Monday, March 6, 2023

ഭക്തർ ഭക്തിവിശ്വാസങ്ങളോടെ ക്ഷേത്രദർശനം നടത്തുന്നു. ക്ഷേത്രദർശനം നടത്തുമ്പോൾ ഈശ്വരദർശനം സാധിക്കുന്നുണ്ടോ എന്നതാണ് വിഷയം. വിഷയസുഖങ്ങൾ ആഗ്രഹിക്കുന്നവർ വിഷയലബ്ധിയിലൂടെ ഈശ്വരദർശനം സാധിക്കുന്നു. വിഷയകാംക്ഷയില്ലാതെ ക്ഷേത്രദർശനം നടത്തുന്നവർ ഈശ്വരദർശനം നടത്തുന്നു. വിഷയസുഖങ്ങൾ കിട്ടുമ്പോൾ അതിലൂടെ ഈശ്വരാനുഗ്രഹത്തെ ദർശിക്കുന്നവർ വിഷയസുഖങ്ങൾ നഷ്ടപ്പെടുമ്പോൾ ഭഗവാനേ ഞാൻ എന്തു തെറ്റു ചെയ്തു എന്നിങ്ങനെ വിലപിക്കുന്നു. വിഷയസുഖങ്ങളെല്ലാം നശിക്കുന്നതാണ് എന്ന ധർമ്മബോധത്തോടെ ജീവിക്കുന്ന ഭക്തർക്ക് നാശരഹിതമായ ആനന്ദസ്ഥാനമാണ് ഈശ്വരൻ. അതിനാൽ അവരുടെ ജീവിതത്തിൽ എന്തൊക്കെ വന്നാലും നഷ്ടപ്പെട്ടാലും ഈശ്വരനെയോ ജീവിതത്തെയോ പഴിക്കുകയില്ല. ജീവബോധം ഓരോരോ അറിവിനനുസരിച്ചാണ് ജീവിതത്തെ അനുഭവിക്കുന്നതെന്നു വ്യക്തമാകുന്നു. നാം ഏതു വിഷയത്തെ കുറിച്ച് ചിന്തിച്ചാണോ ദുഃഖിക്കുന്നത് അത് മറ്റൊരാളെ സംബന്ധിച്ച് ദുഃഖത്തിന് കാരണമാകുന്നില്ലായിരിക്കാം. വിഷയങ്ങളെ ഏതൊരറിവോടെ സമീപിക്കുന്നു എന്നതിലാണ് ഈ വ്യത്യാസം. അർത്ഥാർത്ഥിയാകട്ടെ ജ്ഞാനാർത്ഥിയാകട്ടെ ദുഃഖിതരാകട്ടെ ഈശ്വരദർശനത്തിനായി ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ ക്ഷേത്രപാലകർ എന്താണ് ചെയ്യേണ്ടത്? ക്ഷേത്രചൈതന്യം വർദ്ധിപ്പിക്കാനായി എന്തു ക്രിയയാണ് പ്രധാനമായും ചെയ്യേണ്ടത്? ഏതു യജ്ഞംകൊണ്ടാണ് ഈ ക്ഷേത്രങ്ങളിലെ ചൈതന്യം വർദ്ധിക്കേണ്ടത്? ഭക്തർക്ക് സ്വയം ബോദ്ധ്യപ്പെടണം തങ്ങൾ ഭക്തിയോടെ കടന്നുചെല്ലുന്ന ക്ഷേത്രത്തിൽ ചൈതന്യം ഉണ്ടെന്ന്. വെറും വിശ്വാസം എന്ന നിലയിൽ അല്ല, സ്വന്തം അനുഭവത്തിൽത്തന്നെ. ജ്ഞാനയജ്ഞവും ദാനയജ്ഞവും കൊണ്ടാണ് ക്ഷേത്രചൈതന്യം വർദ്ധിക്കേണ്ടത്. ക്ഷേത്രത്തിൽ കിട്ടുന്ന ധനത്തിൽ വലിയൊരുഭാഗം എടുത്ത് അവിടെവരുന്ന അവശരായ ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദാനം ചെയ്യണം. അത് ദാനയജ്ഞമാണ്. ഒരു ഭക്തന് താൻ വിശ്വസിച്ച് ദർശനം നടത്തുന്ന ക്ഷേത്രത്തിൽ നിന്നുതന്നെ ഇത്തരത്തിൽ വേണ്ടുന്ന സഹായം ലഭിച്ചാൽ? ആ ക്ഷേത്രത്തിലെ ചൈതന്യം അവനിൽ അങ്ങനെയാണ് അനുഭവത്തിൽ വരേണ്ടത്. ജ്ഞാനം ആഗ്രഹിച്ചെത്തുന്ന ഭക്തൻറെ കാതുകളിൽ ക്ഷേത്രത്തിൽ നിന്നും ഗീതോപനിഷത്തുകളുടെയും ഇതിഹാസപുരാണങ്ങളുടെയും ശ്രുതികൾ വന്നനുഗ്രഹിക്കണം. ഒരു ക്ഷേത്രത്തിൽ എത്തുന്ന ഭക്തൻറെ ആവശ്യം രണ്ടിലേതായാലും അത് ക്ഷേത്രധർമ്മം എന്ന നിലയ്ക്ക് പരിഹരിക്കണം. ജീവിതത്തിൻറെ ആത്യന്തിക ലക്ഷ്യം ആത്മജ്ഞാനമാണ്. എന്നാൽ വിശന്നു കരയുന്നവന് ആദ്യം ആവശ്യം അന്നമാണല്ലോ? അതിനാൽ ഒരാളെ ആദ്യം ഭൗതികമായി സന്നദ്ധമാക്കേണ്ടതുണ്ട്. ഭൗതികമായി സന്നദ്ധരായവരുണ്ട്. അവർ തങ്ങളുടെ ധനം ദാനം ചെയ്യാൻ മടിക്കുകയും ആഡംബരപൂർവ്വം ധനം സ്വാർത്ഥമായി ചെലവിട്ടു ജീവിക്കുകയും ചെയ്താൽ ഈ ദാനയജ്ഞവും അതിനെ തുടർന്നുള്ള ജ്ഞാനയജ്ഞവും സാധിക്കുകയില്ല. ഈശ്വരസന്നിധിൽ ലഭിക്കുന്ന ധനം എടുത്ത് ഈശ്വരസന്നിധിയിൽ ദാരിദ്ര്യദുഃഖവുമായി വരുന്ന ആളുകളുടെ പ്രശ്നം പരിഹരിക്കാൻ സാധിക്കണം. അങ്ങനെ ആ ക്ഷേത്രചൈതന്യം വർദ്ധിക്കുന്നു. അത് അവിടെ എത്തുന്ന ഭക്തർ അങ്ങനെ അനുഭവിച്ചറിയണം. ഏതു ക്ഷേത്രമാണോ ഈ ദാനയജ്ഞവും ജ്ഞാനയജ്ഞവും യഥായോഗ്യം ചെയ്യുന്നത് അവിടെ ക്ഷേത്രചൈതന്യം വർദ്ധിപ്പിക്കാനായി മറ്റൊന്നും തന്നെ ചെയ്യേണ്ടിവരുന്നില്ല. ധനം സമാഹരിക്കുന്നതും ധനം വിനിമയം ചെയ്യുന്നതും ഇത്തരത്തിൽ ധാർമ്മികമായിരിക്കുമ്പോൾ അത് ഈശ്വരൻറെ സാന്നിദ്ധ്യത്തെ അനുഭവപ്പെടുത്തിത്തരുന്നു. ആവശ്യത്തിന് ധനവും ആഹാരവും ഉള്ളവനെ സംബന്ധിച്ച് ഇനി ഈശ്വരദർശനം ആണ് വേണ്ടത്. ആവശ്യത്തിന് ഭൗതികസമ്പത്ത് ഇല്ലാത്തവരെ സംബന്ധിച്ച് ഈശ്വരദർശനത്തിനു വേണ്ടി ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. ഓരോ ക്ഷേത്രത്തിലെയും ഈശ്വരചൈതന്യം അവിടെവരുന്ന ഭക്തരിലൂടെയും ക്ഷേത്രപാലകരിലൂടെയും ആണ് വെളിപ്പെടേണ്ടത്. നാം നിത്യവും വണങ്ങുന്ന ക്ഷേത്രത്തിൽനിന്നുതന്നെ നമുക്ക് വേണ്ടുന്ന ആൾസഹായമോ സാമ്പത്തികസഹായമോ ജ്ഞാനസിദ്ധിയോ ലഭിക്കുമെങ്കിൽ ഓരോ ഭക്തനും അതിൽപ്പരം ഈശ്വരസാന്നിദ്ധ്യവും ആനന്ദവും വേറെയുണ്ടോ? നമ്മുടെ നാട്ടിൽ സമ്പന്നമായ ക്ഷേത്രങ്ങളുണ്ട്. സമ്പന്നമായ ആഘോഷങ്ങൾ നടത്താൻ ശേഷിയുള്ള ക്ഷേത്രങ്ങളുണ്ട്. ഈ ധനവിനിയോഗം ഈശ്വരീയധർമ്മത്തിന് അനുസരിച്ചായാൽ ഇവിടെ വിരോധാഭാസം ഉണ്ടാകുകയില്ല. അതായത് സമ്പന്നരായ ഭരണാധികാരികളും ദരിദ്രരായ പ്രജകളും എന്ന അവസ്ഥ! സമ്പമായ ക്ഷേത്രങ്ങളും ദരിദ്രരായ കുറച്ച് ഭക്തജനങ്ങളും എന്ന വിരോധാഭാസം വരില്ല. മനസ്സുവച്ചാൽ കുറച്ചുകാലം കൊണ്ടുതന്നെ സമുദായത്തിന് പരസ്പരം ഈശ്വരനെ ദർശിച്ച് ഒരുമിച്ച് ഭൗതികമായും ആദ്ധ്യാത്മികമായും ഉയർച്ചപ്രാപിക്കാവുന്നതാണ്. ക്ഷേത്രങ്ങൾക്ക് അത് സാധിക്കും. ധർമ്മബോധമുള്ള, ഈശ്വരാനുഗ്രഹമുള്ള, ത്യാഗബുദ്ധികളായ ക്ഷേത്രപാലകർക്ക് അതു സാധിക്കും. ക്ഷേത്രചൈതന്യം ജ്ഞാനയജ്ഞം കൊണ്ടും ദാനയജ്ഞം കൊണ്ടും പുണ്യാത്മാക്കളുടെ തപസ്സുകൊണ്ടും വർദ്ധിക്കും! "ക്ഷേത്രങ്ങളോടനുബന്ധിച്ച് വിദ്യാസ്ഥാപനങ്ങൾ തുടങ്ങണം" എന്ന ഗുരൂപദേശം ധാർമ്മികമാണ്. ക്ഷേത്രവരുമാനം കൊണ്ട് സമൂഹത്തിന് ഉപയോഗമുള്ള കാര്യങ്ങൾ ത്യാഗബുദ്ധിയോടെ ചെയ്യാൻ സാധിക്കും. അവിടെ മുടക്കുമുതൽ എന്നത് ഭക്തിയും ത്യാഗവുമാണ്. അവിടെ മൂലധനം ബിസിനസ്സിനല്ല. അധ്വാനിക്കാനുള്ള ആരോഗ്യമുള്ള ഗൃഹസ്ഥർ അവിടെ എത്തി ധനം ഭഗവാന് സമർപ്പിക്കുന്നുണ്ട്. അതെടുത്ത് നാം ത്യാഗം ചെയ്താൽ മാത്രം മതിയാകും. സൗജന്യമായി വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവ ചെയ്ത് ഈശ്വരസാന്നിദ്ധ്യം അതാത് ക്ഷേത്രങ്ങളിൽത്തന്നെ അവിടെ എത്തുന്ന ഭക്തർക്ക് അനുഭവപ്പെടണം. ഈ യജ്ഞധർമ്മം ശരിയായി നിർവ്വഹിക്കപ്പെടുന്നിടത്ത് ഈശ്വരസാന്നിദ്ധ്യം ഉണ്ടാകുകതന്നെ ചെയ്യും. ഭക്തർക്ക് പരിഹാരങ്ങളും തേടി സ്വദേശം വിട്ട് പല ക്ഷേത്രങ്ങളിൽ പോകേണ്ടി വരില്ല. ഒരിടത്തിരുന്നുതന്നെ പ്രശ്നങ്ങൾ പരിഹരിച്ച് ഈശ്വരധ്യാനവും തപസ്സും ചെയ്യാനാകും. ക്ഷേത്രവും ക്ഷേത്രപാലകരും ക്ഷേത്രജീവനക്കാരും ഭക്തരും ഒരേ ക്ഷേത്രംകൊണ്ടുതന്നെ അഭിവൃദ്ധിപ്രാപിക്കണം. കടപ്പാട്

No comments:

Post a Comment