എൻറെതായി തീർന്നത് എന്ന കാലത്തിൻറെ അതിർത്തി തേടിയിട്ടു കണ്ടെത്താൻ സാധിക്കുന്നില്ല. ശരീരത്തിൻറെ അതിർത്തി നോക്കിയപ്പോഴും രാജ്യത്തിൻറെ അതിർത്തി നോക്കിയപ്പോഴും കഴിഞ്ഞ ജന്മം എൻറേതായിരുന്നോ? അടുത്ത ജന്മം ഇത് ആരുടെതായിരിക്കും? പല ശരീരമെടുത്തിരിക്കുന്ന തനിക്ക് ഈ ശരീരമാണോ അതിർത്തി? ഈ രാജ്യം എൻറേതുമാത്രമാണോ? എന്നും എൻറേതായിരിക്കുമോ? എന്നീ ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടിവരുന്നു. ഒടുവിൽ ജനകൻ ഇങ്ങനെയാണ് മറുപടി പറയുന്നത്- "അങ്ങ് ഇവിടം വിട്ട് എങ്ങും പോകണ്ട. ഒന്നുകിൽ ഇതെല്ലാം അതിരുകളില്ലാതെതന്നെ എൻറെതാണ്. അല്ലെങ്കിൽ ഇതെല്ലാം എല്ലാവരുടേതുമാണ്. രണ്ടായാലും അങ്ങ് എങ്ങും പോകേണ്ടതില്ല." നാം നമ്മുടേതെന്നു കരുതുന്നതൊക്കെയും നമ്മുടേതായിരിക്കുന്നത് ഈ ജന്മത്തിലെ യോഗമാണ്. ആ നിലയ്ക്ക് ഇതെല്ലാം ഇപ്പോൾ നമ്മുടേതാണ്. എന്നാൽ ഇതെല്ലാം നമ്മുടെ ഇഷ്ടമോ അനുവാദമോ കൂടാതെതന്നെ നശിച്ചുപോകും എന്നതിനാൽ ഇതൊന്നും നമ്മുടേതാകുന്നുമില്ല. അതിനാൽ കൈകളിൽ ഉള്ളതെല്ലാം കൊടുക്കാനുള്ളതാണ് എന്ന ധർമ്മബോധത്തോടെ കൊടുക്കുക. ഒന്നും അപഹരിക്കാതിരിക്കുക. എല്ലാം കൊടുക്കാനുള്ളതാണ് എന്ന അറിവോടെ സന്തോഷത്തോടെ കൊടുക്കുക. കൊടുക്കാനുള്ളതെല്ലാം കൊടുക്കുക. ആരുടെയെങ്കിലും സ്വത്ത് നാം സ്വന്തമാക്കി എന്ന് കരുതി നേട്ടം ചിന്തിക്കാതിരിക്കുക. ഇരിക്കാനുള്ളിടത്തോളം കാലം നമ്മുടെ അടുത്തിരിക്കുന്നതാണ് ബന്ധങ്ങളും സമ്പത്തും പ്രശസ്തിയും എല്ലാം. എല്ലാം കാലധർമ്മം മാത്രം. ഈ കാലധർമ്മത്തെ അറിഞ്ഞ് കൊടുക്കാനുള്ളതെല്ലാം കൊടുക്കുക. ആരുടെയെങ്കിലും അധ്വാനഫലത്തെ നാം എടുത്തിട്ട് തൻറേതാണെന്ന് കരുതുന്നുണ്ടെങ്കിൽ അത് കൊടുക്കുക. അങ്ങനെ കൊടുക്കാനുള്ളതെല്ലാം ധർമ്മബോധത്തോടുകൂടി കൊടുക്കുക. കൈകളിലുള്ളതൊന്നും സ്വന്തമല്ലെന്ന ധർമ്മബോധത്തോടെ നിർഭയനായി ജീവിക്കുക. ഭയവും നിരാശയും വിദ്വേഷവും എല്ലാം കാലധർമ്മത്തെ അറിയാഞ്ഞിട്ടാണ്. ജ്യോതിഷം എന്ന ശാസ്ത്രം നമ്മുടെ പ്രശ്നത്തെ മാറ്റാനുള്ളതാണോ അതോ നാം പ്രശ്നമെന്നു കാണുന്നത് പ്രശ്നം അല്ല എന്ന കാല ധർമ്മത്തെ അറിയാനുള്ളതാണോ? എന്നു ചോദിച്ചാൽ പ്രശ്നത്തെ പ്രശ്നമല്ലെന്ന് അറിയാനുള്ള ധർമ്മോപദേശമാണ് ജ്യോതിഷത്തിലൂടെ സാധിക്കേണ്ടത്. നമ്മുടെ പ്രശ്നം എന്താണെന്നോ? നഷ്ടപ്പെടും എന്നുറപ്പുളള ശരീരത്തെയും ധനത്തെയും സ്വന്തമാണെന്ന് വിശ്വസിക്കുന്നു. നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെടുന്നു എന്നതാണ് നമ്മുടെ പ്രശ്നം. കുറച്ചു കാലം നമ്മുടേതായിരുന്ന സമ്പത്തും കുറച്ചു കാലം നമ്മുടേതായിരുന്ന ബന്ധങ്ങളും വിട്ടു പോകുന്നുണ്ടെങ്കിൽ അത് കാലധർമ്മം മാത്രമാണ്. നേടിയത് നമ്മുടെ കഴിവുകൊണ്ടാണ് എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ നഷ്ടപ്പെട്ടപ്പോൾ എന്തുകൊണ്ട് നമുക്ക് തടുക്കാനുള്ള കഴിവില്ലാതെ പോയി എന്നു ചോദിക്കേണ്ടി വരുമല്ലോ? പരിശ്രമിച്ചു നേടുന്നതെല്ലാം പരിശ്രമം കൂടാതെ നഷ്ടപ്പെടുമെന്നാണോ? ഇവിടെയാണ് നമ്മുടെ അജ്ഞത. നഷ്ടപ്പെട്ടുപോകുന്ന ശരീരങ്ങളാണല്ലോ നാം നേട്ടമെന്നു കരുതുന്ന സുഖങ്ങളെല്ലാം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നിനെ ആരാണ് സംരക്ഷിക്കുന്നു എന്ന് വിശ്വസിക്കുന്നത്? അവിവേകം തന്നെയാണ് ആ വിശ്വാസം. ലാഭവും നഷ്ടവും, യോഗവും വിയോഗവും കർമ്മബന്ധം മാത്രമാണ്. അത് കാലധർമ്മത്താൽ പ്രവർത്തിച്ചു നശിക്കുന്നു. കർമ്മബന്ധം ഇല്ലാത്തതായി ഒന്നേയുളളൂ. അത് ഈശ്വരനാണ്. കർമ്മബന്ധം ഇല്ലാത്തതിനാൽ ഈശ്വരൻ കാലത്തിനും ലോകാതിർത്തികൾക്കും അതീതനായിരിക്കുന്നു. നമ്മുടെ ശരീരവും ശരീരസംബന്ധിയായ അർത്ഥകാമങ്ങളും കാലദേശനിമിത്തങ്ങൾക്ക് അതീതമല്ല, അധീനമാണ്. കാലധർമ്മത്തെ അറിഞ്ഞിരിക്കുന്നയാൾക്ക് ഈ ജന്മത്തിൽ ലാഭമോ നഷ്ടമോ ഇല്ല. എല്ലാം കാലത്തിൻറെ കൈകളിലാണ്. എന്നതിനാൽ കാലം എടുക്കും മുമ്പ് മനസ്സാൽ എല്ലാം ഉപേക്ഷിച്ചുകൊള്ളണം. മനസ്സാൽ ഉപേക്ഷിക്കപ്പെട്ടതിനെ ആർക്കും അപഹരിക്കാൻ സാധിക്കില്ല. ഒരു സന്ന്യാസിയുടെ ഭക്ഷണപാത്രത്തെ അപഹരിച്ചുകൊണ്ട് ഓടുന്ന ഒരു കള്ളൻ! ആ കള്ളനെ ഓടിച്ചിട്ടു പിടിച്ച ശേഷം സന്ന്യാസി ഒരു ഗ്ലാസ്സ് വച്ചു നീട്ടികൊണ്ടു പറയും- "ഇതാ ഈ ജലപാത്രവും അങ്ങയുടേതാണ്, വച്ചുകൊള്ളൂ." നമുക്ക് കാലത്തിൻറെ കൈകളിൽ ഇരിക്കുന്ന അർത്ഥകാമങ്ങളോട് അതാത് സമയത്ത് ആഗ്രഹം തോന്നും എന്നല്ലാതെ അതാത് സമയത്ത് വന്നു ചേർന്ന് അതാത് സമയത്ത് നഷ്ടപ്പെടും എന്നല്ലാതെ ഒന്നുംതന്നെ സ്വന്തമാക്കി വയ്ക്കാനുള്ള ശക്തിയുണ്ടായിരിക്കുന്നില്ല. സ്വന്തം ശരീരം തന്നെ അതിനു തെളിവാണല്ലോ? പിന്നെയല്ലേ ശരീരം കൊണ്ട് നേടുന്ന മറ്റുള്ളവയെ സംരക്ഷിക്കാൻ കഴിയുമോ എന്ന ചോദ്യം! അതിനാൽ ആരുടെയും ധനം മോഹിക്കേണ്ടതില്ല, ആരുടെയും ധനം അപഹരിക്കേണ്ടതില്ല, സ്വന്തമെന്നു കരുതുന്ന ധനാദികളെയും ഇഷ്ടത്തോടെ ലോകക്ഷേമത്തിനായി ത്യാഗം ചെയ്യുക. കൊടുക്കാനുള്ളതാണ് എന്ന അറിവോടെ കൊടുക്കുക. നഷ്ടബോധമില്ലാതെ കൊടുക്കുക. അധ്വാനിക്കുക. കഴിയുന്നത്ര ധനം നേടുക. പക്ഷേ എല്ലാം ലോകക്ഷേമത്തിനാണ് എന്ന ധർമ്മത്തിൽ വിനിയോഗിക്കുക. എല്ലാം തനിക്കു വേണ്ടി തൻറേതാക്കി നേടുമ്പോഴാണ് ധനം നമ്മുടെയും മറ്റുള്ളവരുടെയും സുഖം കെടുത്തുന്നത്. അതിനാൽ കൊടുക്കാനുള്ളതെല്ലാം തൻറെതല്ലെന്ന ഭാവത്തിൽ ഈ ജന്മം തന്നെ കൊടുക്കുക. അങ്ങനെ ഈ ജീവിതം യജ്ഞമാകും. കർമ്മങ്ങൾ ഉപാസനയാകും. ഫലമാകട്ടെ കർമ്മക്ഷയവും സ്വരൂപദർശനവും ആയിരിക്കും. കർമ്മബന്ധത്തിലെ സുഖം സ്വരൂപജ്ഞാനത്തെ മറയ്ക്കുന്നു. കർമ്മക്ഷയത്തിനു വേണ്ടിയാണ് എല്ലാ ഉപാസനാമാർഗ്ഗങ്ങളും. ആ ഒരു ലക്ഷ്യം ഉണ്ടാകുമ്പോഴാണ് കർമ്മം യോഗമാർഗ്ഗമാകുന്നത്. കർമ്മംകൊണ്ട് സാധിക്കുന്നത് ജ്ഞാനമല്ല. കർമ്മംകൊണ്ട് സാധിക്കുന്ന ഫലങ്ങൾക്ക് നാശമുണ്ട്. ആത്മജ്ഞാനം എന്നത് കർമ്മംകൊണ്ട് ഉണ്ടാകേണ്ടതോ അതുകൊണ്ടുതന്നെ നശിക്കുന്നതോ ആയ ലക്ഷണത്തോടു കൂടിയുള്ളതല്ല. കർമ്മംകൊണ്ട് കർമ്മഫലത്യാഗമാണ് സാധിക്കുന്നത്. കർമ്മക്ഷയംകൊണ്ടാണ് സ്വരൂപദർശം സിദ്ധിക്കുന്നത്. കടപ്പാട്

No comments:

Post a Comment