Saturday, March 4, 2023

ഭക്തിയുടെ സഹായത്താൽ ഈശ്വരാർപ്പിതമായി ഒരു പ്രവൃത്തി ചെയ്തപ്പോൾ മനഃശുദ്ധിയുണ്ടായി. ആ അന്തരംഗശുദ്ധിയിലാണ് ഈശ്വരാനുഗ്രഹം പ്രതിഫലിച്ചത്. അങ്ങനെ പരിശുദ്ധമായ പ്രവൃത്തിയിൽ പ്രതിഫലിച്ച ആനന്ദം തുടർന്ന് നിലനിൽക്കാത്തത് പിന്നീട് ചെയ്ത പ്രവൃത്തികളിൽ ഈശ്വരാർപ്പിതം എന്ന ഭാവം നഷ്ടപ്പെട്ടതിനാലാണ്. ഭർത്താവിനു വേണ്ടിയോ മക്കൾക്കു വേണ്ടിയോ എന്തെങ്കിലും ചെയ്തു കൊടുക്കുമ്പോഴുള്ള ആനന്ദം അപരിചിതർക്ക് വേണ്ടി ആകുമ്പോൾ അത് നഷ്ടമെന്നോ ബുദ്ധിമുട്ടെന്നോ തോന്നുമെങ്കിൽ ശാന്തിയോ ആനന്ദമോ സിദ്ധിക്കില്ലല്ലോ? നമ്മുടെ ആനന്ദത്തിൻറെയോ ഈശ്വരാനുഗ്രഹമായ ശാന്തിയുടെയോ മുറിവ് ഇവിടെയാണ്. ഇടതടവില്ലാതെ ഒഴുകുന്ന സ്നേഹവും ധാരമുറിയാതെ ഒഴുകുന്ന ഭക്തിയും ഉണ്ടോ? ഉണ്ടെങ്കിൽ അത്തരം കർമ്മവും അത്തരം ഭക്തിയും ശാന്തിമാർഗ്ഗമാകുന്നു. നോക്കുന്നിടത്തെല്ലാം ഈശ്വരനെ കാണുന്നുവെങ്കിൽ ഒരിക്കലും ഭക്തിഭാവം മുറിഞ്ഞുപോകുന്നില്ല. ജീവജാലങ്ങളെല്ലാം ആത്മസഹോദരരാണെന്നു കാണുമ്പോൾ സ്നേഹവും മുറിഞ്ഞുപോകുന്നില്ല. ഭക്തിയും സ്നേഹവും എന്തിനോടാണ് എന്നുള്ളിടത്താണ് പ്രശ്നം. ഏതൊന്നിനെ സ്നേഹിച്ചാൽ എല്ലാവരെയും സ്നേഹിക്കാൻ കഴിയുമോ അത് ശരീരമല്ല, ആത്മാവാണ്. ഏതൊന്നിനോട് ഭക്തിതോന്നിയാൽ എല്ലാ ജീവജാലങ്ങളിലും ഈശ്വരനെ കാണുവാൻ സാധിക്കുമോ അത് സ്വാർത്ഥമായ രൂപമല്ല, എങ്ങും നിറഞ്ഞിരിക്കുന്ന ആത്മാവാണ്. എൻറെ ഈശ്വരരൂപം, എൻറെ മതം, എൻറെ ഗുരു, എൻറെ സമ്പ്രദായം, എൻറെ ബന്ധു, അന്യജീവി എന്നെല്ലാം ഭേദം കല്പിക്കുമ്പോൾ അത് രൂപമഹിമയിലെ സ്വാർത്ഥസ്നേഹം മാത്രമായിരിക്കുന്നു. അതിന് മുറിവുണ്ട്. മുറിവുള്ളതിന് അഖണ്ഡാനുഭൂതി നൽകുന്നതിന് കഴിവില്ലതന്നെ! ചില രൂപങ്ങളെ സ്വന്തമെന്നു കരുതി അതിൻറെ മാത്രം മഹിമയെ സ്നേഹിക്കുമ്പോൾ അങ്ങനെ ഉണ്ടാകുന്ന സുഖം കർമ്മബന്ധം മാത്രമായിരിക്കുന്നു. അതിനെയാണ് ഉണ്ടായി മാറുന്ന അറിവെന്നു പറയുന്നത്. അതിന് നാശമുണ്ട്. അത് ശരീരസംബന്ധിയാണ്. ആത്മസംബന്ധിയല്ല. ഒരാളെ കാണുമ്പോൾ ഉണ്ടായ സുഖം മറ്റൊരാളെ കാണുമ്പോൾ വിദ്വേഷമായി നഷ്ടപ്പെടുന്നു. സ്വന്തം കുട്ടിയുടെ നേട്ടം കാണുമ്പോൾ അഭിമാനം തോന്നി ഉണ്ടായ സുഖം മറ്റൊരാളുടെ കുട്ടിയുടെ നേട്ടം കാണുമ്പോൾ അസൂയതോന്നി നഷ്ടപ്പെടുന്നു. സ്വന്തം ഈശ്വരൻറെയോ ഗുരുവിൻറെയോ രൂപം കാണുമ്പോൾ ഉണ്ടാകുന്ന ആനന്ദം മറ്റൊരാളുടെ ഈശ്വരരൂപത്തെയോ ഗുരുരൂപത്തെയോ കാണുമ്പോൾ ഉണ്ടാകുന്നില്ല. ഈശ്വരനു വേണ്ടിയോ ബന്ധുവിനു വേണ്ടിയോ ചെയ്യുന്ന കാര്യങ്ങൾ സുഖകരമാകുമ്പോൾ മറ്റൊരാൾക്കു വേണ്ടിയോ മറ്റൊരു ജീവിക്കുവേണ്ടിയോ ആകുമ്പോൾ അങ്ങനെ അല്ലാതെയാകുന്നു. ഇതാണ് ആനന്ദവും ഈശ്വരാനുഭൂതിയും ധാരമുറിയാതെ നിലനിൽക്കാത്തതിന് കാരണം. നമ്മുടെ നഷ്ടസുഖങ്ങളെല്ലാം സ്വാർത്ഥമായ രൂപങ്ങളോടായിരിക്കുന്നു. എല്ലാ രൂപങ്ങളിലും ഒന്നുപോലെ പ്രകാശിക്കുന്നതിനെ സ്നേഹിച്ചാലല്ലാതെ അഖണ്ഡാനുഭൂതിയോടെ ജീവിക്കാൻ സാധിക്കില്ലല്ലോ??? സനാതനധർമ്മം ബഹുദേവതാരൂപങ്ങളെ ധർമ്മാനുസരണം ഉപദേശിച്ചിരിക്കുന്നു. എന്നാൽ എല്ലാം സനാതനമായ ആത്മതത്ത്വത്തിലോ ബ്രഹ്മത്തിലോ ആണ് പ്രതിഷ്ഠിതമായിരിക്കുന്നത്. രൂപം പലതായാലും അവയിലെല്ലാം പ്രതിഫലിക്കുന്നത് ഒരേ ആത്മചൈതന്യം തന്നെയാണ്. അറിയേണ്ടത് അറിയാതെ വരുമ്പോഴാണ് തത്ത്വസംബന്ധമോ ഈശ്വരസംബന്ധമോ ആയ നമ്മുടെ വിശദീകരണങ്ങളുടെ ആമുഖങ്ങളെല്ലാം രൂപമഹിമയുടെ സ്വാർത്ഥതയിൽ പെട്ട് വഴിതിരിഞ്ഞു പോകുന്നത്. ആമുഖം തെറ്റുമ്പോൾ വ്യാഖ്യാനവും തെറ്റുന്നു. നാം കാണുന്നത് ശരീരമഹിമയാണോ ആത്മതത്ത്വമാണോ എന്നതിനനുസരിച്ചുമാത്രമേ നമുക്ക് ഗുരുവചനങ്ങളെയോ ഈശ്വരതത്ത്വത്തെയോ വിശദീകരിക്കാൻ സാധിക്കുകയുള്ളൂ. നാം ആത്മാവിനെ വിട്ടുകളയുമ്പോൾ നമ്മുടെ ആമുഖങ്ങളും വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും എല്ലാം വഴിതെറ്റിപോകുന്നു. അങ്ങനെ നമ്മുടെ പ്രവൃത്തിയിലെ ശുദ്ധി നഷ്ടപ്പെടുന്നു. ശുദ്ധി നഷ്ടപ്പെടുമ്പോൾ സ്വാർത്ഥതകൊണ്ട് ആനന്ദവും മുറിഞ്ഞുപോകുന്നു. പ്രാരബ്ധവശാൽ ഈ ജീവിതത്തിൽ നമുക്ക് പലതും ചെയ്യാനുണ്ട്. അങ്ങനെ ചെയ്യുന്ന പ്രവൃത്തികളിലെ പരിശുദ്ധിയാണ് ആനന്ദത്തിന് ആശ്രയം. എൻറെതെന്നും നിൻറെതെന്നും രൂപമഹിമയെ സ്ഥാപിക്കാനുള്ളിടത്തോളം കാലം ആത്മദർശനം സാധിക്കുകയുമില്ല. രണ്ടിടത്തും ഏകമായെന്തുണ്ടെന്നതാണ് കണ്ടെത്തേണ്ടത്. ഭൂമിയിലോ സ്വർഗ്ഗത്തിലോ പിതൃഭൂമിയിലോ വ്യത്യസ്തമായി എന്തുണ്ട് എന്നതല്ല കണ്ടെത്തേണ്ടത്. ത്രിഭുവനസീമ കൊണ്ട് തടയപ്പെടാതെ എങ്ങും ഒരുപോലെ ഉള്ളതായി എന്തുണ്ട് എന്നതാണ് കണ്ടെത്തേണ്ടത്. അങ്ങനെ ഏകമായിരിക്കുന്ന പൊരുളിനെ ആത്മാവെന്നോ ഈശ്വരനെന്നോ ബ്രഹ്മമെന്നോ പറയാവുന്നതാണ്. അങ്ങനെ ഏകമായിരിക്കുന്നതിനെ ഏതു രൂപത്തിൽ വേണോ കണ്ട് ആരാധിക്കാവുന്നതുമാണ്. ഒരേ തത്ത്വത്തെയാണ് പലരും പലതായി ആരാധിക്കുന്നതെന്നതും മനസ്സിലാക്കേണ്ടതുണ്ടെന്നുമാത്രം! "പലതായി പറയുകയും പലതായി അറിയുകയും പലതായി ആരാധിക്കുകയും ചെയ്യുന്ന സത്യം ഒന്നുതന്നെയാണ്." വ്യാസഭഗവാനും ശ്രീശങ്കരാചാര്യസ്വാമികളും ശ്രീനാരായണഗുരുസ്വാമികളും പറയുന്നത് ഇതേ ശ്രുതിദർശനം തന്നെയാണെന്ന് അറിയുമ്പോൾ രൂപമഹിമ വിട്ട് നാം ആത്മസ്വരൂപത്തിലെ അഖണ്ഡമായ ആനന്ദമാകുമല്ലോ അനുഭവിക്കുന്നത്? ഗുരുക്കന്മാരുടെ പേരിലോ സമ്പ്രദായങ്ങളുടെ പേരിലോ മതങ്ങളുടെ പേരിലോ ഭേദം കാണുന്നത് ആത്മദർശനം വിട്ട് രൂപമഹിമയിൽ സ്വാർത്ഥവാസന വളരുന്നതുകൊണ്ടാണ്. ആത്മാവിനെ വിട്ട് രൂപത്തെ ആര് സ്നേഹിക്കുന്നുവോ അവരുടെ ശാന്തിയും ആനന്ദവും ശരീരസംബന്ധിയായ കർമ്മബന്ധങ്ങളിൽ പെട്ട് ഉണ്ടായി നിലനിന്ന് നശിച്ചുപോകുന്നു. ആത്മപരിശുദ്ധിയോടെ പ്രാരബ്ധവേല ചെയ്യുന്നുവെങ്കിലാകട്ടെ ഓരോ കർമ്മവും അഖണ്ഡമായ ആനന്ദത്തെ പ്രകാശിപ്പിക്കുകയും ചെയ്യും! ചുരുക്കത്തിൽ ഈശ്വരപൂജ ചെയ്യുമ്പോൾ നമുക്ക് ആനന്ദം കിട്ടുന്നതായി അനുഭവം വന്നിട്ടുണ്ടെങ്കിൽ കുടുംബത്തിലും സമൂഹത്തിലും ജോലിസ്ഥലത്തും അതേ ഭാവശുദ്ധിയോടെ പ്രവൃത്തിക്കണം. എന്നാൽ മാത്രമേ ഈശ്വരീയമായ ആനന്ദാനുഭൂതി അഖണ്ഡമായിരിക്കുകയുള്ളൂ. ഉണ്ടായി മാറുന്ന സുഖങ്ങളെല്ലാം ശരീരസംബന്ധിയായ നാമരൂപങ്ങളിൽ മുറിഞ്ഞുപോകുന്ന പ്രാരബ്ധസുഖങ്ങളായിരിക്കുന്നു. പ്രവൃത്തി ഒന്നുതന്നെ. എന്നാൽ ആത്മബോധത്തോടെ ചെയ്യുന്ന പ്രവൃത്തി ശുദ്ധവും ആത്മബോധമില്ലാതെ ശരീരാത്മബോധത്തോടെ ചെയ്യുന്ന പ്രവൃത്തി അശുദ്ധവും ആയിപ്പോകുന്നു. പരിശുദ്ധിയാർന്ന പ്രവൃത്തിയുടെ ആനന്ദം അഖണ്ഡമായിരിക്കും. നാമരൂപങ്ങളിൽ ചിലതിനോടു മാത്രം തോന്നുന്ന സുഖം ഉണ്ടായി നശിക്കുന്നതുമാണ്! "ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു കണ്ടാടുമംഗമകവും കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു- രുണ്ടാ മഹസ്സിൽ മറയും കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ- ഖണ്ഡാനുഭൂതിയിലെഴും തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതീ." (ജനനീ നവരത്നമഞ്ജരി) കടപ്പാട്

No comments:

Post a Comment