Monday, March 6, 2023

ഇതാണ് പ്രപഞ്ചത്തിന്റെ പരമകാരണത്വം ഇതി വേദാന്തഡിണ്ഡിമ: 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 പ്രപഞ്ചത്തിന്റെ പരമകാരണത്തെക്കുറിച്ചുള്ള അന്വേഷണമാണു സത്യാന്വേഷണം.ശക്തിസ്പന്ദനം മുതൽ സൂര്യചന്ദ്രാദി സൗരയൂഥഘടകങ്ങൾ വരെ ജഗത്തായിക്കാണപ്പെടുന്ന എല്ലാ കാഴ്ചകളും ഏതിലോ ഉണ്ടായി നിലനിന്നു മറയുന്ന കാഴ്ചകളാണ്. ഇവ ഏതിൽ പൊന്തിവരുന്നു;ഏതിൽ നിലനിൽക്കുന്നു;ഏതിൽ തിരിച്ചു ലയിക്കുന്നു എന്ന ചിന്തയാണു പരമകാരണചിന്ത. അങ്ങനെ ഒരു പരമകാരണം കണ്ടെത്താത്തിടത്തോളം പ്രപഞ്ചമെന്ന കടംകഥ ഒരിക്കലും അഴിഞ്ഞുകിട്ടുകയില്ല.അപ്പോൾ ഒരു പരമകാരണം ഉണ്ടായേ പറ്റൂ.പരമകാരണം എന്തുതന്നെയായാലും അതിനു ചില സവിശേഷതകൾ അംഗീകരിക്കേണ്ടിവരും. അതു മറ്റൊന്നിൽ നിന്നു ജനിച്ചതാകാൻ പറ്റില്ല.മറ്റൊന്നിൽ നിന്നു ജനിക്കുന്നതിനു പരമകാരണത്വം സാദ്ധ്യമല്ല.മറ്റൊന്നിൽ നിന്നു ജനിച്ചു എന്നു വന്നാൽ ആ മറ്റൊന്നായിരിക്കും പരമകാരണം.അതുകൊണ്ടു പരമകാരണം എപ്പോഴും അജമായിരുന്നേ പറ്റൂ.ജനിക്കാത്തതാണെങ്കിൽ അതു മരിക്കുകയില്ല. അതുകൊണ്ടു പരമകാരണം അമരമായിരുന്നേ പറ്റൂ. ജനിക്കാത്തതും മരിക്കാത്തതുമാണെങ്കിൽ അതിനു മറ്റൊരു രൂപവികാരവും സാദ്ധ്യമല്ല. അതുകൊണ്ടു പരമകാരണം നിർവികാരമായിരുന്നേ പറ്റൂ. പരമകാരണം രണ്ടുണ്ടാകാൻ പറ്റില്ല. രണ്ടുണ്ടെന്നു വന്നാൽ രണ്ടിനും മാറിമാറി നിൽക്കാൻ ഇടമരുളുന്ന മറ്റൊന്നിനെ അംഗീകരിക്കേണ്ടി വരും. അപ്പോൾ പരമകാരണം ആ മറ്റൊന്നാണെന്നു തീരുമാനിക്കേണ്ടതായും വരും. അതുകൊണ്ടു പരമകാരണം അദ്വയമായിരുന്നേ പറ്റൂ. ഇങ്ങനെ അജവും അമരവും നിർവികാരവും അദ്വയവുമായ ഒന്നിനു മാത്രമേ പരമകാരണത്വം സംഭവിക്കൂ. ഇനിയും ജഗത്തിനിങ്ങനെയൊരു പരമകാരണമുണ്ടെന്നു വന്നാൽ അതിൽനിന്ന് യഥാർഥത്തിൽ ഒന്നിനും ജനിക്കാനേ സാദ്ധ്യമല്ല. യഥാർഥത്തിൽ ജനിക്കുക എന്നു പറഞ്ഞാൽ വികാരപ്പെടുക എന്നാണർഥം. ജനിക്കാത്ത നിർവികാരമായ ഒന്നിൽനിന്ന് വികാരരൂപമായ ജനനം എങ്ങനെ സംഭവിക്കാനാണ്. മറ്റൊന്നു ജനിക്കുന്നേ ഇല്ലെങ്കിൽ പിന്നെ അതിന്റെ നില നില്പിന്റെയും ലയത്തിന്റെയും പ്രശ്നം ഉദിക്കുന്നുമില്ല. അപ്പോൾ ജഗത്തിനൊരു പരമകാരണമുണ്ടെങ്കിൽ അതിലീ ജനനമരണരൂപങ്ങളായ നാനാത്വങ്ങൾ എങ്ങനെ സംഭവിക്കുന്നു ? അതിനുള്ള ഉത്തരമാണു "മായ'. എന്താണു മായ ? പദാർഥമൊന്നുമില്ലാതെ അതുണ്ടെന്നു തോന്നിക്കുന്ന വസ്തുശക്തിയാണു മായ.കയറിൽ പാമ്പുണ്ടെന്നു തോന്നും പോലെ.മരുഭൂമിയിൽ വെള്ളമുണ്ടെന്നു തോന്നും പോലെ കയറിനു ചലനമോ വികാരമോ ഒന്നും സംഭവിക്കാതെ അതിൽ പാമ്പുണ്ടെന്നു തോന്നുന്നു. അതുപോലെ മരുഭൂമിയിൽ വെള്ളവും. കയറിൽ പാമ്പിനെ കാണുമ്പോൾ അങ്ങനെ തോന്നിക്കാനുള്ള ഒരു ശക്തി കയറിനുണ്ടെന്നൂഹിക്കാം. അതുപോലെ വെള്ളമുണ്ടെന്നു തോന്നിക്കാനുള്ള ശക്തി മരുഭൂമിക്കുമുണ്ടെന്നൂഹിക്കാം. ഇങ്ങനെയുള്ള കാരണകാര്യഭാവങ്ങളെയാണു വേദാന്തം വിവർത്തകാരണകാര്യഭാവമായി വിവരിക്കു ന്നത്. കയറിൽ പാമ്പിനെക്കാണുന്നത് മായകൊണ്ടുള്ള വിവർത്തകാരണ കാര്യഭാവമാണ്. കയറ് വിവർത്തകാരണം. പാമ്പ് വിവർത്തകാര്യം. കാരണത്തിനു വികാരമോ ചലനമോ സംഭവിക്കാതെ കാര്യമുണ്ടെന്നു തോന്നുന്നിടത്താണു വിവർത്തകാരണകാര്യഭാവം. അങ്ങനെ പ്രപഞ്ചത്തിന്റെ പരമകാരണത്തിനും പ്രപഞ്ചമെന്ന കാര്യത്തിനും വിവർത്തകാരണകാര്യഭാവമാണുള്ളത്.പരമകാരണമുണ്ടെന്നു വന്നാൽ "മായ' എന്ന ശക്തിയിലൂടെ വിവർത്തകാരണകാര്യഭാവമംഗീകരിക്കാതെ പ്രപഞ്ചത്തെ യുക്തിപൂർവം വിവരിച്ചു കാണിക്കാൻ ഒരു ചിന്തകനും ഒരിക്കലും സാദ്ധ്യമാവുകയില്ല. അതിരിക്കട്ടെ. പ്രപഞ്ചത്തിനൊരു പരമകാരണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടോ ? ഉണ്ടല്ലോ. എന്താണത് ? പ്രപഞ്ചത്തിന്റെ പരമകാരണമാണ് ഉപനിഷത് പ്രസിദ്ധമായ ബ്രഹ്മം.എന്താണു ബ്രഹ്മത്തിന്റെ സ്വരൂപം ?ബോധമാണു ബ്രഹ്മത്തിന്റെ സ്വരൂപം."പ്രജ്ഞാനം ബ്രഹ്മ' എന്ന മഹാവാക്യത്തിലൂടെ ഐതരേയോപനിഷത്തു പ്രഖ്യാപിക്കുന്നത് ഈ ബ്രസ്വരൂപമാണ്.പ്രജ്ഞാന പദത്തിനു ബോധമെന്നർഥം.ബോധമാണു പ്രപഞ്ചത്തിന്റെ പരമകാരണമെന്നെങ്ങനെയറിയാം ? അറിയാൻ കഴിയുമല്ലോ. ബോധ മുണ്ടോ പ്രപഞ്ചമുണ്ട്;ബോധമില്ല. പ്രപഞ്ചമില്ല. ഈ അനുഭവം തന്നെയാണു യുക്തി.പക്ഷെ പരമകാരണത്തിന്റെ സവിശേഷതകളൊക്കെ ഈ ബോധത്തിനു ചേരുമോ ?ഈ ചോദ്യത്തിനുത്തരം കാണാനാണ് അല്പം പരീക്ഷണം ആവശ്യമായി വരുന്നത്.എല്ലാ മനുഷ്യവ്യക്തികളുടെയും ഉള്ളിൽ "ഞാൻ, ഞാൻ' എന്നിങ്ങനെ ഈ ബോധം സദാ സ്ഫുരീക്കുന്നുണ്ടല്ലോ.ഒരാൾ രാഗദ്വേഷങ്ങളെന്ന മറമാറ്റി ഈ ബോധത്തെ ശുദ്ധമാക്കി അനുഭവിച്ചുനോക്കട്ടെ. ഇന്നുവരെ അതു സാധിച്ചിട്ടുള്ളവരൊക്കെ പറയുന്നത് അങ്ങ നെ മറമാറിത്തെളിയുന്ന ബോധത്തിന് പരമകാരണത്തിന്റെ എല്ലാ സവിശേഷതകളും ഉണ്ടെന്നാണ്. മറമാറിത്തെളിയുന്നതോടെ പ്രപഞ്ചനാനാത്വ ഭ്രമമെല്ലാം വിട്ടകലുന്നു. അവിടെ അതദ്വയമാണ്. രണ്ടില്ലാത്തതുകൊണ്ടുതന്നെ അതജമാണ്,അമരമാണ്,നിർവികാരമാണ്,കേവല സുഖസ്വരൂപമാണ്.ഇനിയും ആർക്കുവേണോ ഇതു പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇനി നമുക്കു പരമകാരണത്തോടു ചേർത്തു പ്രപഞ്ചത്തെ ഒന്നു വിവരിക്കാം. അദ്വയവും നിശ്ചലവും സുഖരൂപവുമായ അഖണ്ഡബോധത്തിൽ അതിൻറ ശക്തിയായ മായ ഉണ്ടെന്നു തോന്നിക്കുന്ന വിവർത്തകാര്യങ്ങളാണു പ്രപഞ്ചമായി കാണപ്പെടുന്ന നാനാത്വഭ്രമങ്ങൾ, വേദാന്തത്തിന്റെ ഈ തീരുമാനത്തെ യുക്തിയുക്തം ചോദ്യം ചെയ്യാൻ ഒരിക്കലും ആർക്കും കഴിയുന്നതല്ല. കടപ്പാട്

No comments:

Post a Comment