Saturday, March 4, 2023
ഭക്തിയുടെ സഹായത്താൽ ഈശ്വരാർപ്പിതമായി ഒരു പ്രവൃത്തി ചെയ്തപ്പോൾ മനഃശുദ്ധിയുണ്ടായി. ആ അന്തരംഗശുദ്ധിയിലാണ് ഈശ്വരാനുഗ്രഹം പ്രതിഫലിച്ചത്. അങ്ങനെ പരിശുദ്ധമായ പ്രവൃത്തിയിൽ പ്രതിഫലിച്ച ആനന്ദം തുടർന്ന് നിലനിൽക്കാത്തത് പിന്നീട് ചെയ്ത പ്രവൃത്തികളിൽ ഈശ്വരാർപ്പിതം എന്ന ഭാവം നഷ്ടപ്പെട്ടതിനാലാണ്.
ഭർത്താവിനു വേണ്ടിയോ മക്കൾക്കു വേണ്ടിയോ എന്തെങ്കിലും ചെയ്തു കൊടുക്കുമ്പോഴുള്ള ആനന്ദം അപരിചിതർക്ക് വേണ്ടി ആകുമ്പോൾ അത് നഷ്ടമെന്നോ ബുദ്ധിമുട്ടെന്നോ തോന്നുമെങ്കിൽ ശാന്തിയോ ആനന്ദമോ സിദ്ധിക്കില്ലല്ലോ? നമ്മുടെ ആനന്ദത്തിൻറെയോ ഈശ്വരാനുഗ്രഹമായ ശാന്തിയുടെയോ മുറിവ് ഇവിടെയാണ്. ഇടതടവില്ലാതെ ഒഴുകുന്ന സ്നേഹവും ധാരമുറിയാതെ ഒഴുകുന്ന ഭക്തിയും ഉണ്ടോ? ഉണ്ടെങ്കിൽ അത്തരം കർമ്മവും അത്തരം ഭക്തിയും ശാന്തിമാർഗ്ഗമാകുന്നു. നോക്കുന്നിടത്തെല്ലാം ഈശ്വരനെ കാണുന്നുവെങ്കിൽ ഒരിക്കലും ഭക്തിഭാവം മുറിഞ്ഞുപോകുന്നില്ല. ജീവജാലങ്ങളെല്ലാം ആത്മസഹോദരരാണെന്നു കാണുമ്പോൾ സ്നേഹവും മുറിഞ്ഞുപോകുന്നില്ല.
ഭക്തിയും സ്നേഹവും എന്തിനോടാണ് എന്നുള്ളിടത്താണ് പ്രശ്നം. ഏതൊന്നിനെ സ്നേഹിച്ചാൽ എല്ലാവരെയും സ്നേഹിക്കാൻ കഴിയുമോ അത് ശരീരമല്ല, ആത്മാവാണ്. ഏതൊന്നിനോട് ഭക്തിതോന്നിയാൽ എല്ലാ ജീവജാലങ്ങളിലും ഈശ്വരനെ കാണുവാൻ സാധിക്കുമോ അത് സ്വാർത്ഥമായ രൂപമല്ല, എങ്ങും നിറഞ്ഞിരിക്കുന്ന ആത്മാവാണ്.
എൻറെ ഈശ്വരരൂപം, എൻറെ മതം, എൻറെ ഗുരു, എൻറെ സമ്പ്രദായം, എൻറെ ബന്ധു, അന്യജീവി എന്നെല്ലാം ഭേദം കല്പിക്കുമ്പോൾ അത് രൂപമഹിമയിലെ സ്വാർത്ഥസ്നേഹം മാത്രമായിരിക്കുന്നു. അതിന് മുറിവുണ്ട്. മുറിവുള്ളതിന് അഖണ്ഡാനുഭൂതി നൽകുന്നതിന് കഴിവില്ലതന്നെ! ചില രൂപങ്ങളെ സ്വന്തമെന്നു കരുതി അതിൻറെ മാത്രം മഹിമയെ സ്നേഹിക്കുമ്പോൾ അങ്ങനെ ഉണ്ടാകുന്ന സുഖം കർമ്മബന്ധം മാത്രമായിരിക്കുന്നു. അതിനെയാണ് ഉണ്ടായി മാറുന്ന അറിവെന്നു പറയുന്നത്. അതിന് നാശമുണ്ട്. അത് ശരീരസംബന്ധിയാണ്. ആത്മസംബന്ധിയല്ല. ഒരാളെ കാണുമ്പോൾ ഉണ്ടായ സുഖം മറ്റൊരാളെ കാണുമ്പോൾ വിദ്വേഷമായി നഷ്ടപ്പെടുന്നു. സ്വന്തം കുട്ടിയുടെ നേട്ടം കാണുമ്പോൾ അഭിമാനം തോന്നി ഉണ്ടായ സുഖം മറ്റൊരാളുടെ കുട്ടിയുടെ നേട്ടം കാണുമ്പോൾ അസൂയതോന്നി നഷ്ടപ്പെടുന്നു. സ്വന്തം ഈശ്വരൻറെയോ ഗുരുവിൻറെയോ രൂപം കാണുമ്പോൾ ഉണ്ടാകുന്ന ആനന്ദം മറ്റൊരാളുടെ ഈശ്വരരൂപത്തെയോ ഗുരുരൂപത്തെയോ കാണുമ്പോൾ ഉണ്ടാകുന്നില്ല. ഈശ്വരനു വേണ്ടിയോ ബന്ധുവിനു വേണ്ടിയോ ചെയ്യുന്ന കാര്യങ്ങൾ സുഖകരമാകുമ്പോൾ മറ്റൊരാൾക്കു വേണ്ടിയോ മറ്റൊരു ജീവിക്കുവേണ്ടിയോ ആകുമ്പോൾ അങ്ങനെ അല്ലാതെയാകുന്നു.
ഇതാണ് ആനന്ദവും ഈശ്വരാനുഭൂതിയും ധാരമുറിയാതെ നിലനിൽക്കാത്തതിന് കാരണം. നമ്മുടെ നഷ്ടസുഖങ്ങളെല്ലാം സ്വാർത്ഥമായ രൂപങ്ങളോടായിരിക്കുന്നു. എല്ലാ രൂപങ്ങളിലും ഒന്നുപോലെ പ്രകാശിക്കുന്നതിനെ സ്നേഹിച്ചാലല്ലാതെ അഖണ്ഡാനുഭൂതിയോടെ ജീവിക്കാൻ സാധിക്കില്ലല്ലോ??? സനാതനധർമ്മം ബഹുദേവതാരൂപങ്ങളെ ധർമ്മാനുസരണം ഉപദേശിച്ചിരിക്കുന്നു. എന്നാൽ എല്ലാം സനാതനമായ ആത്മതത്ത്വത്തിലോ ബ്രഹ്മത്തിലോ ആണ് പ്രതിഷ്ഠിതമായിരിക്കുന്നത്. രൂപം പലതായാലും അവയിലെല്ലാം പ്രതിഫലിക്കുന്നത് ഒരേ ആത്മചൈതന്യം തന്നെയാണ്.
അറിയേണ്ടത് അറിയാതെ വരുമ്പോഴാണ് തത്ത്വസംബന്ധമോ ഈശ്വരസംബന്ധമോ ആയ നമ്മുടെ വിശദീകരണങ്ങളുടെ ആമുഖങ്ങളെല്ലാം രൂപമഹിമയുടെ സ്വാർത്ഥതയിൽ പെട്ട് വഴിതിരിഞ്ഞു പോകുന്നത്. ആമുഖം തെറ്റുമ്പോൾ വ്യാഖ്യാനവും തെറ്റുന്നു. നാം കാണുന്നത് ശരീരമഹിമയാണോ ആത്മതത്ത്വമാണോ എന്നതിനനുസരിച്ചുമാത്രമേ നമുക്ക് ഗുരുവചനങ്ങളെയോ ഈശ്വരതത്ത്വത്തെയോ വിശദീകരിക്കാൻ സാധിക്കുകയുള്ളൂ. നാം ആത്മാവിനെ വിട്ടുകളയുമ്പോൾ നമ്മുടെ ആമുഖങ്ങളും വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും എല്ലാം വഴിതെറ്റിപോകുന്നു. അങ്ങനെ നമ്മുടെ പ്രവൃത്തിയിലെ ശുദ്ധി നഷ്ടപ്പെടുന്നു. ശുദ്ധി നഷ്ടപ്പെടുമ്പോൾ സ്വാർത്ഥതകൊണ്ട് ആനന്ദവും മുറിഞ്ഞുപോകുന്നു.
പ്രാരബ്ധവശാൽ ഈ ജീവിതത്തിൽ നമുക്ക് പലതും ചെയ്യാനുണ്ട്. അങ്ങനെ
ചെയ്യുന്ന പ്രവൃത്തികളിലെ പരിശുദ്ധിയാണ് ആനന്ദത്തിന് ആശ്രയം. എൻറെതെന്നും നിൻറെതെന്നും രൂപമഹിമയെ സ്ഥാപിക്കാനുള്ളിടത്തോളം കാലം ആത്മദർശനം സാധിക്കുകയുമില്ല. രണ്ടിടത്തും ഏകമായെന്തുണ്ടെന്നതാണ് കണ്ടെത്തേണ്ടത്.
ഭൂമിയിലോ സ്വർഗ്ഗത്തിലോ പിതൃഭൂമിയിലോ വ്യത്യസ്തമായി എന്തുണ്ട് എന്നതല്ല കണ്ടെത്തേണ്ടത്. ത്രിഭുവനസീമ കൊണ്ട് തടയപ്പെടാതെ എങ്ങും ഒരുപോലെ ഉള്ളതായി എന്തുണ്ട് എന്നതാണ് കണ്ടെത്തേണ്ടത്. അങ്ങനെ ഏകമായിരിക്കുന്ന പൊരുളിനെ ആത്മാവെന്നോ ഈശ്വരനെന്നോ ബ്രഹ്മമെന്നോ പറയാവുന്നതാണ്. അങ്ങനെ ഏകമായിരിക്കുന്നതിനെ ഏതു രൂപത്തിൽ വേണോ കണ്ട് ആരാധിക്കാവുന്നതുമാണ്. ഒരേ തത്ത്വത്തെയാണ് പലരും പലതായി ആരാധിക്കുന്നതെന്നതും മനസ്സിലാക്കേണ്ടതുണ്ടെന്നുമാത്രം! "പലതായി പറയുകയും പലതായി അറിയുകയും പലതായി ആരാധിക്കുകയും ചെയ്യുന്ന സത്യം ഒന്നുതന്നെയാണ്."
വ്യാസഭഗവാനും ശ്രീശങ്കരാചാര്യസ്വാമികളും ശ്രീനാരായണഗുരുസ്വാമികളും പറയുന്നത് ഇതേ ശ്രുതിദർശനം തന്നെയാണെന്ന് അറിയുമ്പോൾ രൂപമഹിമ വിട്ട് നാം ആത്മസ്വരൂപത്തിലെ അഖണ്ഡമായ ആനന്ദമാകുമല്ലോ അനുഭവിക്കുന്നത്? ഗുരുക്കന്മാരുടെ പേരിലോ സമ്പ്രദായങ്ങളുടെ പേരിലോ മതങ്ങളുടെ പേരിലോ ഭേദം കാണുന്നത് ആത്മദർശനം വിട്ട് രൂപമഹിമയിൽ സ്വാർത്ഥവാസന വളരുന്നതുകൊണ്ടാണ്. ആത്മാവിനെ വിട്ട് രൂപത്തെ ആര് സ്നേഹിക്കുന്നുവോ അവരുടെ ശാന്തിയും ആനന്ദവും ശരീരസംബന്ധിയായ കർമ്മബന്ധങ്ങളിൽ പെട്ട് ഉണ്ടായി നിലനിന്ന് നശിച്ചുപോകുന്നു. ആത്മപരിശുദ്ധിയോടെ പ്രാരബ്ധവേല ചെയ്യുന്നുവെങ്കിലാകട്ടെ ഓരോ കർമ്മവും അഖണ്ഡമായ ആനന്ദത്തെ പ്രകാശിപ്പിക്കുകയും ചെയ്യും!
ചുരുക്കത്തിൽ ഈശ്വരപൂജ ചെയ്യുമ്പോൾ നമുക്ക് ആനന്ദം കിട്ടുന്നതായി അനുഭവം വന്നിട്ടുണ്ടെങ്കിൽ കുടുംബത്തിലും സമൂഹത്തിലും ജോലിസ്ഥലത്തും അതേ ഭാവശുദ്ധിയോടെ പ്രവൃത്തിക്കണം. എന്നാൽ മാത്രമേ ഈശ്വരീയമായ ആനന്ദാനുഭൂതി അഖണ്ഡമായിരിക്കുകയുള്ളൂ. ഉണ്ടായി മാറുന്ന സുഖങ്ങളെല്ലാം ശരീരസംബന്ധിയായ നാമരൂപങ്ങളിൽ മുറിഞ്ഞുപോകുന്ന പ്രാരബ്ധസുഖങ്ങളായിരിക്കുന്നു.
പ്രവൃത്തി ഒന്നുതന്നെ. എന്നാൽ ആത്മബോധത്തോടെ ചെയ്യുന്ന പ്രവൃത്തി ശുദ്ധവും ആത്മബോധമില്ലാതെ ശരീരാത്മബോധത്തോടെ ചെയ്യുന്ന പ്രവൃത്തി അശുദ്ധവും ആയിപ്പോകുന്നു. പരിശുദ്ധിയാർന്ന പ്രവൃത്തിയുടെ ആനന്ദം അഖണ്ഡമായിരിക്കും. നാമരൂപങ്ങളിൽ ചിലതിനോടു മാത്രം തോന്നുന്ന സുഖം ഉണ്ടായി നശിക്കുന്നതുമാണ്!
"ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു
കണ്ടാടുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-
രുണ്ടാ മഹസ്സിൽ മറയും
കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണു സൂരി സുകൃതീ." (ജനനീ നവരത്നമഞ്ജരി)
കടപ്പാട്
തിരുവോണം > ഓണം അഥവാ വാമന ജയന്തി
മഹാബലിയെന്ന് കേള്‍ക്കുന്ന മാത്രയില്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ കപ്പടാമീശയും ഉന്തിയ വയറുമുള്ള ഒരു പൊണ്ണത്തടിയന്‍ ഓലക്കുടയുമായി വരുന്ന ഒരു അപഹാസ്യചിത്രമാണ് തെളിയുന്നത്. പുരാണകഥാപാത്രങ്ങളെ ഇത്തരത്തില്‍ വികൃതമായി ചിത്രീകരിക്കുവാനും പുരാണകഥകളെ വളച്ചൊടിച്ച് അസംബന്ധങ്ങള്‍ പലതും പ്രചരിപ്പിക്കുവാനും ചില കുത്സിതമതികളും മാധ്യമങ്ങളും മത്സരിക്കുകയാണ്. ഹൈന്ദവധര്‍മ്മത്തെ അപമാനിക്കുവാനും അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള ഇത്തരത്തിലുള്ള കുത്സിത പ്രവര്‍ത്തനങ്ങളെ ശക്തമായും യുക്തമായും എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
നല്ലവനും സത്യസന്ധനുമായ മഹാബലിയുടെ കാലത്തെപ്പറ്റി കേരളത്തിലെങ്ങും പ്രചാരമുള്ള ഒരു നാടന്‍ പാട്ടാണിത്. നല്ലവനായ മഹാബലിയെന്ന ദളിതനായ അസുര ചക്രവര്‍ത്തിയെ വാമനനെന്ന സവര്‍ണ്ണന്‍ ചതിച്ച്, മഹാബലി അടക്കി വാണിരുന്ന മൂന്നുലോകവും രണ്ടടികൊണ്ടളന്നു കൈക്കലാക്കി മൂന്നാമത്തെ കാലടി വയ്ക്കുവാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലിയുടെ തലയില്‍ കാല്‍വെച്ച് പാതാളത്തിലേക്കു ചവിട്ടിത്താഴ്തിയത്രെ. പ്രതിവര്‍ഷം ചക്രവര്‍ത്തിക്ക് തന്റെ പ്രജകളെ കാണുന്നതിനുവേണ്ടി വാമനന്‍ പ്രത്യേക അനുവാദം കൊടുത്തുവെന്നും അതനുസരിച്ച് മഹാബലി തന്റെ പ്രജകളെ കാണുവാന്‍ കേരളത്തിലേക്ക് എല്ലാവര്‍ഷവും ചിങ്ങത്തിലെ തിരുവോണത്തിന് വരുന്നതാണ് ഓണാഘോഷമെന്നുമാണ് കേരളത്തില്‍ പ്രചാരത്തിലുള്ള ഓണക്കഥ.
പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഒന്നും തന്നെ ഇതിന് ഉപോല്‍ബലകങ്ങളായ പരാമര്‍ശങ്ങളോ വിവരണങ്ങളോ ഇല്ലാതെ ഈ അസത്യമായ ഓണക്കഥ കേരളത്തില്‍ മാത്രം എങ്ങനെ പ്രചാരണത്തില്‍ വന്നു? ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലും വെട്ടം മാണിയുടെ പുരാണ നിഘണ്ടുവിലും കുട്ടികള്‍ക്ക് പഠിക്കുവാനുള്ള പാഠപുസ്തകങ്ങളിലുമെല്ലാം വാമനമൂര്‍ത്തി മാവേലിമന്നനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന് എഴുതിവെച്ചിരിക്കുന്നതാണ് അത്യന്തം ഖേദകരമായിത്തോന്നുന്നത്.
ശ്രീമദ്ഭാഗവതത്തിലെ അഷ്ടമസ്‌കന്ധത്തിലെ 15-ാമത് അദ്ധ്യായം മുതല്‍ 23-ാമത് അദ്ധ്യായം വരെയുള്ള ഭാഗമാണ് വാമനചരിതമെന്ന മഹാബലിയുടെ കഥയ്ക്കാധാരമായിട്ടുള്ളത്. സര്‍വ്വേശ്വരനായ ഭഗവാന്‍ ശ്രീഹരി ഒന്നുമില്ലാത്തവനെപ്പോലെ എന്തിനാണ് മൂന്നടി മണ്ണ് യാചിച്ചത്? എല്ലാം ലഭിച്ചിട്ടും നിരപരാധിയായ ബലിയെ ബന്ധിച്ചതെന്തിനാണ്? എന്നിങ്ങനെയുള്ള പരീക്ഷിത്തിന്റെ ചോദ്യങ്ങള്‍ക്കുത്തരമായിട്ടാണ് ഭാഗവതത്തില്‍ ശ്രീശുകബ്രഹ്മര്‍ഷി മഹാബലിയുടെ കഥ വിവരിക്കുന്നത്.
ദേവേന്ദ്രനാല്‍ തോല്‍പ്പിക്കപ്പെട്ട്, നിഗ്രഹിക്കപ്പെട്ട ബലിക്ക് ശുക്രാചാര്യരുടെ മൃതസഞ്ജീവനികൊണ്ട് ജീവിതം തിരിച്ചു കിട്ടി. സ്വര്‍ഗ്ഗം ജയിക്കുവാന്‍ ആഗ്രഹിച്ച മഹാബലിയെക്കൊണ്ട് ഗുരുനാഥന്‍ ‘വിശ്വജിത്ത്’ എന്ന യാഗം ചെയ്യിപ്പിച്ചു. മുത്തച്ഛനായ പ്രഹ്ലാദന്‍ നല്‍കിയ വാടാത്ത മാല്യമണിഞ്ഞ് ഗുരു അനുഗ്രഹിച്ചു നല്‍കിയ ദിവ്യരഥമേറി ബലി ദേവലോകം പിടിച്ചടക്കുവാനായി പുറപ്പെട്ടു. അദ്ദേഹത്തിന്റെ പടപ്പുറപ്പാടുകണ്ട് പരിഭ്രമിച്ച ഇന്ദ്രന്‍ ഗുരുവായ ബൃഹസ്പതിയെ കണ്ട് ബലിയുടെ പുനര്‍ജ്ജന്മത്തിന്റെയും തിരിച്ചുവരവിന്റെയും കാരണമാരാഞ്ഞു. ”ശുക്രാചാര്യരാണ് ശിഷ്യനെ തേജസ്വിയാക്കിത്തീര്‍ത്തത്. വിഷ്ണുഭഗവാനല്ലാതെ മറ്റാര്‍ക്കും ബലിയെ നേരിടാനുള്ള ശക്തിയില്ല. ഏതൊരു ഗുരുവിന്റെ അനുഗ്രഹത്താലാണോ ബലി പ്രതാപശാലിയായിത്തീര്‍ന്നത് അതേ ശുക്രാചാര്യരുടെ ഉപദേശത്തിന് വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട ബലിയില്‍ നിന്ന് ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗം തിരിച്ച് കിട്ടും. ഇപ്പോള്‍ കാലം അസുരന്മാര്‍ക്കനുകൂലമായതിനാല്‍ കാത്തിരിക്കുക” എന്ന ഗുരുവിന്റെ ഉപദേശപ്രകാരം യുദ്ധം ചെയ്യാതെ ദേവന്മാര്‍ ഭൂമിയില്‍ വേഷംമാറി സഞ്ചരിച്ചു.
ത്രൈലോക്യ ജേതാവായ മഹാബലിയുടെ ഇന്ദ്രപദവി സ്ഥിരമാക്കിത്തീര്‍ക്കുവാനായി ശുക്രമഹര്‍ഷി ബലിയെക്കൊണ്ട് നൂറ് അശ്വമേധയാഗങ്ങള്‍ കഴിപ്പിച്ചു. ഗുരുവിന്റെ അനുഗ്രഹത്താല്‍ മഹാബലിയുടെ കീര്‍ത്തി ലോകമെമ്പാടും വ്യാപിച്ചു. അസുരന്മാര്‍ സ്വര്‍ഗ്ഗാധിപത്യം നേടിയതും തന്റെ മക്കള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നതും കണ്ട് ദേവമാതാവായ അദിതി അത്യന്തം ദുഃഖിതയായിത്തീര്‍ന്നു. ദേവന്മാരുടെ അച്ഛനും തന്റെ ഭര്‍ത്താവുമായ കശ്യപന്‍ ഒരിക്കല്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വ്യസനിച്ചിരിക്കുന്ന അദിതിയെക്കണ്ട് ദുഃഖകാരണമാരാഞ്ഞു. നഷ്ടപ്പെട്ട ഐശ്വര്യവും സ്ഥാനമാനങ്ങളും തന്റെ പുത്രന്മാര്‍ക്ക് തിരിച്ചുകിട്ടുവാന്‍ താന്‍ എന്തു ചെയ്യണമെന്ന് അദിതി കശ്യപ പ്രജാപതിയോട് ചോദിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ദേവമാതാവായ അദിതി പയോവ്രതമനുഷ്ഠിച്ച് ഭഗവാനെ ആരാധിച്ചു. പാല്‍മാത്രമാഹരിച്ചുകൊണ്ട് വിഷ്ണുഭഗവാനെ വ്രതനിഷ്ഠയോടെ പൂജിക്കുന്ന പന്ത്രണ്ടു ദിവസത്തെ പയോവ്രതത്താല്‍ സംപ്രീതനായ ഭഗവാന്‍ പതിമൂന്നാം നാള്‍ വ്രതാവസാനത്തില്‍ അദിതിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് ഗദ്ഗദകണ്ഠയായി അദിതിമാതാവ് ഭഗവാനെ സ്തുതിച്ചു. അദിതിയുടെ സ്തുതിയാല്‍ സംപ്രീതനായ ഭഗവാന്‍ ”അമ്മേ, ശത്രുക്കളാല്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട അനാഥരായിത്തീര്‍ന്ന പുത്രന്മാരെ ഓര്‍ത്ത് ദുഃഖിക്കുന്ന അമ്മയുടെ മനോരഥം എനിക്കറിയാം. ഈശ്വരാനുകൂലത്വം യഥേച്ഛമുള്ളതുകൊണ്ട് ഇപ്പോള്‍ അസുരന്മാരെ ജയിക്കുക എളുപ്പമല്ല. എന്നാല്‍ എന്നെ ആരാധിച്ചു നടത്തിയ പയോവ്രതം നിഷ്ഫലമാകുവാനും പാടില്ല. അതുകൊണ്ട് ഞാന്‍ തന്നെ അമ്മയുടെ മകനായവതരിച്ച് ദേവന്മാരെ രക്ഷിച്ചുകൊള്ളാം.” എന്നരുളി ചെയ്ത് അന്തര്‍ധാനം ചെയ്തു.
ഭഗവദനുഗ്രഹത്താല്‍ തന്നില്‍ ഈശ്വര ചൈതന്യം പ്രവേശിച്ചതറിഞ്ഞ കശ്യപന്‍ അദിതിയില്‍ വീര്യാധാനം ചെയ്തു. ഗര്‍ഭഗതവിഷ്ണുവിനെ ബ്രഹ്മാദിദേവതകള്‍ വന്ന് സ്തുതിച്ചു. അങ്ങനെ ചിങ്ങത്തിലെ വെളുത്ത ദ്വാദശിയും തിരുവോണവും കൂടിയ ദിവസം ഉത്രട്ടാതിയുടെ അവസാനത്തെ പതിനഞ്ചുനാഴികയും തിരുവോണത്തിന്റെ ആദ്യത്തെ നാലുനാഴികയും കൂടിയ അഭിജിത്ത് എന്ന ശുഭമുഹൂര്‍ത്തത്തില്‍ മഹാപ്രഭുവായ ഭഗവാന്‍ അവതരിച്ചു. (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/18/5)
വെളുത്ത ദ്വാദശിയിലെ സൂര്യന്‍ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ വിജയ എന്ന മുഹൂര്‍ത്തത്തിലാണ് ശ്രീഹരിയവതരിച്ചത്. ചതുര്‍ബാഹുവായി എല്ലാ ആയുധങ്ങളോടുംകൂടിയാണ് ഭഗവാനവതരിച്ചത്. എല്ലാവരും സ്തുതിച്ച് വന്ദിച്ചപ്പോള്‍ ശ്രീഹരി ഒരു നടന്‍ വേഷം മാറുന്നതുപോലെ പെട്ടെന്ന് വാമനനായി മാറി (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/18/12). കശ്യപപ്രജാപതി ഉണ്ണിയുടെ ഉപനയനം നടത്തി. സൂര്യദേവന്‍ നേരിട്ട് ഗായത്രീമന്ത്രം ഉപദേശിച്ചു. ഉമാദേവിയില്‍ നിന്ന് ഭിക്ഷയും സ്വീകരിച്ച് വാമനമൂര്‍ത്തി മഹാബലിയുടെ യജ്ഞശാലയിലേക്ക് പുറപ്പെട്ടു.
മഹാബലി നര്‍മ്മദാനദിയുടെ വടക്കേ തീരത്തുള്ള ‘ഭൃഗുകച്ഛം’ എന്ന തീര്‍ത്ഥഭൂമിയില്‍ 99 യാഗങ്ങള്‍ കഴിഞ്ഞ് നൂറാമത്തെ അശ്വമേധയാഗമാരംഭിച്ചിരുന്നു. യാഗശാലയില്‍ എത്തിച്ചേര്‍ന്ന ഉജ്ജ്വല തേജസ്സോടുകൂടിയ ബാലനെക്കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് എതിരേറ്റ് സ്വീകരിച്ചു. കുടയും ദണ്ഡവും കമണ്ഡലുവുമായി ഭിക്ഷാംദേഹിയായി തന്റെ യജ്ഞശാലയില്‍ സമാഗതനായ ബ്രഹ്മചാരിക്കുട്ടിയെ മഹാബലി നമസ്‌കാരപൂര്‍വ്വം പാദപൂജ ചെയ്തു. ‘എന്ത് വേണമെങ്കിലും ചോദിച്ചോളൂ. ഞാന്‍ നിനക്ക് എന്തും നല്‍കും’ എന്ന് വാഗ്ദാനവും നല്‍കി.
മഹാബലിയുടെ സ്വാഗതവചസ്സുകള്‍ കേട്ട് സന്തുഷ്ടനായ ഭഗവാന്‍ ബലിയെ പ്രശംസാവചനങ്ങള്‍കൊണ്ട് മൂടി. ‘ദാനശീലരില്‍ ശ്രേഷ്ഠനായ അങ്ങയില്‍ നിന്ന് ഞാന്‍ എന്റെ കാല്‍കൊണ്ടളന്നെടുക്കാവുന്ന മൂന്നടി മണ്ണ് മാത്രമാണ് ആഗ്രഹിക്കുന്നത്’ എന്ന ബ്രഹ്മചാരിയുടെ യാചന കേട്ടപ്പോള്‍ (‘പദാനി ത്രീണി ദൈത്യേന്ദ്ര സംമിതാനി പദാ മമ. – ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/19/17)’, ‘ത്വം ബാലോ ബലിശമതിഃ’ – ‘നീ കണ്ടാല്‍ മാത്രമല്ല സ്വഭാവം കൊണ്ടും കുട്ടിതന്നെ. മൂന്ന് ലോകത്തിനുമധിപതിയായ എന്നെ ഇത്രയൊക്കെ സ്തുതിച്ചിട്ട് വെറും മൂന്നടിമണ്ണാണോ ആവശ്യപ്പെടുന്നത്? എന്നോടൊരിയ്ക്കല്‍ യാചിച്ചൊരാള്‍ പിന്നീട് ഒരിയ്ക്കലും മറ്റൊരാളോട് യാചിക്കാനിടവരരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. അതിനാല്‍ അങ്ങ് വരം മാറ്റി ചോദിച്ചുകൊള്ളൂ.’ എന്ന് അല്പം അഹങ്കാരവും പരിഹാസവും കലര്‍ന്ന സ്വരത്തോടെ മഹാബലി പറഞ്ഞു (‘മാം വചോഭിഃ സമാരാധ്യ ലോകാനാമേകമീശ്വരം’
– ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/18/19).
മറ്റൊന്നും വേണ്ടെന്ന വാമനന്റെ മറുപടികേട്ട മഹാബലി ”അങ്ങയുടെ ആഗ്രഹം പോലെ സ്വീകരിക്കൂ.” എന്ന് പറഞ്ഞ് ജലസഹിതം ദാനം ചെയ്യുവാനായി ജലപാത്രം കയ്യിലെടുത്തു. കപടവേഷധാരിയായി വന്ന വിഷ്ണുവിന് സര്‍വ്വസ്വവും ദാനം ചെയ്യാനൊരുമ്പെട്ട ശിഷ്യനെ ശുക്രാചാര്യന്‍ തടഞ്ഞു. ദാനം നല്കാതിരിക്കുന്നതിനുവേണ്ടി ഗുരുനാഥന്‍ പലപലന്യായങ്ങളും പറഞ്ഞുവെങ്കിലും മഹാബലി അതൊന്നും ചെവിക്കൊണ്ടില്ല. ”ഒരു സാധാരണഗൃഹസ്ഥനെ സംബന്ധിച്ചിടത്തോളം അവിടുന്ന് ഇപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണ്, സ്വീകാര്യവുമാണ്. പക്ഷേ മുത്തച്ഛനായ പ്രഹ്ലാദനില്‍നിന്ന് സത്യത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ഞാന്‍, തരാമെന്ന് പ്രതിജ്ഞ ചെയ്തിട്ട് ഒരു വഞ്ചകനെപ്പോലെ എങ്ങനെ അത് നിരാകരിക്കും? യജ്ഞേശ്വരനായ ഭഗവാന്‍ വിഷ്ണുതന്നെയാണ് തന്റെ മുന്നില്‍ വേഷപ്രച്ഛന്നനായി വന്നിരിക്കുന്നതെങ്കില്‍ ആ ഭഗവാന് ഞാനീ ഭൂമി നല്‍കുന്നതിലുപരിയായി പുണ്യകരമായിട്ടെന്തുണ്ട്?” എന്ന ശിഷ്യന്റെ മറുപടി കേട്ടപ്പോള്‍ തന്റെ ഉപദേശം അംഗീകരിക്കാത്തവനും സത്യസന്ധനും ധീരനുമായ മഹാബലിയെ ശുക്രാചാര്യര്‍ ”നിന്റെ എല്ലാവിധ ഐശ്വര്യങ്ങളുമധികാരവും നഷ്ടപ്പെട്ടുപോകട്ടെ”എന്ന് ശപിച്ചു.
ദാനസങ്കല്പം കഴിഞ്ഞതും വാമനന്‍ മൂന്നുലോകവും നിറഞ്ഞ വിശ്വരൂപത്തെ സ്വീകരിച്ചു. (തദ് വാമനം രൂപം അവര്‍ധതാദ്ഭുതം ഹരേരനന്തസ്യ ഗുണത്രയാത്മകം (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/21/21)) ഒരടികൊണ്ട് അധോലോകങ്ങളും രണ്ടാമത്തെ അടികൊണ്ട് ഊര്‍ധ്വലോകങ്ങളും അളന്നെടുത്ത് മൂന്നാമത്തെ അടി എവിടെ വെക്കണമെന്ന വാമനമൂര്‍ത്തിയുടെ ചോദ്യത്തിന് ‘ലോകാനാമേകമീശ്വരം’ എന്നഹങ്കരിച്ച മഹാബലിക്ക് മറുപടിയില്ലാതായി. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ നരകവാസമായിരിക്കും ഫലമെന്നും വാമനന്‍ ബലിയെ ഓര്‍മ്മിപ്പിച്ചു. ”തനിക്ക് നരകത്തെയോ വരുണപാശത്തെയോ തെല്ലും ഭയമില്ല. വാക്ക് പാലിക്കാന്‍ പറ്റാത്തതാണെന്റെ ഖേദം. അതിനാല്‍ എന്റെ വാക്ക് വീണ്‍വാക്കാകാതിരിക്കാന്‍, പ്രഹ്ലാദന്റെ പേരക്കുട്ടി പ്രതിജ്ഞ ലംഘിച്ചവനാണെന്ന ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാന്‍ മഹാപ്രഭോ! ഞാനെന്നെത്തന്നെ നിവേദ്യമായി അങ്ങയ്ക്ക് സമര്‍പ്പിക്കുന്നു. അങ്ങയുടെ തൃപ്പാദമെന്റെ ശിരസ്സില്‍ വെച്ച് മൂന്നാമത്തെ അടി അളന്നെടുത്ത് എന്നെ സത്യവ്രതനാക്കേണമേ.” (യദ്യുത്തമശ്ലോക ഭവാന്മമേരിതം വചോ വ്യളീകം സുരവര്യ മന്യതേ കരോമ്യതം തന്ന ഭവേത് പ്രലംഭനം പദം തൃതീയം കുരു ശീര്‍ഷ്ണി മേ നിജം.
– ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/22/2) എന്ന് മഹാബലി വാമനനോട് അഭ്യര്‍ത്ഥിച്ചു.
ഈ സമയത്ത് ബ്രഹ്മാവും പ്രഹ്ലാദനുമവിടെ സമാഗതരായി. ബ്രഹ്മാവ് മഹാബലിയെ രക്ഷിക്കണമേ, നിഗ്രഹിക്കരുതേ എന്ന് ഭഗവാനോടഭ്യര്‍ത്ഥിച്ചു. വിശ്വരൂപിയായിരുന്ന വാമനന്‍ ബ്രഹ്മചാരിക്കുട്ടിയായി മാറി തന്റെ തൃപ്പാദം ബലിയുടെ ശിരസ്സില്‍ സ്പര്‍ശിച്ച് അനുഗ്രഹിച്ചതുകണ്ട ഭക്തോത്തമനായ പ്രഹ്ലാദനാകട്ടെ, ”ഭഗവന്‍! ഈ ബലിയുടെ സ്വത്ത് അങ്ങ് പിടിച്ചുപറിച്ചിട്ടില്ല. ഒരു കാലത്ത് ഇന്ദ്രന്‍ ഐശ്വര്യത്താല്‍ മദോന്മത്തനായെന്ന് കണ്ടപ്പോള്‍ ലോകാധിപത്യം ഇന്ദ്രനില്‍നിന്നെടുത്ത് താല്‍ക്കാലികമായി ബലിയുടെ കൈവശമേല്പിച്ചു. ഇവനും ഇന്ദ്രനെപ്പോലെ ഐശ്വര്യമദം കൊണ്ട് ദുഷിച്ചുപോകുന്നുവെന്ന് കണ്ടപ്പോള്‍ അങ്ങത് തിരിച്ചെടുക്കുന്നു. ഇതൊരനുഗ്രഹമാണ്, നിഗ്രഹമല്ല”, എന്ന് വിനയാന്വിതനായി ഭഗവാനോടുണര്‍ത്തിച്ചു. (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/23/610)
”ബന്ധഹേതുവായ അജ്ഞാനം നശിച്ച് ശുദ്ധനായ മഹാബലിയ്ക്ക് ബന്ധനമല്ല മുക്തിയാണ് നല്‍കേണ്ടത്” എന്ന ബ്രഹ്മാവിന്റെ വാക്ക് കേട്ട് ഭഗവാന്‍ പറഞ്ഞു. ”ഹേ ബ്രഹ്മന്‍! ഞാനൊരു ഭക്തനെയനുഗ്രഹിക്കുവാന്‍ ആഗ്രഹിച്ചാല്‍ ആദ്യം അവന്റെ ഐശ്വര്യത്തെ അപഹരിക്കും. ഐശ്വര്യമദംകൊണ്ട് ഉന്മത്തനായ മനുഷ്യന്‍ ലോകത്തെയും എന്നെയും അപമാനിക്കുന്നു (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/22/24). ദാനവദൈത്യന്മാരിൽ അഗ്രഗണ്യനായ ഈ മഹാബലി ആര്‍ക്കും ജയിക്കാന്‍ കഴിയാത്ത മായയെപ്പോലുമിന്ന് ജയിച്ചിരിക്കുന്നു. ദൃഢവ്രതനായ മഹാബലി ധനമെല്ലാം നഷ്ടപ്പെട്ടിട്ടും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിട്ടും ശത്രുക്കളാല്‍ ബന്ധിക്കപ്പെട്ടിട്ടും ഗുരുശാപമേല്‍ക്കേണ്ടി വന്നിട്ടും പലവിധ ക്ലേശങ്ങളനുഭവിക്കേണ്ടി വന്നിട്ടും സത്യവ്രതനായതുകൊണ്ട് സത്യത്തില്‍നിന്ന് വ്യതിചലിച്ചില്ല. ആയതിനാല്‍ ദേവന്മാര്‍ക്കുപോലും പ്രാപിക്കാനാകാത്ത സുദുര്‍ലഭസ്ഥാനമാണ് ഞാനിവന് കൊടുക്കുന്നത്. (ഏഷ മേ പ്രാപിതഃ സ്ഥാനം ദുഷ്പ്രാപമമരൈപി. സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ. – ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/22/31). ഇനി വരുന്ന സാവര്‍ണിമന്വന്തരത്തിലെ ഇന്ദ്രപദമാണ് ഞാനെന്റെ മഹാബലിയ്ക്ക് നല്‍കുന്നത്. അതുവരെ, വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച സ്വര്‍ഗവാസികള്‍പോലും പോകുവാനാഗ്രഹിയ്ക്കുന്ന സുതലത്തില്‍ വസിക്കട്ടെ ഇന്ദ്രസേന! അങ്ങയ്ക്ക് മംഗളം ഭവിക്കട്ടെ. അങ്ങ് ബന്ധുമിത്രാദികളോടുകൂടി ദേവന്മാര്‍ക്കും പ്രാപ്യമല്ലാത്ത സുതലത്തിലേക്ക് പോവുക. ഇനി ലോകപാലന്മാര്‍ക്കുപോലും അങ്ങയെ ആക്രമിക്കുവാന്‍ സാധ്യമല്ല. അങ്ങയുടെ കല്പനയെ ലംഘിക്കുന്ന അസുരന്മാരെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാനങ്ങയെ ഒരാപത്തും വരാതെ രക്ഷിക്കുന്നതാണ്. സുതലത്തില്‍ സന്നിഹിതനായ തന്നെ എന്നും അങ്ങയ്ക്ക് കാണുവാന്‍ കഴിയും (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/22/32 -36) എന്നിപ്രകാരം വാമനമൂര്‍ത്തി മഹാബലിയെ അനുഗ്രഹിച്ചു. വാമനന്റെ ഇപ്രകാരമുള്ള അനുഗ്രഹവചസ്സുകള്‍ കേട്ട് കൃതാര്‍ത്ഥനായ മഹാബലി ഗദ്ഗദകണ്ഠനായി പറഞ്ഞു.
ഇത്യുക്തവന്തം പുരുഷം പുരാതനം
മഹാനുഭാവോൽ അഖിലസാധുസമ്മതഃ
ബദ്ധാഞ്ജലിര്‍ബാഷ്പ കലാകുലേക്ഷണോ
ഭക്ത്യുദ്ഗലോ ഗദ്ഗദയാ ഗിരാബ്രവീത്
– ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/23/1
”ഭഗവാനേ ! അങ്ങയുടെ കാരുണ്യാതിരേകം അത്യാശ്ചര്യകരം തന്നെ. ഞാനങ്ങയെ നമസ്‌കരിക്കുവാൻ ഉദ്ദേശിച്ചപ്പോഴേക്കും തപോദാനാദികളിലൂടെ പോലും ലഭിക്കാത്ത ഫലമെനിയ്ക്കങ്ങ് നല്‍കി അനുഗ്രഹിച്ചിരിക്കുന്നു”. ഇത്രയും പറഞ്ഞ് മഹാബലി ത്രിമൂര്‍ത്തികളെയും വണങ്ങി അത്യന്തം സന്തോഷത്തോടെ അസുരന്മാരോടൊപ്പം സുതലത്തിലേയ്ക്ക് പോകാനൊരുങ്ങി. (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം /23/1112) ഇന്ദ്രാനുജനായ വാമനമൂര്‍ത്തി (ഉപേന്ദ്രന്‍) ഇന്ദ്രന് അര്‍ഹതപ്പെട്ട സ്വര്‍ഗത്തെ നല്‍കിയശേഷം മാതാവായ അദിതിയെ നമസ്‌കരിച്ച് തന്റെ അവതാരദൗത്യം നിറവേറ്റിയതായി അറിയിച്ചു. ഭഗവദ്ഭക്തിയില്‍ മുങ്ങിയ പ്രഹ്ലാദന് ”ബ്രഹ്മാദിദേവന്മാര്‍ക്കുപോലും നല്‍കാത്ത കാരുണ്യമങ്ങ് ഞങ്ങളില്‍ പ്രദര്‍ശിപ്പിച്ചല്ലോ. ഇതിന് ഞങ്ങള്‍ക്കര്‍ഹതയുണ്ടോ ഭഗവാനേ” എന്ന് ചോദിച്ചപ്പോള്‍ ”വത്സാ, പ്രഹ്ലാദ! നിങ്ങളെല്ലാവരും സുതലത്തിലേക്ക് പോയ്‌ക്കൊള്‍ക. പൗത്രാദികളോടൊപ്പം സുഖമായി കഴിയുക. സുതലദ്വാരത്തില്‍ ഗദാപാണിയായ ഞാന്‍ നിനക്ക് സദാ ദര്‍ശനമേകും” എന്ന് ഭഗവാന്‍ പ്രഹ്ലാദനെയനുഗ്രഹിച്ച് മഹാബലിയോടൊപ്പം സുതലത്തിലേയ്ക്ക് യാത്രയാക്കി. മഹാബലിയുടെ യാഗത്തില്‍ വന്ന ന്യൂനത പരിഹരിച്ച് യാഗം പൂര്‍ത്തിയാക്കാന്‍ ശുക്രാചാര്യരോട് വാമന മൂര്‍ത്തി നിര്‍ദ്ദേശിച്ചതനുസരിച്ച് ശുക്രാചാര്യര്‍ യാഗം പൂര്‍ത്തിയാക്കി. ബ്രഹ്മാവ് പിന്നീട് ലോകരുടെയും ലോകപാലന്മാരുടെയുമെല്ലാം പിതാവായി വാമനമൂര്‍ത്തിയെ നിശ്ചയിച്ചു. (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/23/21) ബ്രഹ്മശിവാദികള്‍ ഭഗവാന്റെ കൃത്യത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സ്വസ്ഥാനങ്ങളിലേക്ക് പോയി. ഇപ്പോള്‍ നടന്നുവരുന്ന മന്വന്തരത്തിലവതരിച്ച വാമന മൂര്‍ത്തിയുടെ അവതാരകഥയുടെ സാരാംശമിപ്രകാരമാണ് ശ്രീമദ് ഭാഗവതത്തില്‍ അഷ്ടമ സ്‌കന്ധത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.
ശ്രീമദ് ഭാഗവതത്തിലോ നാരായണീയത്തിലോ മറ്റേതെങ്കിലും പ്രാമാണികഗ്രന്ഥങ്ങളിലോ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് പറയുന്നില്ല. മറിച്ച് സത്യസന്ധനും ധര്‍മ്മിഷ്ഠനുമായ മഹാബലിയെ വാമനമൂര്‍ത്തി പരീക്ഷിക്കുകയും പരീക്ഷണത്തില്‍ വിജയിച്ച ബലിയെ വാമനന്‍ അനുഗ്രഹിക്കുകയുമാണ് ചെയ്‌തെന്നാണ് പ്രാമാണിക ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്. ശബ്ദതാരാവലിയിലും പുരാണനിഘണ്ടുവിലും ചില ഭാഗവത കഥാസംഗ്രഹഗ്രന്ഥങ്ങളിലും പ്രാമാണിക ഗ്രന്ഥങ്ങളുടെ പിന്തുണയില്ലാതെ പറഞ്ഞുവരുന്ന തെറ്റായ കഥ എങ്ങനെ വന്നുവെന്നതജ്ഞാതമാണ്.വായ്‌മൊഴിയായി പറഞ്ഞുപരന്ന ചില നാടോടിക്കഥകളെയാധാരമാക്കി കഥയെ വികൃതവും വികലവുമാക്കിയതാകാം.
കേരളമുള്‍പ്പെടെയുള്ള പരശുരാമക്ഷേത്രം മഹാബലിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നില്ല. പരശുരാമന്‍ ഇരുപത്തിയൊന്ന് തവണ ഭൂമി മുഴുവന്‍ സഞ്ചരിച്ച് ദുഷ്ടക്ഷത്രിയ നിഗ്രഹം നടത്തി പിടിച്ചെടുത്ത ദേശമെല്ലാം കശ്യപമഹര്‍ഷിയ്ക്കും ബ്രാഹ്മണര്‍ക്കുമായി ദാനം ചെയ്തു. ദാനം കൊടുത്ത ഭൂമിയില്‍ താമസിക്കുന്നത് ശരിയല്ലാത്തതിനാല്‍ സമുദ്രത്തോട് ഭൂമിചോദിച്ചുവാങ്ങുവാനുള്ള കശ്യപമഹര്‍ഷിയുടെ ഉപദേശപ്രകാരം പരശുരാമന്റെ പ്രാര്‍ത്ഥനയുടെ ഫലമായി സമുദ്രം മാറി കരയായി ഉയര്‍ന്നുവന്നതാണ് പരശുരാമക്ഷേത്രമായ നമ്മുടെ കേരളം. കന്യാകുമാരിക്കടുത്തുള്ള മഹേന്ദ്രപര്‍വതത്തില്‍ തപസ്സനുഷ്ഠിച്ചുവന്ന പരശുരാമന്‍ അവിടെ നിന്ന് മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണെന്നും പറഞ്ഞുവരുന്നു. പരശുരാമാവതാരം വാമനാവതാരത്തിന് ശേഷമാണ് സംഭവിച്ചതെന്നിരിക്കെ മഹാബലിയുടെ കാലത്ത് നിലവില്ലാതിരുന്ന കേരളത്തില്‍ മഹാബലി എങ്ങനെ നാടുവാഴിയായി? തമിഴ്‌നാട്ടിലുള്ളതുപോലെ കേരളത്തിലും പുതുവര്‍ഷപ്പിറപ്പ് മേടം ഒന്നിന് വിഷുദിനത്തിലായിരുന്നുവത്രെ. ചേരമാന്‍പെരുമാള്‍ രാജാവ് യുദ്ധത്തില്‍ കൊല്ലം നഗരം കീഴ്‌പ്പെടുത്തി സ്വന്തമാക്കിയതിന്റെ ഓര്‍മ്മയ്ക്കാണ് 1196 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലവര്‍ഷമാരംഭിച്ചതെന്നാണ് ചരിത്രം. ചിങ്ങമാസം പഞ്ഞക്കര്‍ക്കിടകം കഴിഞ്ഞുള്ള വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും മാസമാണ്. ചിങ്ങത്തില്‍ സൂര്യന്‍ സ്വക്ഷേത്രബലവാനാകയാല്‍ സൂര്യനെയടിസ്ഥാനപ്പെടുത്തിയുള്ള ചിങ്ങംതൊട്ടുള്ള കാലനിര്‍ണയവും ഉത്തമം തന്നെയെന്ന് തോന്നിയിരിക്കാം. വിളവെടുപ്പുത്സവവും പുതുവര്‍ഷപ്പിറപ്പും ഒന്നിച്ചാഘോഷിക്കാമല്ലോ എന്ന കാഴ്ചപ്പാടായിരിക്കണം ഓണമഹോത്സവത്തിന്റെ തുടക്കം.
മഹാബലിയുടെ മഹാസാമ്രാജ്യമായിരുന്ന ഭാരതത്തില്‍ മറ്റൊരിടത്തുമില്ലാത്ത ഓണം കേരളത്തില്‍ മാത്രമെങ്ങനെവന്നു? കേരളത്തിന്റെ ഉത്തരഭാഗത്ത് ഓണം അത്രമാത്രം പ്രധാനവുമല്ല. ശ്രീമദ്ഭാഗവതം പോലെയുള്ള പുരാണഗ്രന്ഥങ്ങളെയനുസന്ധാനം ചെയ്താല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്.
സത്യസന്ധനും ധര്‍മ്മിഷ്ഠനും നീതിമാനുമായിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല.
”ലോകാനാമേകമീശ്വരം” എന്ന് തന്റെ ഐശ്വര്യത്തിൽ അഹങ്കരിച്ചുപോയ ബലിയുടെയഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് ചെയ്തത്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി, ദേവന്മാര്‍പോലും കൊതിക്കുന്ന (സുതലം സ്വര്‍ഗ്ഗിഭിഃ പ്രാര്‍ത്ഥ്യം) സുതലത്തിന്റെ അധിപതിയാക്കിയുയര്‍ത്തി. അടുത്ത മന്വന്തരമായ സാവര്‍ണിമന്വന്തരത്തില്‍ ഇന്ദ്രസേനനെന്ന മഹാബലിയെ ഇന്ദ്രപദത്തിലേക്ക് ഉയര്‍ത്തുവാനും തീരുമാനിച്ചു. (സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ) മന്വന്തരമെന്നാല്‍ മനുവിന്റെ കാലഘട്ടമെന്നര്‍ത്ഥം. ഒരു മന്വന്തരത്തില്‍ ഇന്ദ്രനും മനുവും സപ്തര്‍ഷികളും മനുപുത്രന്മാരുമെല്ലാം ലോകരക്ഷയ്ക്കായി നിയോഗിക്കപ്പെടുകയാണ്. ഒരു മന്വന്തരത്തില്‍ ദേവേന്ദ്രനായി നിയമിക്കപ്പെട്ടാല്‍ അടുത്ത മന്വന്തരം വരെ അദ്ദേഹം തന്നെ ഇന്ദ്രപദത്തില്‍ തുടരുമെന്നാണ് ഭഗവന്നിയോഗം. അഹങ്കാരം കാരണം മഹാബലി ഈ ഈശ്വരനിയമം ലംഘിച്ചുകൊണ്ടാണ് ദേവലോകത്തെയാക്രമിച്ച് കീഴടക്കിയത്. അതുകൊണ്ടുതന്നെയാണ് മഹാവിഷ്ണു വാമനനായവതരിച്ച് മഹാബലിയില്‍ നിന്ന് ദേവലോകം കരസ്ഥമാക്കിയതും ഇന്ദ്രന് തിരിച്ച് നല്‍കിയതും.
ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂര്‍ത്തിയെയാണ് പൂജിക്കുന്നത്. കുടവയറും കപ്പടാമീശയുമായി ഓലക്കുടയും ചൂടിവരുന്ന മഹാബലിയാണ് ഓണത്തപ്പന്‍ എന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകംകൊണ്ടും മറ്റും തൃക്കാക്കരയപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിയ്ക്കാണ്, മഹാബലിയ്ക്കല്ല. ദക്ഷിണകേരളത്തിലെങ്ങും ഈ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുമുണ്ട്.
മഹാബലിയുടെ സാമ്രാജ്യമെന്നത് ഉത്തര ഭാരതത്തിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മ്മദാനദിയുടെ തീരത്തെ ‘ഭൃഗുകച്ഛ’ മെന്ന തീര്‍ത്ഥ ഭൂമിയിലാണ്. (അന്ന് നിലവിലില്ലാതിരുന്ന കേരളത്തിലല്ല).
മഹാബലി സത്യസന്ധനും പരാക്രമിയുമായ ധീരയോദ്ധാവായിരുന്നു. കൊമ്പന്‍മീശക്കാരനായ കുടവയറനല്ല. മഹാബലിയെ ഇപ്രകാരം വിചിത്രമായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത തിരുവിതാങ്കൂര്‍ രാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വീരപുരുഷനായ യുവാവായ മഹാബലിയുടെ ഒരു മനോഹരമായ ചിത്രം നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ചില മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പരശുരാമ ക്ഷേത്രത്തിലേക്ക് നമ്പൂതിരിമാര്‍ കുടിയേറിപ്പാര്‍ത്തു തുടങ്ങിയത് ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നും ബ്രാഹ്മണരായതിനാല്‍ അവര്‍ വാമനജയന്തി ആഘോഷിച്ചുതുടങ്ങിയതാവാമെന്നും ചില അഭിജ്ഞര്‍ പറയുന്നു. പില്‍ക്കാലത്ത് ആ നമ്പൂതിരിമാര്‍ ജന്മികളായപ്പോള്‍ വിളവെടുപ്പുത്സവവും വാമനജയന്തിയും കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്നുമാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. മഹാബലി കേരളം കാണാന്‍ വരുന്നുവെന്നുള്ള കഥ ജനങ്ങളെയാകര്‍ഷിക്കാന്‍വേണ്ടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതായിരിക്കാം.
പുരാണങ്ങളില്‍ വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നമ്മുടെ വിലപ്പെട്ട നിധികളായ അവയെ വികലവും വികൃതവുമായി ചിത്രീകരിക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്ത കാലത്തായി ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രങ്ങളെയും നമ്മുടെ ആദര്‍ശമൂര്‍ത്തികളെയുമെല്ലാം വികൃതമായി ചിത്രീകരിക്കുന്ന, പരസ്യമായി പരിഹസിക്കുന്ന പ്രവണത പതിവാക്കിയിരിക്കുന്നു. ഈ ദുഷ്പ്രവണതയെ നിയമപരമായ രീതിയിൽ തടയുന്നത് ദേശാഭിമാനികളുടെ കര്‍ത്തവ്യമാണ്. നമ്മുടെയിടയില്‍ മനഃപൂര്‍വ്വം പടച്ചിറക്കുന്ന മഹാബലിയുടെ പാതാളക്കഥപോലെയുള്ള കെട്ടുകഥകളെ നാം ജനമനസ്സില്‍ നിന്നും തൂത്തെറിയുകതന്നെവേണം !
സമാഹരണം : ശ്രീ. ബിനിൽ സോമസുന്ദരം
Source : https://jagrathanews.online/2020/08/27/15657/uncategorized/
അഗ്നിഹോത്രം അധ്യാത്മത്തിന്‍റെ മഹത്ത്വവും ഗുണങ്ങളും
ഒരേയൊരു പൂവിനെ ആശ്രയിച്ച് ആനന്ദം കണ്ടെത്താൻ സാധിക്കും? അതുപോലെ ആയിപ്പോകരുത് നമ്മുടെ ജീവിതലക്ഷ്യങ്ങൾ. മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന രക്ഷിതാക്കൾ മക്കൾ വിട്ടുപോകുമ്പോഴോ മരണപ്പെട്ടു പോകുമ്പോഴോ ലക്ഷ്യമില്ലാത്ത അവസ്ഥയിലാകില്ലേ? മുന്നിലുള്ള ലക്ഷ്യം ഒരിക്കലും നഷ്ടപ്പെടുന്നത് ആകരുത്. ഒരു വ്യക്തിയോടുള്ള ഇഷ്ടമോ ചില വിഷയങ്ങളോടുള്ള ഇഷ്ടമോ ഒന്നും ജീവിതലക്ഷ്യം ആകുന്നില്ല.
ഒരു പൂവിനെ മാത്രം ആശ്രയിക്കുമ്പോഴല്ലേ പ്രശ്നം. പൂക്കളെ സ്നേഹിക്കുന്നതായാൽ മുന്നിലെ ലക്ഷ്യം ഒരിക്കലും നഷ്ടപ്പെടുന്നില്ല. ശരീരത്തെ മാത്രം കാണുമ്പോഴല്ലേ പ്രശ്നം. ആത്മപ്രകാശത്തെ കാണേണ്ടതുണ്ട്. എല്ലാ ജീവജാലങ്ങളിലൂടെയും നാമരൂപമാർന്നു പ്രകാശിച്ചു നിൽക്കുന്ന ഈശ്വരചൈതന്യത്തെ സ്നേഹിക്കണം. അതാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ശാശ്വത ലക്ഷ്യം. നാളെ നശിച്ചുപോകുന്ന ഈ ശരീരത്തെ ലക്ഷ്യംവച്ചു നാം അനുഭവിക്കുന്ന ആനന്ദമെല്ലാം എത്ര നിസാരമാണ്. ശരീരം നശിച്ചാലും നശിക്കാതെ നിൽക്കുന്ന ആത്മാവിനെ സ്നേഹിക്കുമ്പോൾ അത് ഈശ്വരീയമായ ജീവിത ലക്ഷ്യമാണ്. അത് എത്ര മഹത്തരമാണ്.
കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്നൊരാൾക്ക് കുടുംബം നശിക്കുമ്പോൾ ലക്ഷ്യം നഷ്ടപ്പെടുന്നു. സമൂഹവും ജീവജാലങ്ങളും സ്വന്തം കുടുംബം ആകുമ്പോൾ ഒരിക്കലും ലക്ഷ്യം നഷ്ടപ്പെടുന്നില്ല. രൂപം ഏതായാലും ലക്ഷ്യം ആത്മാവാണല്ലോ? ഇവിടെ നമ്മുടെ അധികാരപരിധിയിലാണല്ലോ നമ്മുടെ പ്രശ്നം! അത് വസ്തുവിലാണോ? ശരീരത്തിലാണോ? ബന്ധങ്ങളിലാണോ? സമ്പത്തിലാണോ? പരിധികൾക്കുള്ളിൽ നമ്മുടെ പ്രശ്നം ഇരിക്കുന്നു. പരിധികൾ അസ്തമിക്കുകയാണെങ്കിൽ ആത്മാവിൻറെ ദർശനം ശാന്തി തരുന്നുണ്ട്!
നമ്മുടെ അധികാരത്തിൻറെ പ്രശ്നം നോക്കൂ. വീടും വസ്തുവും സ്വന്തം പേരിൽ എഴുതിയ ശേഷം അതിൻറെ അധികാരിയായി നാം ഇരിക്കുന്നു. അതേ വസ്തുവിൽ വളർന്നുവന്ന പൂവൻകോഴി അത് തൻറെ അധികാരത്തിലുള്ള ഭൂമിയാണെന്ന ഭാവത്തിൽ മറ്റു പക്ഷികളെയും അന്യവീട്ടിലെ കോഴിയെയും കൊത്തി ഓടിക്കുന്നു. അതേ വസ്തുവിലെ മരത്തിൽ കൂടുവച്ചിരിക്കുന്ന പക്ഷികളാകട്ടെ അത് തങ്ങളുടെ ഭൂമിയെന്ന് കരുതുന്നു. അതേ വസ്തുവിൽ സ്ഥിരതാമസം ആക്കിയ ഒരു പട്ടിയാകട്ടെ അതുവഴി വരുന്ന മറ്റു പട്ടികളെ വിരട്ടി ഓട്ടിച്ച് തൻറെ അധികാരപരിധി കടത്തി വിടുന്നു. മാളങ്ങളിൽ കഴിയുന്ന ജീവികളും ഇപ്രകാരംതന്നെ തങ്ങളുടെ അവകാശം പറയുന്നുണ്ട്.
ഈ "ഭൂമിയുടെ അവകാശികൾ" ആരാണെന്ന് നിശ്ചയമില്ല. എല്ലാവരും അവരവരുടെ ശരീരമാകുന്ന കൂട് ഉപേക്ഷിച്ചു പോകുമ്പോൾ അവകാശങ്ങളും അധികാരങ്ങളും ബന്ധങ്ങളും മറ്റൊരിടത്തേയ്ക്ക് വച്ചു മാറുകയും ചെയ്യും. ഈ സ്ഥലകാലസീമകളുടെ മായയിൽ പെട്ടിരിക്കുകയാണ് നാം. ഈ ത്രിഭുവന സീമകടന്നു നിൽക്കുന്ന ആത്മചൈതന്യത്തെ അറിവോടെ ആരാധിക്കേണ്ടതുണ്ട്. ഭൂമിയിൽ കാണാത്ത ഈശ്വരനെ സ്വർഗ്ഗത്തിലോ പിതൃലോകത്തിലോ കാണാമെന്നു വരുന്നില്ല. ഏതെങ്കിലും ഒരു ലോകത്തിൻറെ സീമകൾക്കുള്ളിൽ ഒതുങ്ങുന്ന ബന്ധങ്ങളോ ഈശ്വരനോ സത്യമായിരിക്കുകയില്ല.
ഈശ്വരൻ ത്രിഭുവനസീമകളും ഈ ശരീരസീമകളും കടന്നു നിൽക്കുന്ന അനന്തതയാകുവാനേ തരമുള്ളൂ. അനന്തത എപ്പോഴും എങ്ങും എല്ലാത്തിലും ഒരുപോലെ നിറഞ്ഞിരിക്കുകയും വേണം. എങ്ങനെയെന്നാൽ അനന്തമായ ആകാശം എല്ലാ വസ്തുക്കളിലും വ്യാപിച്ചിരിക്കുന്നതുപോലെ. രൂപം ഏതായാലും ഉള്ളിലെ ആകാശം ഒന്നാണ് എന്നതുപോലെയാണ് നമ്മുടെ ശരീരങ്ങളും ആത്മാവും തമ്മിലുള്ള ബന്ധം. അതിനാൽ എങ്ങും നിറഞ്ഞിരിക്കുന്ന ആത്മചൈതന്യത്തെ ഭൂമിയിൽ വച്ചുതന്നെ ഈ ജന്മംകൊണ്ട് സാക്ഷാൽക്കരിക്കാമല്ലോ?
"ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം." (ആത്മോപദേശശതകം)
ഓം
*ഭാഗ്യസൂക്തം*
ഭാഗ്യ സൂക്തം ജപിക്കുന്നതും പക്കപിറന്നാള്‍ തോറും ദേവി ക്ഷേത്രത്തില്‍ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നതും ശ്രേയസ്സ്കരമായിരിക്കും. ഭാഗ്യസൂക്തത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ജപിക്കുമ്പോള്‍ കൂടുതല്‍പ്രയോജനകരമായിരിക്കും.
കശ്യപ മഹര്‍ഷിയുടെയും അദിതിയുടെയും പുത്രനായ ഭഗനെയാണ് ഭാഗ്യസൂക്തം ജപിച്ചു പ്രീതിപ്പെടുത്തുന്നത്.
പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതമ്മിത്രാ വരുണാ പ്രാതരശ്വിനാ
പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമ മുതരുദ്രം ഹുവേമ ||
ഞങ്ങള്‍ പ്രഭാതത്തില്‍ അഗ്നി , വരുണന്‍ , ഇന്ദ്രന്‍ , അശ്വിനിദേവന്മാര്‍ , മിത്രന്‍ , പുഷന്‍ , ബ്രഹ്മണസ്പതി, സോമന്‍ , രുദ്രന്‍ ഇവരെ ആഹ്വാനം (വിളിക്കുന്നു) ചെയ്യുന്നു.
പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ
വയം പുത്ര മദിതേര്‍യ്യോ വിധര്‍ത്താ
ആധ്രശ്ചിദ്യം മന്യമാന സ്മരശ്ചില്‍
രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ ||
ഏതൊരാളെ ചിന്തിച്ചാണോ പാവപ്പെട്ടവനും ധീരനും രാജാവു പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭാഗനെ (ഭാഗ്യാധിപനെ) ആഹ്വാനം ചെയ്യുന്നു.
ഭഗപ്രണേതര്‍ ഭഗസത്യരാധ:
ഭഗേമാന്ധിയ മുദവാദദന്ന:
ഭഗപ്രണോ ജനയ ഗോഭിര സ്വൈ:
ഭഗപനൃഭിര്‍ നൃവന്ത സ്യാമ ||
ഹേ ഭഗാ ഞങ്ങള്‍ക്ക് വഴികാട്ടിയായി നിന്ന് കൊണ്ടു ഐശ്വര്യങ്ങളും കുതിരകളും യോദ്ധാക്കളും ഞങ്ങള്‍ക്ക് നല്‍കണേ. അങ്ങയുടെ കൃപ അരുളിയാലും. ഞങ്ങള്‍ക്ക് സുഖവും സമാധാനവും ലഭിക്കാനും സൂര്യോദയം മുതല്‍ അസ്തമയം വരെയും താങ്കളുടെ കൃപയാല്‍ പ്രസന്നരായിരിക്കേണമേ.
ഉതേ ദാനീം ഭഗവന്ത സ്യാമ
ഉതപ്രപിത്വ ഉതമദ്ധ്യേ അഹ്നാം
ഉതോദിതാ മഘവന്‍ സൂര്യസ്യ
വയം ദേവാനാം സുമതൌ സ്യാമ ||
ഹേ ഭഗാ അങ്ങ് നമുക്ക് പരമാനന്ദം ചെയ്താലും. അങ്ങയിലൂടെ ദൈവങ്ങള്‍ ഞങ്ങളെ സ്വീകരിക്കട്ടെ.
ഭഗ ഏവ ഭഗവാന്‍ അസ്തു ദേവാ:
തേന വയം ഭഗവന്ത സ്യാമ
തം ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി
സനോ ഭാഗപുര ഏതാ ഭവേഹ||
ഹേ ഭഗാ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ
സമധ്വരാ യോഷ സോന മന്ത
ദധിക്രാവേവ ശുചയേ പദായ
അര്‍വ്വാചീനം വസുവിദം ഭഗന്ന:
രഥമിവാശ്വാ വാജിന ആവഹന്തു||
ഇങ്ങനെ ദിവസവും നിങ്ങളെ ആഹ്വാനം ചെയ്യുന്നു. പവിത്രസ്ഥാനമായ ദധിക്രാവനത്തില്‍ എങ്ങനെയാണോ ശക്തിശാലികളായ കുതിരകള്‍ രഥത്തെ വലിക്കുന്നത് അതു പോലെ അത്രയും ശക്തിയോടെ അങ്ങനെ ആഹ്വാനം ചെയ്യുന്നു.
അശ്വാവതീ ഗ്ഗോര്‍മതീര്‍ന്ന ഉഷാസ:
വീരവതീസ്സദമുച്ഛന്തു ഭദ്രാ:
ഘൃതന്ദു ഹാനാ വിശ്വത: പ്രപീതാ
യൂയം പാത സ്വസ്തിഭിസ്സ ദാന:
ഇപ്രകാരം എന്നും പ്രഭാതങ്ങളില്‍ എല്ലാവര്‍ക്കും സമ്പത്തും കുതിരകളും യോദ്ധാക്കളും ലഭിക്കുവാന്‍ ആശീര്‍വദിച്ചാലും.
പ്രാതരഗ്നിം ജപേല്‍ സൂക്തം ജപേ ലക്ഷം ശിവാലയേ
നിവേഷ്ടുകാമോ രോഗാര്‍ത്തോ ഭഗ സൂക്തം ജപേല്‍ സദാ:
നിവേശം വിശതി ക്ഷിപ്രം രോഗൈശ്ച പരിമുച്യതേ ||
ഇത് രാവിലെ ജപിക്കുകയാണെങ്കില്‍ ലക്ഷം ശിവാലയ ദര്‍ശന ഫലം ലഭിക്കും. രോഗിയായ ഒരുവന്‍ ദിവസവും ജപിക്കുകയാണെങ്കില്‍ വേഗം രോഗ വിമുക്തനാകും.
🙏ഹരി ഓം 🙏
Friday, March 3, 2023
കളമെഴുത്തും പാട്ടും
ശിവപുത്രിയായ സാക്ഷാല്‍ ഭദ്രകാളിക്ക് വസൂരി വന്നത് മുതല്‍ ഭദ്രകാളി ക്ഷേത്രങ്ങളിലെ കളമെഴുത്തും പാട്ടിനും പിന്നില്‍ ഈ ഐതീഹ്യം
ദേവാസുരയുദ്ധം നടന്നുകൊണ്ടിരിക്കുന്ന സമയം. യുദ്ധത്തില്‍ മരിക്കുന്ന അസുരന്മാരെ കുലഗുരുവായ ശുക്രാചാര്യന്‍ മൃതസഞ്ജീവനി മന്ത്രത്താല്‍ ജീവിപ്പിച്ചു.
തന്മൂലം യുദ്ധത്തില്‍ ദേവന്മാര്‍ പരാജിതരായിക്കൊണ്ടിരുന്നു. ദേവന്മാര്‍ മഹാവിഷ്ണുവിനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. വിഷ്ണു സുദര്‍ശനചക്രത്താല്‍ അസുരന്മാരെ നിഗ്രഹിച്ചു. സുദര്‍ശനചക്രത്തിന്റെ അഗ്നിയാല്‍ അസുരജഡങ്ങള്‍ വെന്ത് ചാരമായിത്തീര്‍ന്നു.
ആയതിനാല്‍ ശുക്രാചാര്യന് അസുരന്മാരെ ജീവിപ്പിക്കാനും കഴിഞ്ഞില്ല. ശേഷിച്ച അുസരന്മാര്‍ ജീവനും കൊണ്ട് ഓടിപ്പോയി. അസുര സ്ത്രീകള്‍ വിധവകളായി. ആണുങ്ങള്‍ അസുരകുലത്തില്‍ കുറഞ്ഞുവന്നു. വംശം നിലനിര്‍ത്താനും, രാജ്യം നിലനിര്‍ത്താനും കൊല്ലപ്പെട്ട അസുര രാജാക്കന്മാരുടെ ഭാര്യമാരായ ദാരുവതിയും, ദാനവതിയും ഗുരുവായ ശുക്രാചാര്യന്റെ നിര്‍ദ്ദേശപ്രകാരം ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തി.ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് ഓരോ പുത്രനുണ്ടായി. അവരാണ് ദാരികനും ദാനവനും. ദാരികന്‍ വീരശൂര പരാക്രമിയും ബലശാലിയുമായിരുന്നു.
ശുക്രാചാര്യന്‍ അവരെ എല്ലാവിധ അഭ്യാസങ്ങളും പഠിപ്പിച്ചു. കാലാന്തരത്തില്‍ അസുരവംശം വര്‍ദ്ധിച്ചു. ദാരികനും ദാനവനും ബ്രഹ്മാവിനെ തപസ്സ് ചെയ്ത് ഉഗ്രവരങ്ങള്‍ സമ്ബാദിച്ചു. അയോനിജയായ ഒരു സ്ത്രീയുടെ കരങ്ങളാല്‍ മാത്രമേ താന്‍ വധിക്കപ്പെടുകയുള്ളുവെന്ന് ദാരികന്‍ വരം നേടി.തന്റെ ഓരോതുള്ളി ചോരയും ഭൂമിയില്‍ വീഴുമ്ബോള്‍ അനേകം അസുരന്മാര്‍ ഉണ്ടാകണമെന്ന വരവും ദാരികന്‍ നേടിയിരുന്നു. ദാരികനും ദാനവനും ലോക ഉപദ്രവികളായി മാറി. അവരുടെ പേര് കേട്ടാല്‍ ത്രിലോകങ്ങളും നടുങ്ങും എന്ന സ്ഥിതിയായി.
ദാരികനും കൂട്ടരും സന്യാസിമാരെ നിഗ്രഹിച്ചു, കൈലാസനാഥനെ അധിക്ഷേപിച്ചു, മാനസ സരസ്സ് മലനമാക്കി. വിഷ്ണു പാര്‍ഷദന്മാരെ ഉപദ്രവിച്ച് ഓടിച്ചു. ഇന്ദ്രന്റെ സിംഹാസനം തട്ടിപ്പറിച്ചു. ഇങ്ങനെ അസുരശല്യം സഹിക്കാതായപ്പോള്‍ ത്രിമൂര്‍ത്തികള്‍ ഒരു തീരുമാനത്തിലെത്തി. ത്രിമൂര്‍ത്തികളുടെ മൂന്ന് അംശങ്ങളും വരുണന്‍, മുരുകന്‍, യമന്‍, ഇന്ദ്രന്‍ ഇവരുടെ നാല് അംശങ്ങളും കൊണ്ട്, ഏഴ് സ്ത്രീകളെ സൃഷ്ടിച്ച് ദാരിക നിഗ്രഹത്തിനയച്ചു. ദരികനും സപ്തമാതാക്കളും തമ്മില്‍ നടന്ന യുദ്ധത്തില്‍ ദാരികന്‍ വിജയിച്ചു. ശിവന് ഇത് സഹിച്ചില്ല. കോപിഷ്ടനായ ശിവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്നും കരാള രൂപിണിയായ ഒരു ഗംഭീര വീരാംഗന അട്ടഹസിച്ചുകൊണ്ട് പുറത്തുവന്നു.
മഹാദേവന്‍ പറഞ്ഞു: 'മകളെ നീ ദാരികനേയും ദാനവനേയും വധിക്കണം. സപ്ത മാതാക്കളെ പരാജയപ്പെടുത്തിയ ദാരികനെ വധിച്ച് അവന്റെ ശിരസ്സ് എന്റെ മുമ്ബില്‍ കാഴ്ചവയ്ക്കണം. നീ ലോകമാതാവായി ധര്‍മ്മം നിലനിര്‍ത്തണം. എല്ലവര്‍ക്കും രക്ഷയേകുന്ന ഭദ്രയായി വാഴുക. നിനക്ക് 'ഭദ്രകാളി' എന്ന നാമം ഞാന്‍ തരുന്നു. ഇപ്രകാരം ശിവന്റെ അനുഗ്രഹവും വാങ്ങി ഭദ്രകാളി ദാരിക നിഗ്രഹത്തിനായി പുറപ്പെട്ടു. മകളോടൊപ്പം തന്റെ ഭൂതഗണങ്ങളേയും ശിവന്‍ അയച്ചു.
വേതാളത്തിന്റെ പുറത്തുകയറി ഒരു സ്ത്രീ യുദ്ധത്തിന് വരുന്ന വിവരം ദാരികന്‍ അറിഞ്ഞു. പിന്നീട് പൊരിഞ്ഞ യുദ്ധമായിരുന്നു. ദാരികന്റെ ശരീരത്തില്‍ നിന്ന് വീഴുന്ന ഓരോ തുള്ളി ചോരയും വേതാളം നാക്കു നീട്ടി നുണഞ്ഞു കുടിച്ചു. തന്മൂലം പുതിയ അസുരന്മാര്‍ ഉണ്ടാവാതായി. ശിവഭൂതഗണങ്ങളും കാളിയും അസുരപ്പടയെ നശിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ ദാരികപത്‌നി തനിക്ക് വൈധവ്യം സംഭവിക്കാതിരിക്കാന്‍ ശ്രീപാര്‍വ്വതിയെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി.
പാര്‍വ്വതീദേവി മുന്നും പിന്നും ആലോചിക്കാതെ ഒരുപിടി വസൂരി വിത്ത് ദാരിക പത്‌നിക്ക് കൊടുത്തു. 'ഇത് നീ ആരുടെ ദേഹത്ത് എറിയുന്നുവോ അവന്‍ വസൂരി രോഗത്താല്‍ മൃതപ്രായനായിത്തീരും.' ദാരികപത്‌നി വസൂരി വിത്തുമായി പടക്കളത്തില്‍ ചെന്ന് ഭദ്രകാളിയുടെ നേര്‍ക്ക് വിത്തെറിഞ്ഞു. പെട്ടെന്ന് കാളി തളര്‍ന്ന് പരവശയായി. ശിവഭൂതഗണങ്ങള്‍ ഓടിപ്പോയി പരമശിവനെ വിവരം ധരിപ്പിച്ചു.
ശിവന്‍ പാര്‍വ്വതീ ദേവിയെ അതികഠിനമായി ശകാരിച്ചു. തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി പാര്‍വ്വതി ശിവനോട് മാപ്പ് പറഞ്ഞു. ശിവന്‍ തന്റെ ശക്തി ഉപയോഗിച്ച് ഒരു മൂര്‍ത്തിയെ സൃഷ്ടിച്ചു. കര്‍ണ്ണത്തില്‍നിന്നും ഉത്ഭവിച്ചവനാകയാല്‍ 'കണ്ഠാ കര്‍ണ്ണന്‍' എന്ന നാമവും അവന് നല്‍കി. 'മകനേ ഉടന്‍ തന്നെ നിന്റെ സഹോദരിയുടെ അരികിലെത്തി അവളുടെ ശരീരത്തിലുളള മസൂരി കുരുക്കളെ നശിപ്പിക്കണം. വഗം പുറപ്പെടുക.' ശിവന്‍ ഇത്രയും പറഞ്ഞ് കണ്ഠാകര്‍ണ്ണനെ അനുഗ്രഹിച്ച് യാത്രയാക്കി. കണ്ഠാ കര്‍ണ്ണന്‍ ഉടന്‍ തന്നെ പടക്കളത്തിലെത്തി.
സഹോദരി ഭദ്രകളിയുടെ വസൂരി കുരുക്കളുളള ശരീരം തടവി. എല്ലാ കുരുക്കളും അപ്രത്യക്ഷമായി. സഹോദരീ സ്ഥാനമുള്ളതിനാല്‍ ഭദ്രയുടെ മുഖത്ത് തടവിയില്ല. മുഖത്തിന് വസൂരി കുരുക്കള്‍ അലങ്കാരമാവുകയും ചെയ്തു. ഭദ്രകാളി സുഖം പ്രാപിച്ചതോടെ യുദ്ധം രൂക്ഷമായി. കാളിയുടെ മായയാല്‍ പ്രപഞ്ചം പെട്ടെന്ന് അന്ധകാരമയമായി. ഇരുട്ടത്ത് എങ്ങോട്ടാണ് ഓടേണ്ടതെന്നറിയാതെ ദരികനും, ദാനവനും കുഴഞ്ഞു. ഈ സമയം കൊണ്ട് കാളി ദാരികന്റെ കഴുത്തറുത്തു.
ദാനവനെ കൊല്ലുകയും ചെയ്തു.ദാരികന്റെ കുടല്‍മാല കഴുത്തിലണിഞ്ഞ് അറുത്തെടുത്ത ശിരസ്സുമായി കാളി പരമശിവന്റെ സമീപമെത്തി. ശിവനും, പാര്‍വ്വതിയും മകളെ അനുഗ്രഹിച്ചു. 'നിന്റെ രൂപം കളമെഴുതി പൂജിക്കുന്നവര്‍ക്ക് സര്‍വ്വമംഗളങ്ങളും സിദ്ധിക്കും. നിന്നെ ലോകം അധര്‍മ്മനാശിനിയായി വാഴ്ത്തും. ഭദ്രകാളിയായി നീ ലോകത്ത് പൂജിക്കപ്പെടും.' ശിവന്‍ പുത്രയെ അനുഗ്രഹിച്ചു.പല ഭദ്രകാളി ക്ഷേത്രങ്ങളിലും കാളീരൂപം വര്‍ണ്ണപ്പൊടികളാല്‍ വരച്ച് പാട്ടുകള്‍ പാടാറുണ്ട്. അതിന് കളമെഴുത്തും പാട്ടും എന്നു പറയുന്നു
നമ്മുടെ ശ്രദ്ധയെ ആത്മാവിൽ നിന്നും വലിച്ചു ശരീരത്തിലേയ്ക്ക് താഴ്ത്തുവാൻ ഏറ്റവും ശക്തിയുള്ള ഇന്ദ്രിയം ഏതാണെന്നോ? രസനയാണത്! രസനയെ ജയിച്ചയാൾക്ക് എന്തിനെയും ജയിക്കാം എന്നാണ് പറയുക.
നാം ഈ ശരീരത്തെ പുഷ്ടിപ്പെടുത്താനുള്ള ആഹാരം കഴിക്കുന്നു. കൊന്നു തിന്നുന്ന ജീവികളുടെ ശരീരം പോലെ തന്നെ നമ്മുടെ ശരീരവും എന്നെങ്കിലും നശിക്കുന്നു. എന്നാൽ ആത്മാവു നശിക്കുന്നില്ല. മരിച്ചുപോകും എന്നു കരുതി സംരക്ഷിക്കുന്ന ഈ ശരീരം ആ ആത്മാവല്ല. ശരീരത്തെ പുഷ്ടിപ്പെടുത്തി മരിക്കുന്നതിനിടയിൽ ആത്മാവിനെ അറിയുവാൻ ശ്രദ്ധയുണ്ടാകുന്നില്ല. ശ്രദ്ധ ശരീരത്തിലാണല്ലോ! ഓരോ ജീവബോധവും അവരവരുടെ അറിവിനനുസരിച്ച് ഈ ശരീരത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
ആഹാരത്തോടുള്ള നമ്മുടെ മനോഭാവം ശരിയല്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെയും സൗഖ്യത്തെയും ബാധിക്കും. രുചികരമായ ഭക്ഷണം, ശരീരം വണ്ണം വയ്ക്കാനുള്ള ഭക്ഷണം എന്നീ മനോഭാവത്തോടു കൂടിയല്ല ആഹാരത്തെ സമീപിക്കേണ്ടത്. അങ്ങനെ സമീപിച്ചാൽ അത്തരം ഭക്ഷണരീതി ആരോഗ്യകരമായിരിക്കില്ല. ശരീരത്തിൽ അമിതശ്രദ്ധ കൊടുക്കുന്തോറും നമുക്ക് ആഹാരത്തിലും അമിതശ്രദ്ധ കൊടുക്കേണ്ടിവരും. ശരീരം വണ്ണംവയ്ക്കണം എന്ന മനോഭാവത്തോടു കൂടി വയറിനു വിശ്രമമില്ലാതെ ഏതു നേരവും എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടിരുന്നാൽ ദഹനശക്തിക്ക് വേണ്ടുന്ന അഗ്നി മന്ദീഭവിക്കും. അങ്ങനെ അഗ്നിമാന്ദ്യം കൊണ്ട് വയറു കേടാകുകയും ചെയ്യും. ഗ്യാസ്, ദഹനക്കേട് എന്നീ പ്രശ്നങ്ങൾ ചിട്ടയില്ലാത്ത ആഹാരത്തിൻറെ ഫലമാണ്. ക്രമമായ വിശപ്പാണ് ആരോഗ്യമുള്ള വയറിൻറെ ലക്ഷണം. വിശപ്പില്ലായ്മയും അമിതമായ വിശപ്പും വയറു കേടായതിൻറെ ലക്ഷണമാണ്. വിശക്കുമ്പോൾ ശരീരത്തിൻറെ ആവശ്യം അനുസരിച്ച് നമുക്ക് ആഹാരം കഴിക്കാം. എന്നാൽ വിശപ്പില്ലാതെ തന്നെ ശരീരം വണ്ണം വയ്ക്കാനായി ആഹാരം കഴിച്ചാലോ? അത് ശരീരത്തിൻറെ ആവശ്യമല്ലാത്തതിനാൽ നമ്മുടെ ആവശ്യം അസുഖത്തെ ക്ഷണിച്ചു വരുത്തും. അതിനാൽ ആഹാരം കഴിക്കുന്ന കാര്യത്തിൽ നമ്മെ ആരാണോ ഉപദേശിക്കുന്നത് അവരുടെ ആദർശം ശരീരസംബന്ധിയാണോ അതോ ആത്മചൈതന്യമാണോ എന്നത് വിശേഷമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ ഉള്ളിലെ ജലവും വായുവും അഗ്നിയും കോപിക്കാതിരിക്കണമെങ്കിൽ ആഹാരത്തിൽ നിയന്ത്രണം വേണ്ടതാണ്. എന്തെന്നാൽ ഈ ശരീരം അന്നമയമാണ്. അന്നമാകട്ടെ ഭൂമിയാണ്. ഈ ഭൂമിയെ പോലെതന്നെ ജലത്തിലും അഗ്നിയിലും വായുവിലുമാണ് ഈ ശരീരപിണ്ഡവും നിലനിൽക്കുന്നത്. ഉപയോഗിക്കുന്നയാളുടെ അറിവിനനുസരിച്ച് ജീവിതത്തിൽ ഈ ശരീരമാകുന്ന ഉപകരണത്തെ ഹോമിക്കുന്നു. ശരീരത്തിനു വേണ്ടി ജീവിക്കുന്നവർ ശരീരത്തെ ശരീരസുഖത്തിനു വേണ്ടി ഹോമിക്കുന്നു. ആത്മാവിനു വേണ്ടി ജീവിക്കുന്നവർ ശരീരത്തെ ഹോമിക്കുമ്പോഴും ആത്മദർശനം ചൈതന്യമായി ആരാധിക്കപ്പെടുന്നു.
ശരീരം ആവശ്യപ്പെടുമ്പോൾ ആഹാരം കൊടുക്കുക. മറിച്ച് മനസ്സോ രസനയോ ആവശ്യപ്പെടുന്നതുകൊണ്ട് അതിനനുസരിച്ച് ശരീരത്തിന് ആഹാരം കൊടുക്കാൻ പോയാൽ ഗ്യാസും ദഹനക്കേടും ഒഴിഞ്ഞു ശരീരത്തിന് സൗഖ്യമുണ്ടാകുന്ന നേരമുണ്ടാകില്ലതന്നെ! അമിതവണ്ണം കൊണ്ടുള്ള പ്രശ്നങ്ങളും തുടർന്ന് വരുന്നു. ഇങ്ങനെ രസനയ്ക്കും ശരീരസൗന്ദര്യത്തിനും അമിത പ്രാധാന്യം കൊടുത്തു ജീവിക്കുന്നതായാൽ നമുക്ക് ആത്മവിചാരത്തിന് എവിടെയാണ് സമയവും സൗഖ്യവും ഉണ്ടായിരിക്കുക? അന്നത്തിലുള്ള ശ്രദ്ധകൊണ്ട് ആദ്യം അങ്ങനെ പോയി. തുടർന്ന് ശരീരത്തിൽ വായു ഇളകിയും അഗ്നിമന്ദീഭവിച്ചും ഉണ്ടാകുന്ന അസ്വസ്ഥതകൾ കൊണ്ട് ശ്രദ്ധ രോഗദുരിതങ്ങളിലേയ്ക്കും പോകുന്നു.
ആഹാരത്തോടുള്ള നമ്മുടെ മനോഭാവം ആണ് പ്രശ്നം. ജീവിതത്തിലെ ആദർശം ശരീരത്തെ പുഷ്ടിപ്പെടുത്തുകയല്ല. അതിലപ്പുറം ആത്മാവ് എന്നൊരു ആദർശം വേണ്ടതാണ്. അതിനനുസരിച്ച് ജീവിക്കുമ്പോൾ ആഹാരം നമുക്ക് ഒരു പ്രശ്നമാകുന്നില്ല. ശരീത്തിനു വേണ്ടിയുള്ള ജീവിതവും ആഹാരത്തിനു വേണ്ടിയുള്ള ജീവിതവും എന്ന ആദർശം വഴിമാറുന്നു. ശരീരം ഉപകരണമായതിനാൽ അതിന് വേണ്ടുന്ന ഭക്ഷണം കൊടുത്ത് പാലിക്കുക എന്നതിൽ കവിഞ്ഞ് അത് നമ്മുടെ ജീവിതലക്ഷ്യമല്ല. ലക്ഷ്യം, ശരീരത്തിനു സാക്ഷിയായവനാണ്! അത് ആത്മാവാണ്! നമ്മെ ഉപദേശിക്കുന്നവർ സ്വന്തം ആദർശത്തിന് അനുസരിച്ച് ശരീരത്തിലേയ്ക്കോ ആഹാരസുഖത്തിലേയ്ക്കോ ആത്മാവിലേയ്ക്ക് തിരിച്ചു വിടുന്നു.
മനോഭാവം മാറുമ്പോൾ ജീവിതാവസ്ഥയും മാറുന്നു. എന്നും വീട്ടിൽ ഈശ്വരനു വേണ്ടി അന്നപ്രസാദം ഒരുക്കുന്നു. അതിൽ നിന്ന് ഗുരുജനങ്ങൾക്കും അതിഥിദേവനും ജീവജാലങ്ങൾക്കും പിതൃക്കൾക്കും കൊടുത്ത ശേഷം ബാക്കിയുള്ള പ്രസാദമാണ് നമ്മുടെ ഭക്ഷണം. അപ്പോൾ അത് നമുക്ക് ദഹനക്കേട് ഉണ്ടാക്കുകയില്ല. നേരെ മറിച്ച് അവനവനു വേണ്ടി വേല ചെയ്ത് അവനവനു വേണ്ടി ധനം സമ്പാദിച്ച് അവനവനു വേണ്ടി പാചകം ചെയ്തു ജീവിക്കുമ്പോൾ ആ അന്നം അസുഖത്തിനു കാരണമാകുന്നു.
കടപ്പാട്
മഹാഭാരതം
വേദവ്യാസനാണ് ഇതിന്റെ രചയിതാവ്
മഹാഭാരതത്തിൽ മൊത്തം ശ്ളോകങ്ങളുടെ എണ്ണം 96836 ആണ് . ഓരോ പർവ്വങ്ങളിലുമുള്ള ശ്ളോകങ്ങളുടെ എണ്ണം താഴെ കൊടുക്കുന്നത് പ്രകാരമാണ് .
ആദിപർവ്വം - 8884 , സഭാപർവ്വം -2511 , വനപർവ്വം -11664 , വിരാടപർവ്വം -2050 , ഉദ്യോഗപർവ്വം -6698 , ഭീഷ്മപർവ്വം -5884 ,ദ്രോണപർവ്വം -8909 ,കർണ്ണപർവ്വം -4964 , ശല്യപർവ്വം -3220 , സൗപ്തികപർവ്വം -870 , സ്ത്രീപർവ്വം -775 ,ശാന്തിപർവ്വം -14732 ,അനുശാസനപർവ്വം -8000 ,അശ്വമേധികപർവ്വം -3320 , ആശ്രമവാസികപർവ്വം -1506 , മൗസലപർവ്വം -320 , മഹാപ്രസ്ഥാനപർവ്വം -320 , സ്വർഗ്ഗാരോഹണപർവ്വം -209 .
ഇതിനു പുറമെ , ഹരിവംശവും മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ചിട്ടുണ്ട് . അതിനു 12000 ശ്ളോകങ്ങളുണ്ട് . മൊത്തം ശ്ളോകങ്ങൾ മഹാഭാരതത്തിലെ 18 പർവ്വങ്ങളിലും കൂടി 84836 ആകുന്നു . 12000 ശ്ളോകങ്ങളുള്ള ഹരിവംശവും കൂടിച്ചേർന്നു 96836 ശ്ളോകങ്ങളുണ്ട് . [ മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വം ].എന്നാൽ , വാസ്തവത്തിൽ ഹരിവംശത്തിൽ 16374 ശ്ളോകങ്ങളുണ്ട് .കുഞ്ഞിക്കുട്ടൻ തമ്പുരാൻ വൃത്താനുവൃത്തം പദ്യവിവർത്തനം നിർവ്വഹിച്ച മഹാഭാരതത്തിനു ഹരിവംശമുൾപ്പെടെ ഏകദേശം 125000 പദ്യവാക്യങ്ങളുണ്ടായിരുന്നു . ഇരട്ട വാക്യങ്ങളുള്ള ശ്ളോകങ്ങൾ കണക്കിലെടുത്താൽ ശ്ളോകസംഖ്യ ഏകദേശം 100000 (ഒരു ലക്ഷം ) വരുന്നതാണ് . അതിൽത്തന്നെ ഹരിവംശത്തിന് 16374 ആണ് പദ്യവാക്യങ്ങളുടെ എണ്ണം .ഇതുതന്നെയാണ് കിഷോരി മോഹൻ ഗാംഗുലി ആംഗലേയ വിവർത്തനം നിർവ്വഹിച്ച മഹാഭാരതം മൂലഗ്രന്ഥത്തിനും ഉണ്ടായിരുന്നത് . വ്യാസമഹാഭാരതം ആദിപർവ്വം , അധ്യായം 1 , ശ്ളോകങ്ങൾ 100 മുതൽ 106 വരെയുള്ള ഭാഗത്തു , മഹാഭാരതത്തിന് ഒരു ലക്ഷം ശ്ളോകങ്ങളുണ്ടെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു . ബാക്കിയുള്ളവയെ അനുബന്ധ വർണ്ണനകളായി കൂട്ടാവുന്നതാണ് . അപ്പോൾ വ്യാസമുനിയുടെ കണക്കു ശെരിയാവുകയും ചെയ്യും .
മഹാഭാരതത്തിലെ താത്വിക ചർച്ചകൾ എത്രയെന്നു പറയാനാവില്ല, അനുശാസനപർവ്വത്തിൽ വിശദീകരിക്കുന്നത് പ്രധാനമായും ധർമ്മശാസ്ത്രങ്ങളിലടങ്ങിയ തത്ത്വങ്ങൾ മാത്രമാണ് മഹാഭാരതത്തിൽ പ്രധാനമായും നാല് തത്ത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്
വിദുരനീതി
സനത്‌സുജാതീയം
ഭഗവദ്ഗീത
അനുഗീത
എന്നിവയാണവ. മറ്റു തത്ത്വചിന്തകളധികവും ഭീഷ്മോപദേശരൂപത്തിലോ വിദുരോപദേശരൂപത്തിലോ ആണു കാണുക
മൂലകൃതിയായ വ്യാസമഹാഭാരതത്തിന് പിന്നീട് പല പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. കന്നടയിലെ പമ്പഭാരതം ആദ്യത്തെ വിവർത്തനമായി കണക്കാക്കുന്നു. മലയാളത്തിൽ കണ്ണശ്ശഭാരതം, ഭാരതമാല, ഭാരതം പാട്ട്, ഭാരതഗാഥ, ഭാഷാഭാരതം ചമ്പു തുടങ്ങിയവയും പിന്നീട് തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടും പ്രത്യക്ഷപ്പെട്ടു. ഓരോ ആഖ്യാനത്തിലും വ്യത്യസ്തതലങ്ങളിൽ തിളങ്ങാൻ കഴിവുള്ള മഹാഭാരതത്തിന്റെ അകക്കാമ്പ് അതിനു ശേഷവും പാട്ടുകൾ, ചമ്പു, തുള്ളൽ, ആട്ടക്കഥ, മഹാകാവ്യം, ഖണ്ഡകാവ്യം, കവിത, നോവൽ, നാടകം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും മുഴുവനായോ ഭാഗികമായോ രൂപം കൊണ്ടിട്ടുണ്ട്.
വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന് ഒരു മുക്കുവസ്ത്രീയിലുണ്ടായ മകനാണ് വ്യാസൻ എന്ന ദ്വൈപായനൻ. അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്ന പേരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകൻ എന്ന മകന് ജന്മവും നൽകിയിട്ടുണ്ട്. ദ്വൈപായനൻ യൗവനകാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആ രീതിയിലാണ് അവ ഇന്നും അറിയപ്പെടുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന് ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നൽകി. ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം വേദവ്യാസൻ എന്ന് വിളിച്ചു തുടങ്ങി.
വ്യാസൻ നൈമിശാരണ്യത്തിലോ കുരുക്ഷേത്രത്തിനടുത്തോ വലിയ ഒരു ആരണ്യ സർവ്വകലാശാല തന്നെ നടത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായ ശുകമഹർഷിയുടെ പ്രഗല്ഭനായ ശിഷ്യനാണ് ശുക്ലയജുർവേദകർത്താവായ യാജ്ഞവൽക്യൻ.
മനുഷ്യൻറെ അല്ലെങ്കിൽ ജീവജാലങ്ങളുടെ��െ ഉൽപ്പത്തി മുതൽ ഇന്നു നാം കാണുന്ന ലോകം വരെയുള്ള എല്ലാ കാല മാറ്റത്തിനു തെളിവുകളുണ്ട് പണ്ടുകാലങ്ങളിൽ ജീവിച്ചിരുന്ന ജീവികളുടെ ഫോസിൽ അതിന് തെളിവാണ് ചരിത്രഗവേഷകർ കണ്ടെത്തിയിട്ടുണ്ട് ലോകത്തിൻറെ നാനാഭാഗങ്ങളിലും നടന്ന യുദ്ധങ്ങളും കാലാന്തരത്തിൽ ഭൂമിക്കടിയിൽ പെട്ടുപോയ തെളിവുകളും ഇന്നും ചരിത്രഗവേഷകർ കണ്ടെത്തിയിട്ടുണ്ട് മനുഷ്യന്റെ ഉല്പത്തി മുതൽ ഇന്ന് നാം കാണുന്ന ലോകം വരെ എങ്ങനെ ഉണ്ടായി എന്നതിന് വ്യക്തവും അവ്യക്തവുമായ തെളിവുകൾ ഉണ്ട് അതുപോലെ മനുഷ്യന്റെ ഉല്പത്തി മുതൽ അവർ കൂട്ടായ ജീവിതത്തിൽ ചെയ്തുപോന്നിരുന്നു ജീവിത കാര്യങ്ങൾ അല്ലെങ്കിൽ ജീവിതസാഹചര്യങ്ങളിൽ ഉപയോഗിച്ചിരുന്നു ആയുധങ്ങൾ ഭക്ഷണ സാമഗ്രികൾ എല്ലാം തന്നെ ചരിത്രഗവേഷകർ കണ്ടെത്തിയിട്ടുണ്ട് ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവജാലങ്ങൾ എങ്ങനെയുണ്ടായി മനുഷ്യൻ എങ്ങനെ ഉണ്ടായി എന്നിവയെപ്പറ്റി പരിണാമസിദ്ധാന്തത്തിൽ പ്രതിപാദിക്കുന്നുണ്ട് പക്ഷേ കാലം ഇത്ര പുരോഗമിച്ചിട്ടും എത്രമാത്രം പുരാവസ്തു ഗവേഷകർ തേടിയിട്ടുണ്ട് മഹാഭാരതം യുദ്ധത്തിൻറെ യാതൊരു തെളിവുകളും ഇതുവരെ ഭാരതത്തിൽ നിന്നും ലഭിച്ചതായി കേട്ടിട്ടില്ല അതിന്റെ അർത്ഥമെന്താണ് മഹാഭാരതം ഈ പോസ്റ്റിൽ പ്രതിപാദിച്ചത് പോലെ വെറുമൊരു കഥയാണ് കാലങ്ങളുടെ കുത്തൊഴുക്കിൽ ചെടികളിൽനിന്ന് ചെടികളിലേക്ക് ജീവജാലങ്ങളിൽ നിന്നും ജീവജാലങ്ങളിലെ മനുഷ്യൻ മനുഷ്യരിലേക്ക് ഇത് പകർന്നു കിട്ടി അതല്ലാതെ ഇത് മഹാഭാരതം ഭാരതത്തിലുണ്ടായ ഒരു യുദ്ധം അല്ല എന്നുള്ളതിന്റെ തെളിവാണ് ഈ പോസ്റ്റ്. പക്ഷേ വിശ്വാസങ്ങളിൽ അടിയുറച്ചുപോയ ഒരു സമൂഹത്തിന്റെ വെറും മിഥ്യാധാരണ മാത്രമാണ് മഹാഭാരതം യുദ്ധം ��ം ഭഗവാൻ ശ്രീകൃഷ്ണൻ അതുപോലെ ഈ യുദ്ധത്തിൽ പങ്കെടുത്ത കൗരവരും പാണ്ഡവരും എല്ലാം സൃഷ്ടികൾ മാത്രം അറിവോ വിദ്യാഭ്യാസമോ ഇല്ലാത്ത കാലം ഇതൊക്കെ പ്രചരിക്കുവാൻ പ്രചരിപ്പിക്കുവാൻ വലിയ കാലതാമസം ഉണ്ടായിട്ടില്ല എങ്കിലും വിശ്വാസികളുടെ ഇടയിൽ വളരെ പെട്ടെന്ന് തന്നെ ഇതിനെ വലിയ പ്രാധാന്യത്തോടുകൂടി അവതരിപ്പിക്കാനും അതിനുശേഷം തലമുറകളായി കൊണ്ടുനടക്കാനും ഹൈന്ദവ സമൂഹത്തിന് സാധിച്ചു അതാണ് ഇന്ന് രാഷ്ട്രീയ കോമരങ്ങൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മതങ്ങളെയും ജാതിയുടെയും പേരിൽ തമ്മിലടിച്ച് തമ്മിലടിപ്പിച്ച് ലാഭം നേടാൻ നോക്കുന്നത്. അതു തിരിച്ചറിയാനുള്ള വിവേകം മനുഷ്യന് വേണം. മഹാഭാരതം എന്താണ് അതെങ്ങനെ ഉണ്ടായി എന്നുള്ളതിനെ കുറിച്ച സ്കൂൾ തലത്തിൽ തന്നെ കുട്ടികൾക്ക് പഠിപ്പിക്കണ്ട കാര്യമാണ് അതുപോലെ രാമായണവും ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഒരു കാവ്യമാണ് കാവ്യത്തിന്റെ.. അർത്ഥങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമാണ്. ബൈബിളും ഖുർആനും അതുപോലെ ഭഗവദ്ഗീതയും പൗരാണിക കാലഘട്ടങ്ങളിൽ ഉണ്ടായിട്ടുള്ള ദൈവതുല്യരായ മനുഷ്യർ വരും തലമുറ എങ്ങനെ ജീവിക്കണം എന്നെക്കുറിച്ച് ദീർഘവീക്ഷണം ഉള്ളവരായിരുന്നു. അതിന്റെ തെളിവാണ് ഈ മൂന്നു ഗ്രന്ഥങ്ങളും വിരൽചൂണ്ടുന്നത് എല്ലാ ഗ്രന്ഥങ്ങളുടേയും�ം അർത്തങ്ങൾ പൂർണമായ രീതിയിൽ മനസ്സിലാക്കുവാൻ ഇന്നത്തെ തലമുറ ശ്രമിക്കേണ്ടതാണ് പുരാണ ഗ്രന്ഥങ്ങളുടെ പേരും മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ പറയുന്നത്. മറ്റൊരു മതങ്ങളെ മനുഷ്യരെ മനുഷ്യരായി കാണാൻ അവരെല്ലാവരും ഒന്നാണെന്ന് പഠിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ് മേൽപ്പറഞ്ഞവ.
കൃഷ്ണദ്വൈപായനൻ എന്ന ഒരു മുനി ആ വേദങ്ങളെ ക്രോഡീകരിച്ചു. അതുവരെ ലഭ്യമായ വേദത്തെ രണ്ടായി പകുത്തു. ആദ്യം മൂല വേദത്തിൽ നിന്ന് മന്ത്രങ്ങളുടേയും സൂക്തങ്ങളുടേയും കൂട്ടത്തെ വേർപ്പെടുത്തി ഋഗ് വേദം എന്ന പേരിൽ ഋക്കുകളിടെ ഒരു സമാഹാരമുണ്ടാക്കി. പിന്നെ യ്ജ്ഞപ്രധാനമായ(കർമ്മ പ്രധാനമായ്) ശേഷിച്ച ഭാഗത്തിനു യജുർവ്വേദം എന്ന് പേർ നൽകി. അതും കഴിഞ്ഞ് അതിൽ നിന്ന് ഗാന ശീലുകളെ അടർത്തിമാറ്റി സാമവേദമെന്ന പേർ നൽകി. ഏറ്റവുമൊടുവിൽ ശേഷിച്ച ഭാഗത്തിനു അധർവ്വ വേദമെന്ന് കൂടി പേർ നൽകി. വേദത്തെ നാലായി പകുത്ത (എഡിറ്റ് ചെയ്ത) കൃഷ്ണദ്വൈപായനനെ വേദങ്ങളുടെ എഡിറ്റർ എന്ന അർത്ഥത്തിൽ വേദ വ്യാസൻ എന്ന പേർ സിദ്ധിച്ചു.
ബൃഹത്തായ ഈ പരിശ്രമത്തിനു ശേഷം വ്യാസനു ഒരു ആഗ്രഹമുണ്ടായി ഒരു കഥ എഴുതണം. വേദങ്ങളിലെ സാരാംശം ലോകമെങ്ങുമുള്ള സാധാരണക്കാരനുകൂടി മനസിലാകുന്നവിധത്തിൽ ഒരു കഥയാവണമത്. വ്യാസനു എഴുത്തിനു തുണയായി ഗണപതിയെക്കിട്ടി. അദ്ദേഹത്തിന്റെ വംശാവലിയിൽ തന്നെയുള്ള ഒരു കുടുംബത്തിന്റെ മൂപ്പിളമപ്പോരു ഇതിവൃത്തമാക്കി അദ്ദേഹം ഒരു കഥ രചിച്ചു. 60ഭാഗങ്ങളുള്ള ഒരു ബൃഹത് കഥ. ആ കഥാസമാഹാരത്തിനു അദ്ദേഹമിട്ട പേരു "ജയം" എന്നായിരുന്നു. ഈ അറുപത് ഭാഗങ്ങളിൽ ഒരുഭാഗം വ്യാസന്റെ ശിഷ്യനായ വൈശമ്പായനു അദ്ദേഹം കേൾപ്പിച്ച് കൊടുത്തു.(ഓർക്കുക വ്യാസ വിരചിതമായ ആ ഇതിഹാസ കഥയുടെ ആകെ അറുപത് ഭാഗങ്ങളിൽ ഒരു ഭാഗം മാത്രം. ബാക്കി എവിടെയെന്നോ ആ കഥ എന്തെന്നോ ആർക്കുമറിയില്ല.) അർജ്ജുനന്റെ പൗത്രൻ പരീക്ഷിത്തിന്റെ പുത്രൻ ജനമേജയൻ നടത്തിയ സർപ്പ സത്രത്തിനിടെ വൈശംബായനൻ ആദ്യമായി പൊതുജന സമക്ഷം അവതരിപ്പിച്ചു. അന്ന് ഈ കഥ കേട്ട രോമഹർഷണൻ എന്ന സൂതൻ ഇത് തന്റെ പുത്രൻ ഉഗ്രശ്രവസിനെ പഠിപ്പിച്ചു. അയാൾ അത് നൈമിഷാരണ്യത്തിൽ വച്ച് ശൗനകാദികളായ ഋഷിമാരെ കേൾപ്പിച്ചു. ജൈമിനി, ശുകൻ മുതലായവരും പിന്നീട് ഈ കഥ പ്രചരിപ്പിച്ചു.
അങ്ങിനെ പലരും പറഞ്ഞ് പറഞ്ഞ് വ്യാസന്റെ "ജയ"ത്തിലേക്ക് പല കഥകളും കൂടിച്ചേർന്നു. ഒരു വൻ വട വൃക്ഷം കണക്കെ ശാഖോപ ശാഖകളായി ആ കഥ പടർന്ന് പന്തലിച്ചു. പുതിയ പുതിയ ഭാഗങ്ങൾ പുതിയ പുതിയ ആശയങ്ങൾ അതിൽ നിറച്ചു. പതിയെ "ജയം" എന്ന കഥ "വിജയം" എന്ന പേരിലേക്ക് മാറി. കാലം പിന്നെയും പോയി. പോകെ പോകെ ആ കഥ വിപുലമായിക്കൊണ്ടിരുന്നു. കേവലം ഒരു കുടുംബത്തിന്റെ മൂപ്പിളമ പോരിനപ്പുറം ഉപകഥകളും, ശാഖകളുമായി അത് പിന്നെയും വിശാലമായിക്കൊണ്ടിരുന്നു. "ജയവും" "വിജയവും" പിന്നിട്ട് അത് "ഭാരതം" എന്ന പേരിലറിയപ്പെട്ടു. പിന്നെയും പിന്നെയും അത് വളർന്ന്കൊണ്ടേയിരുന്നു. ചരിത്രം, ജനിതകശാസ്ത്രം, ഊർജ്ജതന്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, ജ്യോതിഷം, സാമ്പത്തികശാസ്ത്രം, തത്വശാസ്ത്രം, സാരോപദേശങ്ങൾ തുടങ്ങി നിരവധിയായ വിഷയങ്ങൾ അതിൽ വന്ന് നിറഞ്ഞ്കൊണ്ടേയിരുന്നു. മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായി കണക്കാക്കുന്ന ശ്രീകൃഷ്ണന്റെ ബാലലീലകളും ജീവിത കഥയും അടങ്ങുന്ന ഹരിവംശം കൂടി കൂട്ടിച്ചേർക്കപ്പെട്ടതോടെ പതിനെട്ട് അദ്ധ്യായവും, ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളുമുള്ള ഒരു മഹാഗ്രന്ഥമായി അത് പരിണമിച്ചു. ഭാരതം അതോടെ മഹാഭാരതമായി. ജയം എന്ന ഒരു കുടുംബത്തിന്റെ ചരിതം മാത്രം പറഞ്ഞിരുന്ന കഥ ഭാരത ദേശത്തിന്റെ തന്നെ മഹാപുരാണവും ഇതിഹാസവുമായി വളർന്നതിന്റെ പരിണാമ ദശയാണു ഈ പറഞ്ഞത്.
പരശതം വർഷങ്ങളായി പാടി പതിഞ്ഞതാണു മഹാഭാരതത്തിന്റെ ഓരോ കഥവഴികളും. വിവിധ ഭാഷകളിൽ, വിവിധ രൂപങ്ങളിൽ നൃത്തമായും, നാട്യമായും, ഗാനങ്ങളായും, ചിത്രങ്ങളായും, നാടോടി കഥാഖ്യാനങ്ങളായും, ഈ മഹാപുരാണം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇന്നും പറഞ്ഞ് കൊണ്ടേയിരിക്കുന്നുമുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് അങ്ങ് ഇന്തോനേഷ്യവരെ മഹാഭാരതത്തിന്റെ പലപല ആഖ്യാനങ്ങൾ കാണാം.
ഇരുപതാം നൂറ്റാണ്ടിൽ ഈ ഇതിഹാസം ആധുനീക മനസിനെക്കൂടി ഹഠാദാകർഷിച്ചു. ആഴത്തിലുള്ള പഠനങ്ങൾ ഇതിനെ കേന്ദ്രീകരിച്ച് നടന്നു. പുതിയ കാലത്തിന്റെ ശൈലിയിൽ പല പുനരാഖ്യാനങ്ങളും സൃഷ്ടിക്കപ്പെട്ടു. മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളിലൂടെയും മഹാഭാരതത്തെ പലരും നോക്കിക്കണ്ടു. അങ്ങിനെ വിവിധ കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളിലൂടെ നിരവധിയായ നോവലുകളും, നാടകങ്ങളും, ചലചിത്രങ്ങളും, സീരിയലുകളും സൃഷ്ടിക്കപ്പെട്ടു. പക്ഷെ ഇക്കൂട്ടത്തിൽ ചിലവയെങ്കിലും അതിന്റെ യഥാർത്ഥ അന്തസത്തയിൽ നിന്ന് വ്യതിചലിച്ചുവെന്ന യാതർത്ഥ്യം തള്ളിക്കളഞ്ഞ്കൂടാ. ചിലപ്പോഴെങ്കിലും യഥാർത്ഥ തത്വങ്ങളെ വിസ്മരിച്ച് അതിന്റെ സങ്കീർണ്ണ ഭാഗങ്ങളെ കൂടുതൽ ലളിതമായ പരാവർത്തനം നൽകുവാൻ ശ്രമിച്ചു. അത് പലപ്പോഴും സ്വാഭാവിക വിവരണങ്ങളെ താറുമാറാക്കി.
എന്തൊക്കെയായാലും ഒന്നുറപ്പ്, ഇത്രയധികം തവണ ആവർത്തിക്കുകയും ഇത്രയധികം ജനസമ്മതി നേടുകയും ചെയ്ത ഒരു കൃതിയും ലോകത്തിൽ ഉണ്ടാകില്ല. അതിനാൽ തന്നെ ഇത് കേവലം ഇന്ത്യയുടെ ബൃഹദ് പുരാണമോ, മഹേതിഹാസമോ അല്ല. ഇത് ഇന്ത്യയുടെ കഥയാണു. ഭാരതത്തിന്റെ കഥ. മഹാഭാരത കഥ. കാരണം അത് ഭാരതീയരെ ഇന്നത്തെ നിലയിലാക്കി. ബാഹ്യാഡംബരങ്ങളെക്കാൾ മാനസീക വികാസത്തിനു വിലകൽപ്പിക്കപ്പെട്ടു. അതിനാൽ തന്നെ ഭാരതത്തിന്റെ മഹത്വത്തിന്റെ കഥയാണു ഇത്.
ഇനി മഹാഭാരതത്തിന്റെ ഘടനകൂടി പരി ശോധിക്കാം.
ആകെ 18 പർവ്വങ്ങൾ.
1) ആദി പർവ്വം 9984 ശ്ലോകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ക്രമാനുഗതമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പശ്ചാത്തലം വിവരിക്കുകയും ചെയ്യുന്നു.
2) സഭ: ഇതിൽ 4311 ശ്ലോകങ്ങൾ. ചൂത് കളിയും പാണ്ഡവരുടെ സമ്പൂർണ്ണ പരാജയവും പാഞ്ചാലീ വസ്ത്രാക്ഷേപവും എല്ലാം വരുന്നു.
3) വന പർവ്വം : ആകെ 13664 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പന്ത്രണ്ട് വർഷത്തെ വനവാസം മുഖ്യ പ്രമേയം.
4) വിരാട പർവ്വം: വിരാട രാജാവിന്റെ മത്സ്യരാജ്യത്തെ 1 വർഷത്തെ അജ്ഞാത വാസം 3500ശ്ലൊകങ്ങളിലായി വർണ്ണിച്ചിരിക്കുന്നു.
5) ഉദ്യോഗ പർവ്വം: ഭഗവത് ദൂതും ഒടുക്കം യുദ്ധത്തിന്റെ അനിവാര്യതയും 6998 ശ്ലോകങ്ങളെക്കൊണ്ട് പരാമർശ്ശിക്കുന്നു.
6) ഭീഷ്മ പർവ്വം: 5884 ശ്ലോകങ്ങൾ. യുദ്ധാരംഭവും, ഭഗവത് ഗീതയും, യുദ്ധത്തിന്റെ പത്താം നാളിൽ ഭീഷ്മരുടെ പതനം വരെയും ഇവിടെ പരാമർശ്ശിക്കുന്നു.
7) ദ്രോണ പർവ്വം: 10919 ശ്ലൊകങ്ങൾ ഉള്ള ഈ പർവ്വത്തിൽ അടുത്ത അഞ്ച് ദിവസത്തെ രക്ത രൂക്ഷിത യുദ്ധം പരാമർശ്ശിക്കുന്നു. അഭിമന്യുവിന്റെ യുദ്ധ വീര്യവും, മരണവും ഇവിടെ കടന്ന് വരുന്നു.
8 ) കർണ്ണ പർവ്വം: ആകെ 4900 ശ്ലോകങ്ങൾ. ദ്രോണരുടെ മരണ ശേഷം കർണ്ണൻ കൗരവ സേനാധിപതിയാവുന്നത് തൊട്ട് അദ്ദേഹത്തിന്റെ പതനം വരെ ഈ പർവ്വം പരാമർശ്ശിക്കുന്നു.
9) ശല്ല്യപർവ്വം: 3220 ശ്ലൊകങ്ങളിലായി മഹാഭാരതത്തിലെ 18ആമത്തേതും അവസാനത്തേതുമായ ദിവസത്തെ യുദ്ധം ആണു പ്രതിപാദിക്കുന്നത്.
10) സൗപ്തിക പർവ്വം: 2870 ശ്ലോകങ്ങളുണ്ടിതിൽ. മഹാഭാരതത്തിലെ ധർമ്മയുദ്ധ സങ്കൽപ്പത്തിന്റെ സകല മര്യാദകളും ലംഘിച്ച് അശ്വഥാമാവും സംഘവും ചേർന്ന് രാത്രിയിൽ പാണ്ഡവ പാളയത്തിൽ നടത്തിയ കൂട്ടക്കൊലയും, അശ്വഥാമാവിനു ശാപം ലഭിക്കുന്നതും ഉത്തരയുടെ ഗർഭസ്ഥ ശിശുവിനു കൃഷ്ണൻ ജീവൻ തിരികെ നൽകുന്നതും ഈ പർവ്വത്തിലെ ഇതിവൃത്തമാണു.
11) സ്ത്രീ പർവ്വം: യുദ്ധാനന്തര ഭീകരതകളും വിധവകളുടെ രോദനവും ഈ പർവ്വത്തിൽ 1775 ശ്ലോകങ്ങളിലൂടെ വരൻണിക്കുന്നു.
12) ശാന്തി പർവ്വം: 14525 ശ്ലോകങ്ങളിലൂടെ ശാന്തി പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും ചർച്ചകളും പ്രതിപാദിക്കുന്നു.
13) അനുശാസനാ പർവ്വം: ശരശയ്യയിൽ മരണം കാത്ത് കിടന്ന ഭീഷ്മർ പുതിയ രാജാവാകാൻ പോകുന്ന യുധിഷ്ഠിരനും പാണ്ഡവർക്കും നൽകുന്ന മഹത്തായ ഉപദേശങ്ങൾ ആണു ഇതിൽ പ്രതിപാദിക്കുന്നത്. ആകെ 12000 ശ്ലോകങ്ങളിലൂടെ ഇത് പറഞ്ഞ് പോകുന്നു.
14) അശ്വമേധ പർവ്വം: പാണ്ഡവരാജ്യ സ്ഥാപനം 4420 ശ്ലോകങ്ങളിലൂടെ പ്രതിപാദിക്കുന്നു.
15) ആശ്രമ പർവ്വം: യുദ്ധാനന്തരം ധൃതരാഷ്ട്രർ, ഗാന്ധാരി, കുന്തി, വിദുരർ തുടങ്ങി അവശേഷിക്കുന്ന വൃദ്ധരായ രാജകുടുംബാംഗങ്ങൾ സകലതും പാണ്ഡവരെ ഏൽപ്പിച്ച് വാനപ്രസ്ഥത്തിനായി പോകുന്നഭാഗം. ആകെ 1106 ശ്ലോകങ്ങൾ.
16) മൗസല പർവ്വം: 300 ശ്ലോകങ്ങളിലായി യാദവ കുലത്തിന്റെ നാശവും, ഭഗവാൻ കൃഷ്ണന്റെ സ്വർഗ്ഗാരോഹണവും പറയുന്നു.
17) മഹാപ്രസ്താനിക: മഹാഭാരതത്തിലെ ഏറ്റവും ചെറിയ പർവ്വം. ആകെ 120 ശ്ലോകങ്ങൾ. പാണ്ഡവരുടെ മഹാപ്രസ്ഥാനം ആണു ഇതിവൃത്തം.
18) സ്വർഗ്ഗാരോഹണിക : ആകെ 200 ശ്ലോകങ്ങൾ. ഉടലോടെ സ്വർഗ്ഗത്തിൽ ചെന്ന യുധിഷ്ഠിരന്റെ അനുഭവങ്ങൾ.
ഇത്രയും പർവ്വങ്ങൾ മഹാഭാരതത്തിലുണ്ട്.. ഇതിനു പുറമെ അനുബന്ധ പർവ്വമായി ആകെ 16423 ശ്ലോകങ്ങളെക്കൊണ്ട് ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവ ചരിത്രം ആകമാനം പ്രതിപാദിക്കുന്ന ഹരിവംശം എന്ന ഒരു പർവ്വം കൂടി മഹാഭാരതത്തിനുണ്ട്. wiki
Subscribe to:
Posts (Atom)