Sunday, March 12, 2023

പ്രാരബ്ധവിഷയത്തിൽ നമുക്ക് രാഗമുണ്ടായിരിക്കും എന്നതാണ് ലക്ഷണം. രാഗമുള്ള വിഷയത്തിൽ നിന്നു മാത്രമേ സുഖമോ ദുഃഖമോ അനുഭവിക്കേണ്ടതുള്ളൂ. മദ്യപിക്കാത്തൊരാള സംബന്ധിച്ച് അതിനെ ഓർത്തുള്ള പ്രശ്നമില്ല. തീർത്ഥയാത്രകളിലോ ഈശ്വരധ്യാനത്തിലോ രാഗമില്ലാത്തൊരാൾക്ക് അതിനു വേണ്ടിയുള്ള പ്രവൃത്തികൾ ഇല്ല. വിവാഹം, സന്താനം, ധനം, പ്രശസ്തി, അധികാരം തുടങ്ങിയുള്ള എല്ലാംതന്നെ കർമ്മമാർഗ്ഗത്തിലൂടെ സാധിക്കേണ്ടുന്ന പ്രാരബ്ധവിഷയങ്ങളാണ്. ആഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ഏതൊന്നും നമ്മുടെ ജന്മപ്രാരബ്ധമാകുന്നുള്ളൂ. ആഗ്രഹിച്ചുപോകുകയാണ് എന്നല്ലാതെ ആഗ്രഹങ്ങളെ നാം നിയന്ത്രിക്കുകയല്ലല്ലോ? അതിനാൽ ജന്മപ്രാരബ്ധമായ ആഗ്രഹവിഷയങ്ങൾ പൂർവ്വാർജ്ജിത സംസ്ക്കാരത്തിൻറെ ഭാഗമാണെന്നു കാണാം. അർത്ഥകാമങ്ങളെന്നാണ് പ്രാരബ്ധവിഷയങ്ങളെ പൊതുവായി പറയുന്നത്. വിവാഹജീവിതവുമായി ബന്ധപ്പെട്ട പ്രാരബ്ധം അനുഭവിക്കാനുണ്ടെങ്കിൽ അതിൽ രാഗമുണ്ടാകുന്നു. ഏതൊന്നിലാണോ നമ്മുടെ ജീവിതത്തിൻറെ പൂർണ്ണതയിരിക്കുന്നതായി നമുക്ക് തോന്നുന്നത് അതിനോടാണ് നമുക്ക് രാഗമുണ്ടായിരിക്കുന്നത്. നമുക്ക് രാഗമുള്ള വിഷയത്തിൽ പൂർണ്ണതയുണ്ടോ എന്നതാണ് ജീവിതാനുഭവങ്ങളിലൂടെ കണ്ടെത്തുന്നത്. ദുഃഖമില്ലാത്ത യാതൊന്നാണ് നാം ആഗ്രഹിക്കുന്നത്? അപൂർണ്ണതയുടെ ധർമ്മ ലക്ഷണങ്ങളാണ് ദുഃഖവും നാശവും. അപൂർണ്ണമായതിനെ ആഗ്രഹിക്കുന്നു എന്നതാണ് ജന്മപ്രാരബ്ധമായ ദുഃഖത്തിനു കാരണം എന്നു വ്യക്തമാകുന്നു. ഒരാൾക്ക് സന്താനം ഇല്ല എന്ന ദുഃഖം. മറ്റൊരാൾക്ക് സന്താനം ഉണ്ടായിട്ടും ദുഃഖം. രണ്ടും സന്താനപ്രാരബ്ധം ആണ്. ഒരു പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്യണം. എന്നാൽ ആ പുരുഷൻ കൊള്ളരുതാത്തയാളാണെന്ന് വീട്ടുകാർക്ക് അറിയാവുന്നതിനാൽ അവർ വിവാഹത്തിന് സമ്മതം കൊടുക്കുന്നില്ല. പെൺകുട്ടിയാകട്ടെ തൻറെ ഇഷ്ടപുരുഷൻറെ കൂടെ ഇറങ്ങി പോകുന്നു. അങ്ങനെ അപ്പോഴത്തെ ദുഃഖം പരിഹരിച്ചുകൊണ്ട് സുഖം കണ്ടെത്തി. അതായത് വീട്ടുകാൾ സൃഷ്ടിച്ച തടസമായിരുന്നു അതുവരെ അനുഭവിച്ചിരുന്ന ദുഃഖം. തുടർന്നാകട്ടെ വിവാഹം ചെയ്ത പുരുഷൻറെ മദ്യപാനവും ചീത്തവിളിയും ഉപദ്രവവും ദാരിദ്ര്യവും നിസഹായതയും കടന്നു വരുന്നു. അങ്ങനെ ഒരേ രാഗവിഷയം തന്നെ എപ്പോഴും ദുഃഖമാണ് കൊടുക്കുന്നതെന്നു വരുന്നു. ആദ്യം കിട്ടാത്ത ദുഃഖം. രണ്ടാമത് കിട്ടിയതിനു ശേഷം അതിൽ കാണപ്പെടുന്ന ദുഃഖം. ജീവിതത്തിലെ എല്ലാ സുഖങ്ങളും ഇങ്ങനെ തന്നെയാണ്. ജീവിതപ്രാരബ്ധം എന്നു പറഞ്ഞാൽ ഇതു രണ്ടും ചേർന്നതാണ്. അതിനാൽ നമുക്ക് ജീവിതത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കുവാൻ സാധിക്കില്ല. പ്രശ്നങ്ങളെ പ്രശ്നങ്ങളല്ലെന്നു കാണാൻ സാധിക്കും. അതാണ് പരിഹാരം. പ്രാരബ്ധവിഷയം നമ്മുടെ ആഗ്രഹങ്ങളാണല്ലോ? ആഗ്രഹങ്ങൾ നമ്മുടെ നിയന്ത്രണത്തിലുമല്ലല്ലോ? വരാൻ പോകുന്ന ദുഃഖത്തെ തടുക്കാനുള്ള ബുദ്ധിശക്തിയോ അറിവോ കായികശേഷിയോ നമുക്കുണ്ടോ? അങ്ങനെയൊരു സ്വതന്ത്രബുദ്ധി നമുക്ക് ഉണ്ടായിരുന്നെങ്കിൽ നാം ദുഃഖവിഷയങ്ങളെ ആഗ്രഹിക്കുമായിരുന്നോ? സുഖം ഉണ്ടെന്ന് പറയുന്നത് നമ്മുടെ ബുദ്ധിയാണല്ലോ? അതിൽ ദുഃഖം ഉണ്ടെന്നു കണ്ടെത്തുന്നതും നമ്മുടെ ബുദ്ധിയാണല്ലോ? അതിനർത്ഥം ബുദ്ധി നമ്മുടെതല്ല കാലത്തിൻറെതാണ് എന്നാണ്. കാലത്തെയാണ് ബുദ്ധി അനുസരിക്കുന്നത്. അന്ന് നല്ലതെന്ന് തോന്നി. കിട്ടിയപ്പോൾ ചീത്തയെന്നും തോന്നി. ഇത്രയേ നമ്മുടെ ബുദ്ധിക്ക് ഉപദേശിക്കാൻ കഴിയൂ. എന്തെന്നാൽ അത് ഉപകരണം മാത്രമാണ്. കാലത്തിനനുസരിച്ച് കാണപ്പെടുന്ന കാര്യങ്ങളെ അത് അതാത് സമയം ചിന്താരൂപത്തിലോ നിശ്ചയരൂപത്തിലോ പ്രതിഫലിപ്പിക്കുന്നു. ഏതൊരാളുടെയും പ്രാരബ്ധം നശിക്കുന്തോറും അയാളുടെ ആഗ്രഹങ്ങളും കുറഞ്ഞു കാണുന്നുണ്ട്. അങ്ങനെ ആഗ്രഹങ്ങൾ കുറയണമെങ്കിൽ അതുവരെ ആഗ്രഹമുണ്ടായിരുന്ന രാഗവിഷയങ്ങളോട് രാഗം നഷ്ടപ്പെടുവാൻ പോന്ന ദുരന്താനുഭവങ്ങൾ വന്നിട്ടുണ്ടാകണം. ദോഷം ഉണ്ടെന്ന് കണ്ടാലല്ലാതെ രാഗവിഷയത്തിൽ വൈരാഗ്യം തോന്നില്ലല്ലോ? ആരും ബലാൽ ഒന്നും ഉപേക്ഷിച്ചുകൊണ്ടല്ല സന്ന്യാസം സ്വീകരിക്കുന്നത്. സ്വാഭാവികമായി സംഭവിക്കുന്നതാണ് വൈരാഗ്യം. ഒരാൾക്ക് രാഗം സ്വാഭാവികമായതുകൊണ്ട് കർമ്മമാർഗ്ഗത്തിലൂടെ സുഖം കണ്ടെത്താൻ ശ്രമിക്കുന്നു. മറ്റൊരാൾക്ക് വൈരാഗ്യം സ്വാഭാവികമായതുകൊണ്ട് നിവൃത്തിമാർഗ്ഗധർമ്മത്തിൽ സ്വസ്ഥമായിരുന്നരുളുന്നു. ഇങ്ങനെവേണം പ്രവൃത്തിമാർഗ്ഗധർമ്മത്തെയും നിവൃത്തിമാർഗ്ഗധർമ്മത്തെയും വേർതിരിച്ചറിയേണ്ടത്. ധർമ്മബോധം ഇല്ലാതെവരുമ്പോഴാണ് ഇവയെ കൂട്ടിക്കുഴച്ച് ഉപദേശിക്കുന്നത്. ഈ ലോകത്തിലെ ഏതെങ്കിലും സുഖം കണ്ടെത്തണമെങ്കിൽ സുഖവിഷയം ഇരിക്കുന്ന സ്ഥലവും കാലവും ഒത്തു വരണം. അതിനു വേണ്ടിയുള്ള കാത്തിരിപ്പും അതിനുവേണ്ടിയുള്ള കായിക വളർച്ചയും അതിനു വേണ്ടിയുള്ള ദേശാന്തരഗമനവും ആണ് പ്രവൃത്തിമാർഗ്ഗം എന്നു പറയുന്നത്. ഈ സ്ഥലകാലസഞ്ചാരം ശരീരംകൊണ്ട് സാധിക്കേണ്ടിയിരിക്കുന്നു. അത് ജന്മങ്ങളോളം തുടരുന്നുണ്ട്. ഈ ജന്മം സന്താനം ഇല്ലാതെ സന്താനദുഃഖം അനുഭവിക്കുന്നവർ അടുത്ത ജന്മം സന്താനം ലഭിച്ച ശേഷം അതിൽ നിന്നുള്ള സന്താനദുഃഖം അനുഭവിക്കുന്നു. ഈ ജന്മം നല്ല ഭാര്യയെ കിട്ടാത്തയാൾ അടുത്ത ജന്മം നല്ല ഭാര്യയെ കിട്ടിയെങ്കിലും അവരുടെ രോഗമോ മരണമോ കൊണ്ട് ദുഃഖം അനുഭവിക്കുന്നു. ഇങ്ങനെ നമ്മുടെ അപൂർണ്ണതാബോധം ആകുന്ന ദുഃഖം പ്രാരബ്ധമായി എപ്പോഴും പിൻതുടർന്നുകൊണ്ടേയിരിക്കും. പൂർവ്വജന്മസംസ്ക്കാരമാണ് ഇങ്ങനെ ആഗ്രഹരൂപത്തിൽ നമ്മിൽ ശക്തിപ്രാപിച്ചിരിക്കുന്നത്. ഓരോ ജന്മവും ശരീരത്തിൻറെ ഉപകരധർമ്മം ആകുന്ന വളർച്ച പൂർത്തിയാകുമ്പോൾ അതാത് കാലത്ത് ഓരോ ആഗ്രഹങ്ങൾ ഉണർന്നു വരുന്നു. ഇല്ലാത്തതല്ല ഉണർന്നു വരുന്നത്. ഉള്ളിലുള്ള പൂർവ്വസംസ്കാരത്തിൽ നിന്നാണ് ആഗ്രഹങ്ങൾ വരുന്നത്. മുന്നിൽ കാണുന്ന ലോകസുഖങ്ങളോട് എല്ലാവർക്കും ആഗ്രഹം തോന്നാറില്ല. ഒരാൾ രാഗത്തോടെ നോക്കുന്ന വിഷയത്തെ മറ്റൊരാൾ അതൃപ്തിയോടെയോ ഉദാസീനമായോ വൈരാഗ്യത്തോടെയോ ആകും കാണുന്നത്. ജന്മപ്രാരബ്ധം ഉള്ള വിഷയത്തിലാണ് നമ്മുടെ മനസ്സ് ശക്തിയായി ബന്ധിക്കപ്പെടുന്നത്. ആ വിഷയബന്ധനത്തിൽ നാം ഒരു കുറ്റിയിൽ കെട്ടിയിട്ട പശുവിനെ പോലെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും. നമ്മുടെ പ്രാരബ്ധവിഷങ്ങൾക്ക് അപ്പുറം നമ്മുടെ സഞ്ചാരത്തിൻറെ വൃത്തത്തിന് വ്യാപ്തിയില്ല. നമ്മുടെ ജീവിതത്തിൻറെ വ്യാസം അളന്നാൽ അത് സ്വന്തം ആഗ്രഹങ്ങളിൽ നിന്നു തുടങ്ങി രാഗവിഷയങ്ങളിൽ ചെന്നവസാനിക്കുന്നതു കാണാം. ആഗ്രഹങ്ങളുടെ വൃത്തപരിധിയിലാണ് നമ്മുടെ ജീവിതത്തിൻറെ സുഖവും ദുഃഖവും. അതാണ് പ്രാരബ്ധം. ഈ വൃത്തപരിധിയെ മറികടക്കണമെങ്കിൽ അനന്തതയെ സ്നേഹിക്കേണ്ടിയിരിക്കുന്നു. അതാണ് ഈശ്വരൻ. അതാണ് ആത്മാവ്. എല്ലാ വൃത്തപരിധികളും അനന്തതയിലാണ്. ഓരോ തിരയും ഓരോ ഓളവും സമുദ്രത്തിൽത്തന്നെയാണ് എന്നതുപോലെ. ഓരോ ജീവനും ഓരോ അനന്തത ആകുകയില്ല. രണ്ട് അനന്തം ഉണ്ടാകില്ല എന്നതുപോലെ രണ്ട് ഈശ്വരനും ഉണ്ടാകില്ല. നിങ്ങളുടെ ഈശ്വരൻ സത്യമല്ല എൻറെ ഈശ്വരനാണ് സത്യം എന്നത് അജ്ഞതയാണ്. നിങ്ങളുടെ ഈശ്വരൻ സത്യമാണെങ്കിൽ എൻറെ ഈശ്വരനും സത്യമാണ് എന്നതാകണം യുക്തിനിഷ്ഠമായ ഈശ്വരദർശനം. മറ്റൊരാളുടെ ഈശ്വരനെ നിഷേധിച്ചുകൊണ്ട് സ്വന്തം ഈശ്വരനെ സ്ഥാപിക്കുമ്പോൾ ആ യുക്തി നമ്മുടെ ഈശ്വരനെത്തന്നെ നിഷേധിക്കുന്നു. ഈ വിരളമായ കാഴ്ചകളെല്ലാം ഓരോ ജ-ീവൻറെയും വൃത്തിപരിധികൾ മാത്രമാണ്. ഇങ്ങനെ പ്രാരബ്ധവിഷയമായ വൃത്തപരിധിയിലാണ് നാം ചലിച്ചുകൊണ്ടിരിക്കുന്നത്. ആനാത്മവിഷയസംബന്ധിയായ എന്തിനെ കുറിച്ച് നമുക്ക് വാദിക്കാനുണ്ടെങ്കിലും അതെല്ലാം ജന്മപ്രാരബ്ധം ആയിരിക്കുന്നു. ഈ ലോകത്തിലെ നമ്മുടെ ഇത്തരം പ്രാരബ്ധങ്ങളെ തിരിച്ചറിയണം. എന്നാൽ മാത്രമേ ആത്മാവിൻറെ സ്വാതന്ത്ര്യം ഉള്ളിൽ തെളിയുകയുള്ളൂ. പലവിധയുക്തി പറഞ്ഞ് പലതും വാദിക്കാനും സമർത്ഥിക്കാനും ഉണ്ടെങ്കിൽ അത് ഒരുകാലത്തും പൂർണ്ണതയിൽ എത്തുകയില്ല. ഗുരുക്കന്മാർ പ്രാരബ്ധവിഷയങ്ങളെ കാണുന്നു. ആത്മവിഷയത്തെ കുറിച്ചു മാത്രം ഓർമ്മപ്പെടുത്തുന്നു. കർമ്മമാർഗ്ഗത്തിൽ പ്രാരബ്ധമായ സുഖദുഃഖങ്ങളിൽപ്പെട്ട് വലയുന്നവരാണെങ്കിലോ? അവർ ആത്മവിഷയം പറഞ്ഞാലും തുടർന്ന് ജന്മപ്രാരബ്ധവിഷയങ്ങളുടെ വിവാദങ്ങളിൽപ്പെട്ട് പലവഴിക്ക് പോകുന്നു. ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. എന്തെന്നാൽ ഇത് മായയാണ്! ഫലം ആഗ്രഹിച്ചു പ്രവൃത്തിമാർഗ്ഗത്തിൽ നിക്കുമ്പോൾ നമുക്ക് ഒരിക്കലും തൃപ്തിയുണ്ടാകില്ല. ഒരിക്കലും സാധിക്കാത്ത ആഗ്രഹങ്ങളുടെ വൃത്തപരിധിയിൽ ഈ ജന്മവും ചുരുങ്ങിപ്പോകുമ്പോഴാണ് ഈ ജന്മപ്രകൃതിയിൽ സുകൃതികൾ പോലും അവശരായി ചുറ്റിപ്പോകുന്നത്. നമ്മുടെ ആഗ്രഹവിഷയങ്ങളെല്ലാം പരവശമായിരിക്കുന്നു. അതാണ് നമ്മുടെ അവശതയ്ക്ക് കാരണം. സ്വവശം എന്തുണ്ടോ അതിൽ സുഖം കണ്ടെത്തിയാൽ അവിടെയാണ് പരിഹാരം. ഈ പരവശത മാറണം. സ്വവശം ആത്മാവിൽ സ്വരാജ്യം കണ്ടെത്തണം. സുകൃതഫലം കൊണ്ട് കുറച്ച് സുഖം തോന്നും. എന്നാൽ അത് ക്ഷയിക്കുമ്പോൾ വീണ്ടും സുകൃതികൾ സുഖ ഫലത്തിനായി ദുഃഖത്തോടെ വേല തുടങ്ങും. "പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു! വികൃതി വിടുന്നതിനായി വേല ചെയ്‌വീ- ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം." (ആത്മോപദേശശതകം) ഈ ലോകരെ എന്തെങ്കിലും പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിട്ടു വേണോ നമുക്ക് ജന്മസാഫല്യം നേടാൻ? ഈ ലോകത്തിൽ നിന്ന് എന്തെങ്കിലും നേടിയിട്ടു വേണോ നമുക്ക് സംതൃപ്തി ഉണ്ടാകുവാൻ? എങ്കിൽ അതൊരിക്കലും സാധിക്കുന്നതല്ല. സ്വന്തം ആഗ്രഹങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ല. ആഗ്രഹവസ്തുവിൽ സുഖം ഉണ്ട് എന്ന ഫലാഗ്രഹത്തെ നമുക്ക് ഉപേക്ഷിക്കാൻ സാധിക്കും. അതായത് പ്രാരബ്ധത്തെ ഉപേക്ഷിക്കാൻ സാധിക്കില്ല. എന്നാൽ ഫലത്തിലുള്ള ആഗ്രഹം ഉപേക്ഷിച്ചുകൊണ്ട് നേട്ടത്തെയും നഷ്ടത്തെയും ഒന്നായി കണ്ട് ജീവിക്കുന്നതായാൽ ഈ ജന്മപ്രകൃതിയിലെ പൂർവ്വസംസ്ക്കാരബാധയിൽ നിന്ന് രക്ഷപ്രാപിക്കാവുന്നതാണ്. ആത്മാവിനല്ല മോക്ഷം. ദുഃഖകരമായ നശ്വരവിഷയങ്ങളോടുള്ള രാഗത്തിൽ നിന്നാണ് മോക്ഷം വേണ്ടി വരുന്നത്. വൈരാഗ്യമാണ് ആത്മസ്വരൂപം വെളിപ്പെടുന്നതിനുള്ള അർഹത. നശ്വരമായ സുഖത്തിലുള്ള ആഗ്രഹമാണ് രാഗം. അനശ്വരമായ സുഖത്തിലുള്ള ശ്രദ്ധയാണ് വൈരാഗ്യം. ഒരേ സമയത്ത് പ്രവൃത്തിമാർഗ്ഗത്തിലും നിവൃത്തിമാർഗ്ഗത്തിലും ശ്രദ്ധയുണ്ടാകുക എന്നത് സാധിക്കില്ലല്ലോ? നിവൃത്തിമാർഗ്ഗധർമ്മത്തിൽ നിൽക്കുന്ന ഗുരുക്കന്മാർക്ക് പ്രവൃത്തിമാർഗ്ഗത്തിലെ പ്രശ്നങ്ങളെ കാണാനും കഴിയും ശരിയായ ധർമ്മം ഉപദേശിക്കാനും സാധിക്കും. എന്നാൽ പ്രവൃത്തിമാർഗ്ഗധർമ്മത്തിൽ നിന്നുകൊണ്ട് ശരിയായ ധർമ്മത്തെ ഉപദേശിക്കാൻ കഴിയില്ല എന്നുമാത്രമല്ല നിവൃത്തിമാർഗ്ഗധർമ്മത്തെ കുറിച്ച് അനുഭവജ്ഞാനം ഇല്ലാത്തതിനാൽ കളിയാക്കുകയോ നിഷേധിക്കുകയോ ചെയ്തെന്നും വരും. രണ്ടു ധർമ്മത്തെയും ശരിയായി മനസ്സിലാക്കിയില്ലെങ്കിൽ ഇവയെ കൂട്ടിക്കുഴച്ച് ഉപദേശിക്കുന്ന കപടയതികളുടെ വാക്കുകളുടെ ഭംഗിയിൽ നാം ഭ്രമിച്ചുപോകും. ലോകത്തിൽ പ്രവൃത്തിമാർഗ്ഗമെന്നും നിവൃത്തിമാർഗ്ഗമെന്നും രണ്ടും ധർമ്മമേ ഉള്ളൂ. മൂന്നാമതൊന്ന് ഇല്ല. രണ്ടുംകൂടിക്കലർന്ന മാർഗ്ഗം എന്നതും ഇല്ല. ഇവയിൽ നിന്ന് സ്വധർമ്മത്തെ നാം തിരിച്ചറിയുക. അത് ഭംഗിയായി നിർവ്വഹിക്കുക. പ്രവൃത്തിമാർഗ്ഗത്തിലാണ് നാം സുഖം തേടുന്നതെങ്കിൽ അത് ഫ"ലാഗ്രഹമറ്റ് വേണം" എന്നതാണ് ഗുരൂപദേശമായ ധർമ്മം. നാം ആഗ്രഹിക്കുന്നത് സുഖമാണ്. ഈ ലോകത്തിൽ സുഖം ഉണ്ട് എന്ന ആഗ്രഹത്തെ ഉപേക്ഷിച്ചു കൊണ്ട് പ്രാരബ്ധവശാൽ ആഗ്രഹിച്ചു പോകുന്നു എന്ന കാരണം കൊണ്ട് പലതും നേടുന്നു എന്ന ധർമ്മബോധത്തോടെ ജീവിക്കുക. അപ്പോൾ പരവശമായ സുഖം മാറി സ്വവശമായ സുഖം അനുഭവിക്കാൻ സാധിക്കും. അതാണ് ആത്മാവിൻറെ സ്വാതന്ത്ര്യം! ആത്മസുഖം നിത്യമായി സ്വവശം ഉള്ളപ്പോൾ എന്തിന് അനിത്യമായവയെ ചിന്തിച്ചുള്ള പരവശത? ഓം. കടപ്പാട്

No comments:

Post a Comment